കേരള വര്‍മ്മ യൂണിയന്‍ തിരഞ്ഞെടുപ്പ്: എസ്‌എഫ്‌ഐ ചെയര്‍മാന്റെ വിജയം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: തൃശൂര്‍ ശ്രീ കേരള വര്‍മ്മ കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐയ്ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി.

യൂണിയന്‍ ചെയര്‍മാനായുള്ള എസ്‌എഫ്‌ഐ സ്ഥാനാര്‍ത്ഥിയുടെ വിജയം ഹൈക്കോടതി റദ്ദാക്കി. മാനദണ്ഡങ്ങള്‍ പാലിച്ച്‌ വോട്ട് വീണ്ടും എണ്ണാന്‍ കോടതി റിട്ടേണിംഗ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. നേരത്തെ നടത്തിയ കൗണ്ടിംഗും റീ കൗണ്ടിംഗും കോടതി റദ്ദാക്കിയിരുന്നു. ജസ്റ്റീവ് ടി.ആര്‍ രവിയുടെതാണ് ഉത്തരവ്.

നേരത്തെ കേസ് പരിഗണിക്കുമ്ബോള്‍ കൗണ്ടിംഗ് രീതിയിലും റീകൗണ്ടിംഗ് രീതിയിലും കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.

യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ആദ്യം വോട്ടെണ്ണിയപ്പോള്‍ കെ.എസ്.യു സ്ഥനാര്‍ത്ഥിയായ ശ്രീകുട്ടന്‍ 896 വോട്ടുകള്‍ ഒരു വോട്ടിന് മുന്നിലെത്തിയിരുന്നു. ഈ സമയം എസ്‌എഫ്‌ഐ റീ കൗണ്ടിംഗ് ആവശ്യപ്പെട്ടു.

എന്നാല്‍ റീകൗണ്ടിംഗ് നടത്തിയപ്പോള്‍ എസ്‌എഫ്‌ഐ സ്ഥാനാര്‍ത്ഥിയായ അനിരുദ്ധ് 11 വോട്ടിന് വിജയിക്കുകയായിരുന്നു. ഈ സമയം അസാധു വോട്ടുകളുടെ എണ്ണത്തില്‍ മാറ്റം വന്നിരുന്നു.

ഇടത് അധ്യാപക സംഘടനാ അനുകൂലികളുടെ പിന്തുണയോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നുവെന്നായിരുന്നു കെ.എസ്.യുവിന്റെ ആരോപണം.

അര്‍ദ്ധരാത്രിയാണ് റീകൗണ്ടിംഗ് നടത്തിയതെന്നും വോട്ടെണ്ണലിന്റെ സമയത്ത് രണ്ട് തവണ കറന്റ് പോയത് ഫലം അട്ടിമറിക്കാനായിരുന്നുവെന്നും കെ.എസ്.യു ആരോപിച്ചിരുന്നു.

പകല്‍ വെളിച്ചത്തില്‍ റീ കൗണ്ടിംഗ് വേണമെന്ന ആവശ്യം നിരസിച്ചത് ഫലം അട്ടിമറിക്കാനാണെന്നും ഇവര്‍ ആരോപിച്ചിരുന്നു.

കോടതി വിധി അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുമെന്ന് പ്രിന്‍സിപ്പല്‍ വി.എ നാരായണ മേനോന്‍ പറഞ്ഞു.

ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന ബാലറ്റ് പേപ്പറുകള്‍ നിലവില്‍ കോളജിലെ സ്‌ട്രോങ് മൂറിലേക്ക് മാറ്റി സൂക്ഷിച്ചിരിക്കുകയാണ്.

ഒരു തര്‍ക്കവും വരാതെ വിദ്യാര്‍ത്ഥി സംഘടനകളെയും ഉള്‍പ്പെടുത്തി വീഡിയോയില്‍ ചിത്രീകരിച്ച്‌ റീ കൗണ്ടിംഗ് നടത്തും. കോടതിയില്‍ ടാബുലേഷന്‍ ഷീറ്റുകള്‍ ഹാജരാക്കിയിരുന്നു. അതും കോടതി പരിഗണിച്ചിരുന്നു.

കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.എസ്.യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ശ്രീകുട്ടന്‍ പ്രതികരിച്ചു. റീകൗണ്ടിംഗില്‍ അപാകതയുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു.

അധികാരികള്‍ക്കെതിരെ രാഷ്ട്രീയമായും നിയമപരമായും വലിയ പോരാട്ടം തന്നെയാണ് നടത്തിയത്. റീ പോളിംഗ് ആണ് കെ.എസ്.യു ആവശ്യപ്പെട്ടത്.

എന്നാല്‍ റീ കൗണ്ടിംഗ് ആണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതില്‍ അട്ടിമറി നടക്കാതിരിക്കട്ടെ. ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ ആരുടെയും ഭാഗത്തുനിന്ന് തെറ്റായ ഇടപെടലൊന്നും ഉണ്ടായിട്ടില്ലെന്നാണ് കരുതുന്നതെന്നും ശ്രീകുട്ടന്‍ പറഞ്ഞു.

അസാധുവായ പല വോട്ടുകളും റീകൗണ്ടിംഗില്‍ സാധുവാകുകയും അത് എസ്‌എഫ്‌ഐയ്്ക്ക് അനുകൂലമാകുകയും 10 വോട്ടിന് വിജയിച്ചതായി അവര്‍ തന്നെ പ്രഖ്യാപിക്കുകയും ചെയ്തതെന്നും ശ്രീക്കുട്ടന്‍ പറഞ്ഞു.

Related posts

Leave a Comment