കൊന്ന് കുളത്തിലിട്ടെന്ന് കുടുംബം;വസ്ത്രത്തിൽ പുരുഷബീജം ;11 കൊല്ലമായിട്ടും നീതിയില്ല

തിരുവനന്തപുരം∙ ഭരതന്നൂരിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ആദര്‍ശിന്റെ ദുരൂഹമരണത്തിന്റെ ഉത്തരംതേടി റീ പോസ്റ്റുമാര്ട്ടം നടത്തി ഒരു വർഷമായിട്ടും തുടർ നടപടിയില്ല. റീ പോസ്റ്റുമോർട്ടത്തിന് ശേഷം ക്രൈംബ്രാഞ്ച് തിരിഞ്ഞു നോക്കിയിട്ടില്ല എന്ന വിഷമത്തിലാണ് മാതാപിതാക്കൾ. എന്നാൽ ഫോറൻസിക് റിപ്പോർട്ട് ഇനിയും വന്നില്ല എന്നാണ് അനേക്ഷണ സംഘത്തിന്റെ വിശദികരണം.
ആദർശ് എന്ന 13 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് പതിനൊന്നര വർഷമായി . പാൽ വാങ്ങാനായിപോയ ആദർശിന്റെ മൃതദേഹം വഴിയരികിലെ കുളത്തിൽ നിന്നാണ് കിട്ടിയത്.മുങ്ങിമരണമെന്നു കരുതിയെങ്കിലും പോസ്റ്മോർട്ടത്തിൽ തലയ്ക്കും സുഷുമ്ന നാഡിക്കുമേറ്റ മര്‍ദനമാണ് മരണകാരണമെന്നു കണ്ടതോടെയാണ് കൊലപാതക സാധ്യത കേന്ദ്രീകരിച്ച് അനേക്ഷണം തുടങ്ങിയത്
കുടുംബത്തിന്റെ നിരന്തര ആവശ്യത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബർ 14 ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ക്രൈംബ്രാഞ്ച് പുറത്തെടുത്ത് റീ പോസ്റ്റ്മോർട്ടത്തിന് അയച്ചു. പക്ഷെ അന്വേഷണം അവിടെ തീര്‍ന്നു. ആദര്‍ശിന്റെ വസ്ത്രത്തില്‍ പുരുഷബീജമുള്‍പ്പെടെ കണ്ടതിനാല്‍ കൊലപ്പെടുത്തിയ ശേഷം കുളത്തിലിട്ടെന്നാണ് കുടുംബത്തിന്റെ പരാതി. വെള്ളം കുടിച്ചാണോ മരണം എന്നതുള്‍പ്പെടെ മരണകാരണം കൃത്യമായി അറിയാനാണ് റീ പോസ്റ്റ്മോര്‍ട്ടത്തിലൂടെ ലക്ഷ്യമിട്ടത്.
പക്ഷെ റിപ്പോര്‍ട്ട് ഒരു വര്‍ഷമായിട്ടും കിട്ടാത്തതാണ് അന്വേഷണം നിലയ്ക്കാന്‍ കാരണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ഫൊറന്‍സിക് ലാബിലെ കാലതാമസവും അന്വേഷണസംഘത്തിന്റെ ഉഴപ്പും കൂടിയാകുമ്പോള്‍ മകനെ നഷ്ടമായ അച്ഛന്റെയും അമ്മയുടെയും കണ്ണീരാണു പതിനൊന്നരവര്‍ഷമായി തോരാതെ നില്‍ക്കുന്നത്.

Related posts

Leave a Comment