കൗമാരക്കാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പോലീസ് സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍ .പീഡനത്തിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരിയും അറസ്റ്റിലായി

ചെന്നൈ: കൗമാരക്കാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പോലീസ് സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍ .പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത് .കൂടാതെ 15 കാരിയുടെ പീഡനത്തിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരിയും അറസ്റ്റിലായി.കാശിമേട് പോലീസ് സ്റ്റേഷനിലെ എസ്.ഐ. സതീഷ്കുമാറാണ് (37) പിടിയിലായത്. തിരുവള്ളൂര്‍ സ്വദേശിയായ ഇയാള്‍ 2011-ലാണ് പോലീസ് ഡിപ്പാര്‍ട്മെന്റില്‍ സേവനം ആരംഭിച്ചത് . സ്തുത്യര്‍ഹ സേവനത്തിന് സേനയില്‍ പലതവണ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
2020 ല്‍ മാധാവരത്ത് ജോലിചെയ്യുമ്ബോഴാണ് സംഭവങ്ങളുടെ തുടക്കം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒരു റേഷന്‍ കടയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നിയോഗിച്ചപ്പോള്‍ അവിടെവെച്ച്‌ 15 കാരിയുടെ അമ്മയുമായി പരിചയത്തിലാവുകയായിരുന്നു. അടുപ്പം വളര്‍ന്നതോടെ എസ്.ഐ. യുവതിയുടെ വീട്ടിലേക്ക് രഹസ്യമായി പോയിത്തുടങ്ങി. അങ്ങനെ പെണ്‍കുട്ടിയുടെ അമ്മയുടെ മൂത്തസഹോദരിയുമായും എസ്.ഐ. ബന്ധം തുടങ്ങി . അതെ സമയം മാതാവുമായുള്ള എസ്.ഐ.യുടെ അവിഹിത ബന്ധം മകള്‍ ഒരിക്കല്‍ കണ്ടുപിടിച്ചിരുന്നു. ഈ വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് സതീഷ്കുമാര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. കൂടാതെ പിതാവിനെയും സഹോദരനെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി . ഭയന്ന പെണ്‍കുട്ടി ഈ വിവരങ്ങള്‍ ആരോടും പറഞ്ഞില്ല.
കൂടാതെ ഇയാള്‍ പെണ്‍കുട്ടിയെയും ഉപദ്രവിക്കാന്‍ ശ്രമിച്ചു. വഴങ്ങാതിരുന്നതോടെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. ബന്ധത്തിന് ബലമായി സമ്മതിപ്പിക്കാന്‍ കുട്ടിയുടെ അമ്മയ്ക്കും മാതൃസഹോദരിക്കും സതീഷ്കുമാര്‍ സാമ്ബത്തിക സഹായങ്ങളും മുന്നോട്ട് വെച്ചു .

വിലകൂടിയ സ്മാര്‍ട്ഫോണും സമ്മാനങ്ങളും എസ്.ഐ. കൊടുത്തിരുന്നു. പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചെങ്കിലും അമ്മ അതെല്ലാം സ്വാന്തമാക്കി . ഉപദ്രവം തുടര്‍ന്നപ്പോള്‍ സഹികെട്ട് കുട്ടി വിവരമെല്ലാം പിതാവിനോട് തുറന്നുപറഞ്ഞു. പിതാവ് പോലീസില്‍ പരാതിപ്പെടാന്‍ ശ്രമിച്ചെങ്കിലും സതീഷ് കുമാര്‍ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു. നിസ്സഹായനായ പിതാവ് ഒരു തമിഴ് മാധ്യമത്തിലൂടെ വിവരങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത് . പോക്സോ കുറ്റം ചുമത്തി അറസ്റ്റുചെയ്ത പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സമഗ്രം അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി .

Related posts

Leave a Comment