കേളകത്തെ ആദിവാസി യുവതിയുടെ മരണം കൊലപാതകം; പ്രതിയെ അറസ്റ്റ് ചെയ്തു

കേളകം: കണ്ണൂര്‍ കൊട്ടിയൂരില്‍ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കൊട്ടിയൂര്‍ താഴെ മന്ദംചേരി കോളനിയിലെ ആദിവാസി യുവതി ശോഭയെ കൊന്ന് കെട്ടിത്തൂക്കിയ കേസിലെ പ്രതിയെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. കോളയാട് പെരുവ സ്വദേശി പാലുമ്മി വിപിനെയാണ് (25) 302 വകുപ്പ് പ്രകാരം കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

മരിച്ച ശോഭയുടെ ആഭരണങ്ങള്‍ പ്രതി പണയം വെച്ചതായും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 24 നാണ് ശോഭയെ കാണാതാവുന്നത്. ബന്ധുക്കള്‍ കേളകം പോലീസില്‍ നല്കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ മാലൂര്‍ പുരളി മല കുറിച്യ കോളനിക്ക് സമീപം ആഗസ്ത് 28നാണ് ശോഭയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശോഭയുടെ സ്വര്‍ണ്ണാഭരണങ്ങളും ഫോണും നഷ്ടപ്പെട്ടതോടെ ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും അന്വേഷണമാവശ്യപ്പെട്ട് വീണ്ടും പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പെരുവ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. പ്രതി കുറ്റം സമ്മതിച്ചതായും വിശദമായ ചോദ്യം ചെയ്യുകയാണെന്നും പോലീസ് പറഞ്ഞു.

Related posts

Leave a Comment