ജനീവ: ആഗോള തലത്തില്‍ വലിയ വിപത്തായി മാറിയ കൊറോണ വൈറസിനെ കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന.
ചൈനയിലെ വുഹാനില്‍ നിന്നുള്ള ഭക്ഷ്യമാര്‍ക്കെറ്റിലെ മത്സ്യവില്‍പ്പനക്കാരിക്കാണ് ആദ്യം രോഗം കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ഇതോടെ ഒരു അക്കൗണ്ടന്റിനാണ് 2019 ഡിസംബര്‍ 16ന് രോഗം സ്ഥിരീകരിച്ചതെന്ന നിഗമനമാണ് തിരുത്തിയിരിക്കുന്നത്.
2019ലാണ് ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്നും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. വൈറസ് ബാധയെത്തുടര്‍ന്ന് കോടിക്കണക്കിന് ആളുകളാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. വൈറസിന്റെ ഉത്ഭവത്തെ തേടിയുള്ള പഠനങ്ങളാണ് നിലവില്‍ നടക്കുന്നത്. എന്നാല്‍ തെറ്റായ വിവരങ്ങള്‍ പുറത്തുവിട്ട് അന്വേഷണങ്ങളേയും പഠനങ്ങളേയും വഴിതെറ്റിക്കാനുള്ള ശ്രമമാണ് ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് പഠിക്കുന്ന അരിസോന യൂണിവേഴ്‌സിറ്റിയിലെ മൈക്കേല്‍ വോറോബിയുടെ പഠനത്തിനാണ് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിരിക്കുന്നത്. മത്സ്യവില്‍പ്പനക്കാരിയില്‍ ഡിസംബര്‍ 11നുതന്നെ പനി സ്ഥിരീകരിച്ചെന്ന് മൈക്കേലിന്റെ പഠനം വ്യക്തമാക്കുണ്ട്. ഇക്കാര്യം തെളിയിക്കുന്ന വിവരങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
മത്സ്യവില്‍പ്പനക്കാരിയില്‍ നിന്ന് മാര്‍ക്കറ്റിനുള്ളിലുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ച ശേഷമാണ് അക്കൗണ്ടന്റിന് കൊറോണ വൈറസ് ബാധിക്കുന്നത്. വൈറസിന്റെ ആരംഭ ഘട്ടത്തില്‍ കണ്ടെത്തിയ രോഗബാധിതരില്‍ പകുതിപ്പേരും മാര്‍ക്കറ്റിന്റെ ചുറ്റുവട്ടത്തുള്ളവരായിരുന്നു. അതിനാല്‍ തന്നെ വുഹാനില്‍ നിന്നല്ല കൊറോണ വൈറസിന്റെ ഉത്ഭവമെന്ന ചൈനീസ് വാദം അംഗീകരിക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മൈക്കേലിന്റെ കണ്ടെത്തല്‍ വസ്തുതാപരമാണെന്നും വിദഗ്ധസംഘം പറയുന്നു.