കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ്: ഇപ്പോൾ വേണ്ടായിരുന്നുവെന്ന് ധനമന്ത്രി

തിരുവനന്തപുരം: കെഎസ്‌എഫ്‌ഇയിലെ വിജിലന്‍സ് റെയ്‌ഡിനെ തള്ളി ധനമന്ത്രി തോമസ് ഐസക്. വിജിലന്‍സ് റെയ്‌ഡ് ഇപ്പോള്‍ വേണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

“അമ്ബത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കെഎസ്‌എഫ്‌ഇ. ഏത് നിയമമനുസരിച്ചാണ് കെഎസ്‌എഫ്‌ഇയില്‍ വരുന്ന പണമെല്ലാം ട്രഷറിയില്‍ അടയ്‌ക്കണമെന്ന് പറയുന്നത് ? ഏതാളുടെ വട്ടാണ് റെയ്‌ഡിന് കാരണമെന്ന് എനിക്കറിയില്ല. നിയമം എന്തെന്ന് തീരുമാനിക്കേണ്ടത് വിജിലന്‍സല്ല. നിയമം വ്യാഖ്യാനിക്കാന്‍ ഇവിടെ നിയമവകുപ്പുണ്ട്. ന്യായമായ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ വിജിലന്‍സിന് അന്വേഷിക്കാം,” ധനമന്ത്രി പറഞ്ഞു.

വിജിലന്‍സ് റെയ്‌ഡില്‍ ധനമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇങ്ങനെയൊരു റെയ്‌ഡ് ഇപ്പോള്‍ ആവശ്യമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ കെഎസ്‌എഫ്‌ഇ ഓഫിസുകളില്‍ ഇന്നു രാവിലെയാണ് റെയ്‌ഡ് നടന്നത്. വിജിലന്‍സ് കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുപതോളം ഓഫിസുകളില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.

ചിട്ടികളില്‍ ആളെണ്ണം പെരുപ്പിച്ചു കാട്ടി ചില മാനേജര്‍മാര്‍ തട്ടിപ്പ് നടത്തിയതായി വിജിലന്‍സ് കണ്ടെത്തലിലുണ്ട്. ചിട്ടികളില്‍ ആളെണ്ണം പെരുപ്പിച്ചു കാട്ടി ചില മാനേജര്‍മാര്‍ തട്ടിപ്പ് നടത്തിയതാതായും പറയുന്നു.

നാല് കെഎസ്‌എഫ്‌ഇകളില്‍ സ്വര്‍ണ പണയത്തിലും തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈടായി വാങ്ങുന്ന സ്വര്‍ണം സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നു. ശാഖകളിലെ ക്രമക്കേടുകള്‍ നടപടി ശുപാര്‍ശയോടെ സര്‍ക്കാരിനു കൈമാറുമെന്നാണ് വിജിലന്‍സ് അറിയിച്ചത്.

അതേസമയം, വിജിലന്‍സ് കണ്ടെത്തലുകള്‍ക്ക് പിന്നാലെ ധനവകുപ്പ് നിര്‍ദേശിച്ചതനുസരിച്ച്‌ കെഎസ്‌എഫ്‌ഇ ചെയര്‍മാന്‍ വിശദീകരണം നല്‍കി. കൊള്ളച്ചിട്ടി പ്രോത്സാഹിപ്പിക്കാറില്ലെന്നും കള്ളപ്പണനിക്ഷേപത്തിന് സാധ്യതയില്ലെന്നും കെഎസ്‌എഫ്‌ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ് പറഞ്ഞു. ചില വരിക്കാര്‍ ആദ്യ തവണ മുടക്കാറുണ്ട്. പകരം വരിക്കാരെ ചേര്‍ക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Comment