കോണ്‍ഗ്രസ് നേതാവ് വി പ്രതാപചന്ദ്രന്റെ മരണം; ഡിഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വി പ്രതാപചന്ദ്രന്റെ മരണത്തില്‍ അന്വേഷണത്തിന് നിര്‍ദേശം. ഡിഐജി എ അക്ബറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.

പ്രതാപചന്ദ്രന്റെ മക്കള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയുമായി സമീപിച്ചപ്പോള്‍ കെപിസിസി പ്രസിഡന്റ് ധാര്‍ഷ്ട്യത്തോടെ പെരുമാറിയാതായി പ്രജിത്ത് പ്രതാപചന്ദ്രന്‍ ന്യൂസ് 18 നോട് പ്രതികരിച്ചു.

കെപിസിസി ട്രഷറര്‍ ആയിരുന്ന വി പ്രതാപചന്ദ്രന്റെ മരണം ചില പാര്‍ട്ടി നേതാക്കളുടെ മാനസിക സമ്മര്‍ദ്ദം മൂലം ആണെന്നായിരുന്നു കുടുംബാംഗങ്ങളുടെ പരാതി.

ആഴ്ചകള്‍ക്ക് മുമ്പ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇത് സംബന്ധിച്ച രേഖാമൂലം പരാതി നല്‍കിയിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വം ഇടപെട്ട് അത് പിന്‍വലിപ്പിച്ചു. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ നടപടി ഉണ്ടാകും എന്ന ഉറപ്പിന്മേല്‍ ആയിരുന്നു ഈ തീരുമാനം.

എന്നാല്‍ ആരോപണ വിധേയര്‍ക്കെതിരെ നടപടി ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് പ്രതാപചന്ദ്രന്റെ മക്കള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത്.

പോലീസ് ആസ്ഥാനത്തെ ഡിഐജി അക്ബറിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണര്‍ ആകും പരാതിയില്‍ അന്വേഷണം നടത്തുക.

അതേസമയം പരാതി നല്‍കുന്നതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചതായും ഡിസിസി ജനറല്‍ സെക്രട്ടറി വണ്ടന്നൂര്‍ സന്തോഷിനെതിരായ നടപടി മറ്റ് ചിലരെ രക്ഷിക്കാനാണെന്ന് സംശയമുണ്ടെന്നും പ്രജിത് പ്രതാപചന്ദ്രന്‍ ന്യൂസ് 18നോട് പറഞ്ഞു.

എന്നാല്‍ വണ്ടന്നൂര്‍ സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചതായാണ് കെപിസിസിയുടെ വിശദീകരണം.

വിവാദങ്ങള്‍ക്ക് കാരണമായ കെപിസിസി യിലെ ഫണ്ട് പിരിവിനെ സംബന്ധിച്ചും വിശദമായ അന്വേഷണം നടന്നേക്കും എന്നാണ് സൂചന.

Related posts

Leave a Comment