കോവിഡിന് പിന്നാലെ പകര്‍ച്ച വ്യാധിയുടെ ഭീഷണിയില്‍ സംസ്ഥാനം; കേരളത്തില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു; ചൊവ്വാഴ്ച മാത്രം സ്ഥിരീകരിച്ചത് 12പേര്‍ക്ക്; 46 പേര്‍ക്ക് രോഗം പിടിപെട്ടതായി സംശയം; 22പേര്‍ക്ക് എലിപ്പനി

തിരുവനന്തപുരം: ( 13.05.2020) കോവിഡിന് പിന്നാലെ പകര്‍ച്ച വ്യാധിയുടെ ഭീഷണിയില്‍ സംസ്ഥാനം. കേരളത്തില്‍ ഡെങ്കിപ്പനി വ്യാപിക്കുകയാണ്. ചൊവ്വാഴ്ച മാത്രം 12പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 46 പേര്‍ക്ക് രോഗം പിടിപെട്ടതായി സംശയിക്കുന്നുവെന്ന് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

കൊല്ലത്ത് ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് 19 പേര്‍ക്കും പത്തനംതിട്ടയില്‍ ഏഴുപേര്‍ക്കും ഡെങ്കിപ്പനി പിടിപെട്ടതായി സംശയിക്കുന്നു. പത്തു ദിവസത്തിനിടെ 47 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 437 പേര്‍ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. മഴക്കാലപൂര്‍വ ശുചീകരണം ഇതുവരെ കാര്യക്ഷമമായിട്ടില്ല. പ്രവര്‍ത്തനം നിലച്ച തോട്ടങ്ങളിലും കൃഷി സ്ഥലങ്ങളിലും കൊതുകുകള്‍ പെരുകി. 10 ദിവസത്തിനിടെ 22 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 52 പേര്‍ക്ക് രോഗം പിടിപെട്ടതായി സംശയിക്കുന്നു. മൂന്നുപേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെയാണ്.

മഴക്കാലമായതോടെ ചിക്കന്‍ഗുനിയ, എച്ച്‌1എന്‍1 തുടങ്ങിയ പകര്‍ച്ചവ്യാധികളും വര്‍ധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഡെങ്കിപ്പനിക്കെതിരെ അതീവജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. 2015ല്‍ 161, 2016ല്‍ 130, 2017ല്‍ 453 2018ല്‍ 308, 2019ല്‍ 234 എന്നിങ്ങനെയാണ് പകര്‍ച്ചവ്യാധി ബാധിച്ചു ആളുകള്‍ മരിച്ചത്.

Related posts

Leave a Comment