കെ.വി. തോമസ് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റാകും; ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉടന്‍

തിരുവനന്തപുരം: കെ.വിഞ്ഞ തോമസിനെ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റാക്കി നിയമിച്ചു കൊണ്ടുളള പ്രഖ്യാപനം ഉടനുണ്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട ശേഷം പാര്‍ട്ടിയില്‍ കാര്യമായ സ്ഥാനമില്ലാതെ തുടരുകയായിരുന്നു കെ.വി. തോമസ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് അതുമല്ലെങ്കില്‍ യു.ഡി.എഫ് കണ്‍വീനര്‍ എന്നിവയില്‍ ഒന്നായിരുന്നു കെ.വി. തോമസിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്ഥാനം. എന്നാല്‍, ഹൈക്കമാന്‍ഡ് പ്രഖ്യാപനം നീളുകയായിരുന്നു.

പുനഃസംഘടനയുടെ സമയത്ത് എം.ഐ. ഷാനവാസ് മരിച്ച ഒഴിവില്‍ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.വി. തോമസിന്റ പേര് ഉയര്‍ന്നെങ്കിലും ഇരുഗ്രൂപ്പുകളും അനുകൂലിച്ചില്ല. വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം അദ്ദേഹം നിരസിച്ചു. തുടര്‍ന്ന് അരൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റ ചാര്‍ജ് ഏറ്റെടുത്ത കെ.വി. തോമസ് അവിടെ മികച്ച വിജയം സമ്മാനിച്ചിട്ടും പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനമെന്ന ആവശ്യം നീളുകയായിരുന്നു.

കഴിഞ്ഞമാസം സെക്രട്ടറിമാരുടെയും ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് പത്തുപേരുടെയും പട്ടിക നല്‍കിയപ്പോഴും കെ.വി. തോമസിന്റ കാര്യത്തില്‍ ഹൈക്കമാന്‍ഡിന് ഉചിതമായ തീരുമാനമെടുക്കാമെന്ന അഭിപ്രായമായിരുന്നു കെ.പി.സി.സി നേതൃത്വം രേഖപ്പെടുത്തിയത്. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എം.എം. ഹസന്‍ കൂടി വന്നതോടെ ഇക്കാര്യത്തിലുള്ള അതൃപ്തി കേരളത്തിന്റ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെയും സോണിയഗാന്ധിയെയും കെ.വി തോമസ് നേരിട്ട് അറിയിച്ചു. തുടര്‍ന്ന് ദേശീയനേതൃത്വത്തിന്റ കൂടി ഇടപെടലോടെയാണ് വര്‍ക്കിംഗ് പ്രസിഡ‍ന്റ് സ്ഥാനത്തേക്ക് കെ.വി. തോമസ് വരുന്നത്. തോമസിന്റ സേവനം സംസ്ഥാനതലത്തില്‍ വേണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റും ഹൈക്കമാന്‍ഡിന് അടുത്തിടെ കത്ത് നല്‍കിയിരുന്നു.

Related posts

Leave a Comment