കെജി ജോർജാണെന്ന് മനസ്സിലായിരുന്നില്ല; വീഴ്ച അംഗീകരിക്കുന്നു; ഖേദം പ്രകടിപ്പിച്ച് കെ സുധാകരൻ

തിരുവനന്തപുരം: അന്തരിച്ച സംവിധായകൻ കെജി ജോർജിന്‍റെ വിയോഗത്തെക്കുറിച്ചുള്ള ചോദ്യത്തിനോട് ‘ആളുമാറി’ പ്രതികരിച്ചതിൽ വിശദീകരണവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ.

ആരാണ് വിടപറഞ്ഞതെന്ന് മനസിലാകാതെ അനുചിതമായ ഒരു പ്രസ്താവനയാണ് ഉണ്ടായതെന്നും നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ‘ജോർജ് നല്ലൊരു പൊതുപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു’ എന്നായിരുന്നു കെ സുധാകരൻ പറഞ്ഞത്.

ആരാണ് മരണപ്പെട്ടതെന്ന് മാധ്യമപ്രവർത്തകർ എന്നോട് കൃത്യമായി പറഞ്ഞിരുന്നില്ല.

അവരോട് അത് ചോദിച്ചറിയാതിരുന്നത് തന്‍റെ ഭാഗത്തുനിന്നു വന്ന വീഴ്ചയായി അംഗീകരിക്കുന്നെന്നും സുധാകരൻ കെജി ജോർജിനെ അനുസ്മരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സുധാകരന്‍റെ വിശദീകരണം വായിക്കാം.

“ഇന്ന് രാവിലെ കെജി ജോർജ് മരണപ്പെട്ടതിനെ പറ്റി ചോദിച്ചപ്പോൾ അനുചിതമായ ഒരു പ്രസ്താവന എന്‍റെ ഭാഗത്തുനിന്നുണ്ടായി. മലയാളത്തിന്‍റെ അഭിമാനമായ സിനിമാപ്രവർത്തകൻ കെജി ജോർജ് ആണ് നമ്മളോട് വിട പറഞ്ഞതെന്ന് ചോദ്യത്തിൽ നിന്ന് എനിക്ക് മനസ്സിലായിരുന്നില്ല.

സമാനപേരിലുളള എന്‍റെ പഴയകാല സഹപ്രവർത്തകനാണ് മനസ്സിൽ വന്നത്. ഒരുപാട് രാഷ്ട്രീയ ചോദ്യങ്ങൾക്കിടയിൽ രാഷ്ട്രീയ മേഖലയ്ക്ക് പുറത്തുനിന്നുള്ള ഒരു ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.

ആരാണ് മരണപ്പെട്ടതെന്ന് മാധ്യമപ്രവർത്തകർ എന്നോട് കൃത്യമായി പറഞ്ഞില്ല. അവരോട് അത് ചോദിച്ചറിയാതിരുന്നത് എന്‍റെ ഭാഗത്തുനിന്നു വന്ന വീഴ്ചയായി അംഗീകരിക്കുന്നു.

പൊതുപ്രവർത്തകനെന്ന നിലയിൽ പാലിക്കേണ്ട ജാഗ്രത ഇക്കാര്യത്തിൽ ഉണ്ടായില്ല. വീഴ്ചകളിൽ ന്യായീകരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നത് കോൺഗ്രസിന്‍റെ സംസ്കാരമല്ല.

അതുകൊണ്ടുതന്നെ എന്‍റെ പ്രതികരണത്തിലെ അനൗചിത്യത്തിൽ എന്‍റെ പാർട്ടിയുടെ പ്രിയപ്പെട്ട പ്രവർത്തകർക്കും കെജി ജോർജിനെ സ്നേഹിക്കുന്നവർക്കും ഉണ്ടായ മനോവിഷമത്തിൽ ഞാൻ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു.

എണ്ണം പറഞ്ഞ കലാസൃഷ്ടികൾ കൊണ്ട് മലയാള സിനിമാ ചരിത്രത്തിൽ തന്‍റേതായ ഇരിപ്പിടം ഉറപ്പിച്ച കെജി ജോർജിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.”

Related posts

Leave a Comment