കേരളത്തില്‍ കൂടുതല്‍ വന്ദേഭാരത് സര്‍വ്വീസ്? ആദ്യം ചെയ്യേണ്ട കാര്യം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് പറയാനുള്ളത്

തൃശൂരില്‍ നിന്ന് ലോക്‌സഭയിലേക്കു ജയിച്ച്‌, കേന്ദ്ര ടൂറിസം, പെട്രോളിയം

സഹമന്ത്രിയായശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ സുരേഷ്‌ഗോപിക്ക്

സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ളത് നിരവധി ലക്ഷ്യങ്ങള്‍.

കേരളത്തിന്റെ അനന്തമായ ടൂറിസം സാദ്ധ്യതകളെക്കുറിച്ചും ഭൗതിക സാഹചര്യങ്ങള്‍

മെച്ചപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം കേരളകൗമുദിയോട് മനസു തുറക്കുന്നു:

വിനോദസഞ്ചാരസാദ്ധ്യതാ മേഖലകള്‍ കേരളത്തില്‍ ധാരാളമുണ്ട്.

ടൂറിസം ഇന്ത്യ എന്നാല്‍ പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം അത് കേരളമെന്ന് മനസില്‍ പതിഞ്ഞുപോയി.

അതുകൊണ്ടു തന്നെ വലിയ പ്രാധാന്യമുണ്ട്. അതുപോലെ ശ്രദ്ധേയമാണ് ആയുർവേദവും.

ആയുഷ് മന്ത്രാലയവുമായി ചേർന്ന് ഗുരുവായൂർ, ഏങ്ങണ്ടിയൂർ, ചാവക്കാട് പ്രദേശങ്ങളെ

ഉള്‍പ്പെടുത്തി ആയുർവേദ വിനോദസഞ്ചാര പദ്ധതി ആവിഷ്കരിക്കണമെന്ന ലക്ഷ്യം മനസിലുണ്ട്.

ആ തീരദേശത്തെ കണ്ടല്‍വനങ്ങള്‍ സംരക്ഷിച്ചും, കണ്ടല്‍വനങ്ങള്‍ സൃഷ്ടിച്ചും ഒറ്റ ക്ളസ്റ്റർ ആയി വിനോദസഞ്ചാരം സാദ്ധ്യമാക്കാനാകും.

അതോടെ ആ മേഖലയിലെ സാധാരണജനങ്ങളുടെ വികസനം തന്നെ സാദ്ധ്യമാകും. കുറേപ്പോർക്ക് തൊഴില്‍ ലഭിക്കും.

ചെളിവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളാണ് പലതും. നികുതി അടയ്ക്കാൻ വേറെ മാർഗം കണ്ടെത്തണമെന്ന അവസ്ഥ പോലുമുണ്ട്.

അവിടെ, കേരള മാംഗ്രൂ- ആയുഷ് ടൂറിസം എന്നൊരു ബ്രാൻഡ് തന്നെ വരികയാണെങ്കില്‍, അതാണ് ലോകം ആവശ്യപ്പെടുന്നതെന്നു വന്നാല്‍ നമുക്ക് വലിയ നേട്ടമാകും.

ആയുർവേദത്തെ സംബന്ധിച്ച്‌ വിശ്വാസ്യത വളരെ പ്രധാനമാണ്. ഔഷധി അടക്കമുളള സ്ഥാപനങ്ങള്‍ക്കെല്ലാം വിശ്വാസ്യതയുണ്ട്.

അതിന്റെയെല്ലാം ഓഡിറ്റ് നടത്തി ഗവേഷണത്തിലൂടെ വിശ്വാസ്യത ഉറപ്പുവരുത്തി വേണം മരുന്നുകള്‍ വിദേശത്തേക്ക് കയറ്റി അയയ്ക്കാൻ.

അത് ടൂറിസത്തിന് വലിയ സാദ്ധ്യതയൊരുക്കും.

ലാഭം കൂട്ടാൻ എന്തും ചെയ്യാൻ പാടില്ല. അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസ്യത നേടിയാല്‍ അത് വലിയ ഗുണം ചെയ്യും.

