നാഗ്പൂര്‍: ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാന്‍ നാഗ്പൂരിലെത്തിയ മലയാളി പെണ്‍കുട്ടി മരിച്ചു.
ആലപ്പുഴ സ്വദേശി നിദ ഫാത്തിമ(10) ആണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നതിനിടെ മരിച്ചത്.
ദേശീയ ഫെഡറേഷന്‍റെ ഗുരുതര അനാസ്ഥയാണ് കുട്ടിയുടെ ആരോഗ്യ അവസ്ഥ മോശമാകാന്‍ കാരണമെന്നാണ് ആരോപണം. അസോസിയേഷന് നേരിട്ട് മത്സരിക്കാനുള്ള അനുമതി ലഭിക്കാത്തതിനാല്‍ കോടതി ഉത്തരവ് വാങ്ങിയാണ് ഇവര്‍ മത്സരിക്കാനെത്തിയത്.
ഇക്കാരണം പറഞ്ഞ് നിദ അടക്കമുള്ള സംഘത്തിന് ഫെഡറേഷന്‍ താമസ-ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ല.
മത്സരിക്കാന്‍ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങള്‍ നല്‍കില്ലെന്നുമുള്ള വിചിത്ര നിലപാടിലാണ് ഫെഡറേഷന്‍ സ്വീകരിച്ചത്.
താൽകാലികമായി ഒരുക്കിയ സംവിധാനത്തില്‍ കഴിഞ്ഞതാണ് കുട്ടിയുടെ ആരോഗ്യനില മോശമായതെന്നാണ് പരാതി. ചൊവ്വാഴ്ച വൈകിട്ടാണ് നിദയ്ക്ക് ഛര്‍ദി തുടങ്ങിയത്. ഇന്ന് പുലര്‍ച്ചെയോടെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
അതേസമയം ആശുപത്രിയില്‍ എത്തി കുത്തിവയ്പെടുത്തശേഷമാണ് കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ മോശമായതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
ഹൃദയാഘാതം മൂലമാണ് കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.