കോഴിക്കോടും പത്തനംതിട്ടയിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ; പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ കോഴിക്കോടും രാഹുലിന്റെ നാടായ അടൂരിലും യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്‌ സംഘര്‍ഷത്തില്‍.

പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പോലീസിന്റെ മൂന്ന് ബാരിക്കേഡുകള്‍ പ്രതിഷേധക്കാര്‍ എടുത്തുമാറ്റി.

റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കിയാണ് മാര്‍ച്ച്‌ നടക്കുന്നത്.

കോഴിക്കോട് കളട്രേറ്റിലേക്ക് കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതോടെ കോഴിക്കോട-വയനാട് പാത ഉപരോധിച്ചാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

നൂറുകണക്കിന് പ്രവര്‍ത്തകരാണ് ദേശീയപാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. ബാരിക്കേഡ് തള്ളിത്തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

സമീപത്തെ ഫ്‌ളക്‌സ് ബോര്‍ഡും മറ്റും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിക്കുകയും പോലീസിന് നേരെ കല്ലും കുപ്പിയും എറിയുകയും ചെയ്തു.

പ്രതിഷേധം വലിയ ഗതാഗത തടസ്സമാണ് ഉണ്ടാക്കിയത്. കാല്‍നടയാത്രക്കാരും വാഹനങ്ങളും ഗതാഗത കുരുക്കില്‍പെട്ടു.

പോലീസ് പല തവണയാണ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തിന്റെ നാടായ അടൂരില്‍ പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലേക്കായിരുന്നു പ്രതിഷേധ പ്രകടനം നടത്തിയത്.

ഇവിടെ പോലീസുമായി പ്രതിഷേധക്കാരുടെ ഉന്തും തള്ളുമുണ്ടായി. സമരക്കാരെ തടയാന്‍ നിന്ന പോലീസിന്റെ ബാരിക്കേഡുകള്‍ സമരക്കാര്‍ വലിച്ചുമാറ്റി.

ചിലര്‍ ഇതിനിടയില്‍ ഓടയില്‍ വീഴുകയും മറ്റും ചെയ്തു. പോലീസിന് നേരെ കല്ലേറും ഉന്തും തള്ളുമുണ്ടായി. വനിതാപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ പ്രതിഷേധത്തിലുണ്ട്.

നവകേരളാ സദസ്സിനെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ച സംഭവത്തില്‍ പ്രതിഷേധം

നടത്തിയതിന്റെ പേരിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തെ കഴിഞ്ഞ ദിവസം പോലീസ് അടൂരിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.

പിന്നാലെ കഴിഞ്ഞ ദിവസം മൂന്ന് കേസുകള്‍ കൂടി ചുമത്തി. പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം നാലു കേസുകളാണ് രാഹുല്‍മാങ്കൂട്ടത്തിനെതിരേ ചുമത്തിയത്.

ഇതില്‍ രണ്ടു കേസുകളില്‍ ജാമ്യം കിട്ടിയിട്ടുണ്ടെങ്കിലും മറ്റു രണ്ടു കേസുകളില്‍ കൂടി ജാമ്യം തേടേണ്ട ഗതികേടിലാണ് രാഹുല്‍.

Related posts

Leave a Comment