വിനോദസഞ്ചാരത്തിനും ആരോഗ്യമേഖലയ്ക്കും ഏറെ വളക്കൂറുള്ള മണ്ണാണ് ആലപ്പുഴയിലേത്. ഇന്ത്യയില്‍ ഇതുവരെ ഉപയോഗപ്പെടുത്താതെ കിടക്കുന്ന വിനോദസഞ്ചാര സാദ്ധ്യതാമേഖലകള്‍ കണ്ടെത്തേണ്ടതുണ്ട്.

കേരളത്തില്‍ നല്ല ബീച്ചുകള്‍ കുറവാണ്. ആലപ്പുഴയിലെ ബീച്ചിനു തന്നെ വിദേശ ബീച്ചുകളുമായി സാമ്യമുണ്ട്.

പല ബീച്ചുകളും സുരക്ഷിതമല്ല. ചിലയിടങ്ങളില്‍ കടലേറ്റം തടയാൻ പാറക്കെട്ടുകളുണ്ട്. കോവളം പോലും സുരക്ഷിതമല്ല.

ഇതെല്ലാം വിദഗ്ദ്ധ സംഘം പഠിക്കും. അവർ നിർദ്ദേശങ്ങള്‍ സമർപ്പിക്കുന്നതിന് അനുസരിച്ചാണ് വികസന സാദ്ധ്യതകള്‍ ഉണ്ടാകുന്നത്.

ബീച്ച്‌ ടൂറിസം പോലെ കാർഷിക ടൂറിസവുമുണ്ട്. തൃശൂരിലെ കാർഷിക സർവകലാശാല വലിയ സാദ്ധ്യതയാണ്.

പക്ഷേ, വികസനത്തിന്റെ നാമ്ബു മുളപ്പിക്കേണ്ടത് ഉദ്യോഗസ്ഥരാണ്. അവർ കണ്ടെത്തലുകള്‍ നടത്തണം. അതു നടക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.

ഗുരുവായൂരിന്റെ ഭൗതികസാഹചര്യങ്ങളും ആവശ്യങ്ങളും ആദ്യം അറിയണം. അവിടെ വെള്ളം വേണം?

പ്രകൃതിയില്‍ നിന്നുളള വെള്ളം ക്രമീകരിക്കുന്നതെങ്ങനെ…. ഇതൊക്കെ അറിയണം.

ടിവി ചാനല്‍ വാർത്തയില്‍ ഗുരുവായൂർ ക്ഷേത്രപരിസരം അരയ്ക്കു മുകളില്‍

വെള്ളത്തിലാണെന്നു കാണുമ്ബോള്‍ വിദേശത്തുള്ളവർ നമ്മുടെ നാടിനെക്കുറിച്ച്‌ എന്തു വിചാരിക്കും?

അത് നമ്മുടെ സാമ്ബത്തികവ്യവസ്ഥിതിയെ കൂടിയാണ് ബാധിക്കുന്നത്. ഇതെല്ലാം എല്ലാവരും കൂടി പ്രവർത്തിച്ചാല്‍ മാറ്റിയെടുക്കാവുന്നതേയുളളൂ.

കേരളത്തിലെ സ്ഥലപരിമിതി എല്ലാ വികസന പ്രവർത്തനങ്ങളും വലിയ പ്രതിസന്ധി തന്നെയാണ്.

ഗുരുവായൂർ തന്നെ വളരെ ഇടുങ്ങിയ നഗരമാണ്. സ്പിരിച്വല്‍ ടൂറിസം നടപ്പാക്കുമ്ബോള്‍ അത്

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചല്ല- ചേരമാൻ മസ്ജിദും ലൂർദ്ദ് പള്ളിയും ബീമാ പള്ളിയും വരെയുണ്ടാകാം.

ജർമനിയില്‍ നിന്നു വരുന്ന ടൂറിസ്റ്റിന് അയാളുടെ സുരക്ഷയാണ് പ്രധാനം. അതുകൊണ്ടുതന്നെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ല.

ആരെങ്കിലും ഏറുപടക്കം പൊട്ടിച്ചാലും സ്ഫോടനം നടന്നു എന്ന നിലയിലാണ് കാണുക.

സംസ്ഥാനത്തിന്റെ തെക്കുള്ള ജില്ലയില്‍ എയിംസിന് സ്ഥലം ഏറ്റടുക്കണമെന്ന് മുഖ്യമന്ത്രിയോട് 2016 മുതല്‍ ആവശ്യപ്പെടുന്നതാണ്.

