കോവിഡ് സ്ഥിരീകരിച്ച അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുമാരുടെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവ്

ന്യൂഡല്‍ഹി: ശനിയാഴ്ച കോവിഡ് 19 പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുമാരുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്. ചൈനയിലേക്ക് ചരക്കുമായി പോയ ബോയിങ് 787 വിമാനത്തിന്റെ പൈലറ്റുമാരാണ് ഇവര്‍.

പൈലറ്റുമാര്‍ക്ക് പുറമേ, ഒരു ടെക്‌നീഷ്യനും മറ്റൊരു ജീവനക്കാരനും കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ രണ്ടുപേരും നിരീക്ഷണത്തില്‍ തുടരുകയാണ്.

ശനിയാഴ്ച 77 പൈലറ്റുമാര്‍ക്ക് കോവിഡ് 19 പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് അഞ്ചുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. അഞ്ചുപേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഏപ്രില്‍ 20നാണ് രോഗബാധിതരാകുന്നതിന് മുമ്ബ് ഇവര്‍ വിമാനം പറത്തിയത്.
അഞ്ചുപൈലറ്റുമാരുടെയും ആദ്യ പരിശോധനാഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെ ഇവരെ വീട്ടുനിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ രണ്ടാമത് റാന്‍ഡം പിസിആര്‍ ടെസ്റ്റ് നടത്തിയപ്പോഴാണ് അഞ്ചുപേരുടെയും ഫലം നെഗറ്റീവായത്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു വ്യത്യാസം പരിശോധനാഫലത്തില്‍ സംഭവിച്ചത് എന്നതുസംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

പൈലറ്റുമാര്‍ക്ക് ആദ്യപരിശോധന നടത്തിയ ടെസ്റ്റ് കിറ്റുകള്‍ക്ക് തകരാറുണ്ടായിരുന്നുവെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൈലറ്റുമാരുടെ പരിശോധനാഫലം പോസിറ്റീവാണെന്ന് ശനിയാഴ്ച വ്യോമയാന മന്ത്രാലയവും കേന്ദ്ര ആരോഗ്യമന്ത്രാലയവും സ്ഥിരീകരിച്ചിരുന്നു.

Related posts

Leave a Comment