കൊച്ചിയില്‍ സ്മാര്‍ട്ടായെത്തിയ ബിനീഷ് ബംഗളൂരുവിലെ ചോദ്യം ചെയ്യലില്‍ തളര്‍ന്നു, ഇ ഡിക്ക് പിന്നാലെ എന്‍ സി ബിയും ചോദ്യം ചെയ്‌തേക്കും

ബംഗളൂരു : കൊച്ചിയില്‍ ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് സ്മാര്‍ട്ടായെത്തിയ ബിനീഷ് കോടിയേരിക്ക് പക്ഷേ ബംഗളൂരു ഓഫീസിലെ ചോദ്യം ചെയ്യലില്‍ തളര്‍ച്ച നേരിട്ടു. ബംഗളൂരു ശാന്തിനഗറിലെ ഇ.ഡി ഓഫീസില്‍ അസി.ഡയറക്ടര്‍ സോമശേഖരയുടെ നേതൃത്വത്തില്‍ രാവിലെ 11മുതലാണ് ബിനീഷിനെ ചോദ്യംചെയ്തത്. 10.45നുതന്നെ ബിനീഷ് ഹാജരായി. വൈകിട്ട് അഞ്ചിന് ഇഡി ഓഫീസില്‍നിന്ന് പുറത്തേക്കു വന്നയുടനെയാണ് ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഓഫീസിലെ വിശ്രമിക്കാനുള്ള സ്ഥലത്ത് അല്‍പനേരം ഇരിക്കുകയും വെള്ളം കുടിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം വാഹനത്തില്‍ കയറി പോയത്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ എറണാകുളം വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായുള്ള ബിനീഷിന്റെ സാമ്ബത്തിക ഇടപാടുകളെ കേന്ദ്രീകരിച്ചായിരുന്നു ചോദ്യങ്ങള്‍.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ കൊച്ചിയില്‍ ഇ.ഡിയില്‍ നിന്നും നേരിട്ട ചോദ്യങ്ങളേക്കാള്‍ ശക്തമായിരുന്നു ബംഗളൂരുവിലെ ഓഫീസിലെ ചോദ്യശരങ്ങള്‍. കൊച്ചിയില്‍ നല്‍കിയ മൊഴിയില്‍ ഉറച്ചുനിന്നാണ് ബിനീഷ് ഇതിനെ നേരിട്ടതെന്നാണ് ലഭിക്കുന്ന വിവരം. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ എറണാകുളം വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായുള്ള ബിനീഷിന്റെ സാമ്ബത്തിക ഇടപാടുകളെ കേന്ദ്രീകരിച്ചായിരുന്നു ചോദ്യങ്ങള്‍. അനൂപിന് ഹോട്ടല്‍ തുടങ്ങുവാനായി കേവലം ആറ് ലക്ഷം രൂപ താന്‍ നല്‍കി എന്നാണ് ബിനീഷ് നല്‍കിയ മൊഴി.

എന്നാല്‍ അനൂപിന്റെ അക്കൗണ്ടില്‍ എത്തിയ 70 ലക്ഷം രൂപയും, ഇതില്‍ 50 ലക്ഷത്തിന് ബിനീഷുമായി ബന്ധമുണ്ടെന്ന അനൂപിന്റെ മൊഴിയുമാണ് ഇന്നലത്തെ ചോദ്യം ചെയ്യലില്‍ ബിനീഷ് നേരിടേണ്ടി വന്നത്. മുന്‍ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണ് ബിനീഷ്. ബംഗളൂരുവില്‍ പ്രവര്‍ത്തിച്ചിരുന്ന ബിനീഷിന്റെ ഉടമസ്ഥതയിലുള്ള ബീ ക്യാപിറ്റല്‍സ് ഫോറെക്സ് ട്രേഡിംഗ് കമ്ബനിയുടെ സാമ്ബത്തിക ഉറവിടങ്ങളും ഇ.ഡി തേടി. അനൂപിന്റെ സാമ്ബത്തിക ഇടപാടുകള്‍, കൂട്ടുകച്ചവടത്തിലെ പങ്കാളികള്‍, അടുത്തബന്ധങ്ങള്‍ എന്നിവ സംബന്ധിച്ചു ബിനീഷ് പറഞ്ഞ കാര്യങ്ങള്‍ മൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ട്. ബിനീഷിന് ഇപ്പോഴും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും, മൊഴിയിലെ പൊരുത്തക്കേടുകള്‍ പഠിച്ച ശേഷം ഇനിയും ആവശ്യമുണ്ടെങ്കില്‍ വിളിപ്പിക്കുമെന്നുമാണ് ഇ ഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

എന്‍.സി.ബിയും നോട്ടമിടുന്നു

ബംഗളൂരൂ ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) ചോദ്യം ചെയ്‌തേക്കും. ലഹരിക്കടത്ത് എന്‍.സി.ബിയും ബംഗളൂരു പൊലീസിന്റെ ക്രൈംബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായി ബിനീഷിനുള്ള ബന്ധം സംബന്ധിച്ചും എന്‍.സി.ബി അന്വേഷിക്കുന്നുണ്ട്. അതിനാല്‍ തന്നെ ബിനീഷിനെ എന്‍.സി.ബി. ഉടന്‍ ചോദ്യം ചെയ്യാനാണ് സാദ്ധ്യത. അനൂപുമായി അടുത്ത ബന്ധമുണ്ടെന്ന് ബിനീഷ് നേരത്തെ സമ്മതിച്ചിരുന്നു. ബിനീഷ് പലപ്പോഴായി പണം തന്ന് സഹായിച്ചെന്ന് അനൂപും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.

Related posts

Leave a Comment