അന്നു പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. അതില്‍ രാഷ്ട്രീയമില്ല. വികസനത്തില്‍ പ്രാദേശികതാത്പര്യങ്ങളില്ല.

എയിംസ് പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്താൻ കേന്ദ്ര ബഡ്ജറ്റില്‍ ശ്രമമുണ്ടായെങ്കിലും സംസ്ഥാന സർക്കാരില്‍ നിന്ന് വീഴ്ചയുണ്ടായി.

ഒരു പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷത കൊണ്ട് നേടിയെടുക്കാവുന്നതെല്ലാം ചെയ്യേണ്ടതുണ്ട്. അതാകണം നമ്മുടെ ലക്ഷ്യം.

കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ വരണമെങ്കില്‍ കേരളത്തില്‍ രണ്ട് ട്രാക്ക് കൂടി വരണം.

അല്ലാതെ കൂടുതല്‍ ട്രെയിൻ ചോദിക്കുന്നതില്‍ എന്തു യുക്തിയാണുള്ളത്?

ചെറിയ തീപിടിത്തം പോലുമുണ്ടായാല്‍ എല്ലാ സർവീസും തടസപ്പെടും. ഒരു മരക്കൊമ്ബ് വീണാലും പ്രശ്നമായി.

ആർജവമുണ്ടെങ്കില്‍ രണ്ട് ട്രാക്കുകള്‍ കൂടി കൊണ്ടുവരാൻ സാധിക്കും.

മെട്രാേയ്ക്ക് വലിയ സാദ്ധ്യതയാണുളളത്. ഡല്‍ഹി മെട്രോ യു.പിയിലേക്കും ഹരിയാനയിലേക്കും ആകാമെങ്കില്‍ കൊച്ചി മെട്രാേ തൃശൂരും പാലക്കാടും കോയമ്ബത്തൂരുമെത്തും.

ട്രാക്ക് വികസനം നടന്നില്ലെങ്കില്‍ കേരളത്തിലേക്ക് അധിക ട്രെയിനുകള്‍ കൊണ്ടുവരാനാകില്ലെന്നത് ഉറപ്പാണ്.

അതുപോലെ റോഡ് വികസനവും വേണം. റോഡ് വിപുലീകരിക്കുമ്ബോള്‍ കച്ചവടക്കാർ ഒഴിഞ്ഞുപോകും. അത് സ്വാഭാവികമാണ്.

അതെല്ലാം പഠിച്ച ശേഷമേ നടപ്പാക്കൂ.

ബി.ജെ.പിക്ക് തൃശൂരിലെ സുമനസുകള്‍ നല്‍കിയ ഏറ്റവും വലിയ ആദരവാണ് തിരഞ്ഞെടുപ്പ് വിജയം. എന്റെ പ്രവർത്തനം തൃശൂരില്‍ ഒതുങ്ങില്ല.

കേരളത്തിനായി പ്രവർത്തിക്കും. കേരളത്തിനു പുറമേ തമിഴ്‌നാട്ടിലും ശ്രദ്ധയുണ്ടാകും. ഏല്പിച്ച ചുമതല അമിതഭാരമാണ്. ആ ചുമതല കൃത്യമായി നിർവഹിക്കും.

ഇനിയും പണിയെടുത്തേ മതിയാകൂ എന്ന് തൃശൂരിലെ പ്രവർത്തകരോട്, അവർ നല്‍കിയ സ്വീകരണത്തില്‍ കൃത്യമായി ഞാൻ പറഞ്ഞിട്ടുണ്ട്.

അടുത്ത തിരഞ്ഞെടുപ്പുകളുടെ പ്രചാരണഭാരം വരുമ്ബോഴേയ്ക്കും രാഷ്ട്രനിർമ്മാണത്തിനായുള്ള കണ്ടെത്തലുകള്‍ നടത്തണം. വികസനം ചർച്ചയാകുന്നത് ഇപ്പോഴാണ്.

ജില്ലാ അടിസ്ഥാനത്തിലോ മണ്ഡലം അടിസ്ഥാനത്തിലോ ജനപ്രതിനിധികള്‍ക്ക് അവകാശവാദമുന്നയിക്കാം.

പക്ഷേ, അവഗണിക്കപ്പെട്ട സ്ഥലങ്ങളിലേക്ക് വികസനം എത്തിക്കുകയാണ്‌ വേണ്ടത്.

Related posts

Leave a Comment