“കോവിഡ് വന്നത് ചൈനയില്‍ നിന്നല്ല, എന്നില്‍ നിന്ന് “: രണ്ട് പെണ്‍മക്കളെ കൊന്ന ആന്ധ്ര സ്ത്രീ

ആന്ധ്രാപ്രദേശില്‍ അന്ധവിശ്വാത്തിന്റെ ഭാഗമായി രണ്ട് പെണ്മക്കളെ കൊലപ്പെടുത്തിയ അമ്മ തന്റെ ശരീരത്തില്‍ നിന്നാണ് കൊറോണ വൈറസ് വന്നതെന്ന് അവകാശപ്പെട്ടു. താന്‍ ശിവനാണെന്നും കൊറോണ വൈറസ് വന്നത് തന്റെ ശരീരത്തില്‍ നിന്നാണ് ചൈനയില്‍ നിന്നല്ലെന്നും ഇന്നലെ ചിറ്റൂരിലെ ജയിലില്‍ വെച്ച്‌ കോവിഡ് പരിശോധന നിഷേധിച്ച അമ്മ പത്മജ പറഞ്ഞു.

പെണ്മക്കളെ കൊലപ്പെടുത്തിയ ദമ്ബതികളുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെ താന്‍ ഒരു വിഡ്ഢിയല്ലെന്ന് മരിച്ച പെണ്‍കുട്ടികളുടെ അച്ഛന്‍ പുരുഷോത്തം നായിഡു പറഞ്ഞിരുന്നു. പദ്മജയാണ് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. ഡംബെലും ത്രിശൂലവും ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.
അലഖ്യ (27), സായ് വിദ്യ (23) എന്നിവരാണ് മാതാപിതാക്കളുടെ അന്ധവിശ്വാസത്തിന്റെ ഇരയായി കൊല്ലപ്പെട്ടത്. വിപുലമായ ആചാരങ്ങളുടെ ഒടുവില്‍ രണ്ട് പെണ്‍മക്കളെയും മാതാപിതാക്കള്‍ കൊലപ്പെടുത്തുകയായിരുന്നു, പെണ്‍മക്കള്‍ പുനര്‍ജ്ജനിച്ച്‌ സന്തുഷ്ടമായ ഒരു കുടുംബ ജീവിതം വീണ്ടും ഉണ്ടാവുമെന്നാണ് ഇവര്‍ വിശ്വസിച്ചത്.

പുരുഷോത്തം നായിഡു തന്റെ ഭ്രാന്തമായ അവസ്ഥയില്‍ നിന്ന് ഭാഗികമായി പുറത്തു വന്നതായാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തന്റെ പെണ്‍മക്കള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ദൃശ്യം സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇയാള്‍ സുഹൃത്തിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

അതേസമയം ഭാര്യ പത്മജ ഇപ്പോഴും ഭ്രാന്തമായ പ്രസ്താവനകള്‍ നടത്തുന്നതായാണ് പൊലീസ് പറയുന്നത്. ‘നിങ്ങള്‍ എന്തുകൊണ്ട് അര മണിക്കൂര്‍ കാത്തില്ല? നിങ്ങള്‍ വിശ്വാസം പുലര്‍ത്തിയിരുന്നെങ്കില്‍ മക്കള്‍ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരുമായിരുന്നു,’ എന്ന് പൊലീസുകാരുടെ സാന്നിദ്ധ്യത്തില്‍ ഭര്‍ത്താവിനോട് പത്മജ വിലപിച്ചിരുന്നു.

മാര്‍ച്ചോടെ കൊറോണ വൈറസ് പോകുമെന്നും. വാക്സിനുകളുടെ ആവശ്യമില്ലെന്നും പത്മജ പറഞ്ഞു. പത്മജയെ അനുനയിപ്പിക്കാന്‍ ശ്രമിച്ച പുരുഷോത്തം നായിഡുവിനോട് അയാള്‍ ഇപ്പോള്‍ തന്റെ ഭര്‍ത്താവല്ലെന്നും താന്‍ ശിവനാണെന്നും പത്മജ പറഞ്ഞു.

നല്ല വിദ്യാഭ്യാസമുള്ള, സമ്ബന്നമായ ഒരു കുടുംബം ഈ അവസ്ഥയില്‍ എത്തിയത് എങ്ങനെയെന്ന് മനസ്സിലാക്കനുള്ള ശ്രമത്തിലാണ് പൊലീസ്. ആന്ധ്രാപ്രദേശിലെ മദനപ്പള്ളെ ടൗണിലുള്ള ദമ്ബതികളുടെ വീട്ടിലെ തെളിവുകളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അയല്‍വാസികളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

രസതന്ത്രത്തില്‍ പിഎച്ച്‌ഡിയുള്ള പുരുഷോത്തം നായിഡു സര്‍ക്കാര്‍ കോളജ് ലക്ചററുമായിരുന്നു. ഗണിതത്തില്‍ സ്വര്‍ണമെഡല്‍ ജേതാവായ ഭാര്യ ഐഐടി ടാലന്റ് സ്കൂള്‍ നടത്തി വരികയായിരുന്നു. പെണ്‍മക്കള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന ശക്തമായ വിശ്വാസത്തോടെയാണ് ഇരുവരും ഞായറാഴ്ച വൈകുന്നേരം കൊലപാതകം നടത്തിയത്.

Related posts

Leave a Comment