കെപിസിസി ജനറല്‍ സെക്രട്ടറി കുടുംബത്തിന് സഹകരണ ബാങ്കിന്റെ ജപ്തി നോട്ടിസ്

കൊല്ലം: കെപിസിസി ജനറല്‍ സെക്രട്ടറികുടുംബത്തിന് സഹകരണ ബാങ്കിന്റെ ജപ്തി നോട്ടീസ്. അടച്ചു തീര്‍ക്കാനുള്ളത് ലക്ഷങ്ങള്‍ കുടുംബം പ്രതിസന്ധിയില്‍. എഐസി സി അംഗവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ സി.ആര്‍ മഹേഷിന്റെ കുടുംബത്തിനാണ് സഹകരണ ബാങ്കിന്റെ ജപ്തി നോട്ടിസ്. മഹേഷും അമ്മയും ഉള്‍പ്പടെ താമസിക്കുന്ന എട്ടംഗ കുടുംബം ഇതോടെ കടുത്ത പ്രതിസന്ധിയിലാണ്. പണം അടച്ചു തീര്‍ക്കാനുളള കുടിശിക മാത്രം 14.6 ലക്ഷത്തിലേറെ വരും. ജപ്തി നടപടികളുടെ ഭാഗമായി ഈ മാസം വസ്തു അളന്ന് തിട്ടപ്പെടുത്തുമെന്ന് കാണിച്ച്‌ മഹേഷിന്റെ അമ്മ കരുനാഗപ്പളളി തഴവ ചെമ്ബകശേരി വീട്ടില്‍ ലക്ഷ്മികുട്ടിയമ്മയ്ക്ക് ബാങ്കിന്റെ നോട്ടീസ് ലഭിച്ചു.

കരുനാഗപ്പളളി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍നിന്ന് 2015ല്‍ മഹേഷിന്റെ അമ്മയുടെ പേരിലുളള വസ്തുവും വീടും പണയപ്പെടുത്തി എടുത്ത വായ്പയാണ് കുടിശിക പെരുകി 23.94 ലക്ഷത്തിലേറെ രൂപയുടെ ബാദ്ധ്യതയായിരിക്കുന്നത്. മഹേഷിന്റെ അച്ഛന്‍ രാജശേഖരന്‍, 6 വര്‍ഷം മുമ്ബ് മരിച്ചിരുന്നു. ലക്ഷ്മിക്കുട്ടിയമ്മ, മകന്‍ മഹേഷ്, ഭാര്യ, മൂന്ന് കുട്ടികള്‍, മൂത്ത മകനും പ്രൊഫഷണല്‍ നാടകകൃത്തുമായ സി ആര്‍ മനോജ്, ഭാര്യ എന്നിവരാണ് ഈ വീട്ടില്‍ താമസം.

രണ്ടു പ്രമാണങ്ങളായുളള വസ്തുവിന്റെ ഒരു ഭാഗം തഴവ സര്‍വീസ് സഹകരണ ബാങ്കില്‍ പണയം വച്ചും കടമെടുത്തിട്ടുണ്ട്. ഇതും കുടിശികയായി കിടക്കുകയാണ്. സിപിഐ തഴവ ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയും എഐവൈഎഫ് നേതാവുമായിരുന്ന സി.ആര്‍ മനോജ് ഇപ്പോള്‍ പൂര്‍ണ സമയ നാടകപ്രവര്‍ത്തകനാണ്. കൊവിഡ് മൂലം നാടകാവതരണമൊക്കെ നിലച്ചതോടെ ആ വഴിക്കുണ്ടായിരുന്ന കുടുംബത്തിന്റെ വരുമാനവും നിലച്ചു.

മഹേഷ് പൂര്‍ണസമയ രാഷ്ട്രീയ പ്രവര്‍ത്തകനാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുനാഗപ്പളളിയില്‍ മത്സരിച്ച്‌ പരാജയപ്പെട്ട മഹേഷിന് ആ വഴിക്കും സാമ്ബത്തിക ബാദ്ധ്യതയുണ്ട്. വായ്പാ കുടിശിക അടച്ചു തീര്‍ക്കാന്‍ സാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് സഹകരണ മന്ത്രി കടകംപളളി സുരേന്ദ്രന്‍, സഹകരണ രജിസ്ട്രാര്‍, ബാങ്ക് പ്രസിഡന്റ് തുടങ്ങിയവര്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് മഹേഷിന്റെ കുടുംബം.

Related posts

Leave a Comment