കൂട്ടബലാത്സംഗക്കേസില്‍ കസ്റ്റഡിയിലുള്ള പൊലീസ് ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെ പിരിച്ചുവിടണമെന്ന് DGP

തിരുവനന്തപുരം:  കൂട്ടബലാല്‍സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ ഉള്‍പ്പെട്ട കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പി.ആര്‍.സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് ഡിജിപി.

സുനു ആറ് കേസുകളില്‍ പ്രതിയും 9 തവണ വകുപ്പുതല ശിക്ഷാ നടപടിയും നേരിട്ടയാളാണ്.

പിരിച്ചുവിടലിന് ശുപാര്‍ശ ചെയ്ത് ഡി.ജി.പി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പിആര്‍ സുനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

അറസ്റ്റിന് ഇപ്പോള്‍ കിട്ടിയ തെളിവുകള്‍ മതിയാകില്ലെന്ന നിലപാടിലാണ് പൊലീസ്. കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നും ഇതിനായി അന്വേഷണം നടക്കുകയുമാണെന്നുമാണ് കൊച്ചി കമ്മീഷണര്‍ സി എച്ച്‌ നാഗരാജുവിന്റെ വിശദീകരണം.

യുവതിയുടെ ഭര്‍ത്താവ് ഒരു തൊഴില്‍ തട്ടിപ്പ് കേസില്‍ അകപ്പെട്ട് ജയിലില്‍ കഴിയുകയാണ്. ഇത് മുതലെടുത്ത് സിഐ ഉള്‍പ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നായിരുന്നു വീട്ടമ്മയുടെ പരാതി.

തൃക്കാക്കരയിലെ വീട്ടില്‍ വച്ചും പിന്നീട് കടവന്ത്രയിലെത്തിച്ചുമാണ് ബലാത്സംഗം ചെയ്തതെന്ന് വീട്ടമ്മയുടെ പരാതിയിലുണ്ട്. കേസില്‍ വീട്ടമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

എസ്‌എച്ച്‌ഒ ഉള്‍പ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മ മൊഴി നല്‍കിയിട്ടുണ്ട്.കൊച്ചി മരട് സ്വദേശിയായ പി.ആര്‍.സുനു നേരത്തെയും ബലാത്സംഗ കേസില്‍ പ്രതിയായിട്ടുണ്ട്.

മുളവുകാട് സ്റ്റേഷനില്‍ ജോലി ചെയ്യവേ ഒരു പരാതിയുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയ ബിടെക്ക് ബിരുദധാരിയായ യുവതിയെ ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി.

ഈ കേസില്‍ ഇയാള്‍ റിമാന്‍ഡില്‍ ആയിട്ടുണ്ട്. തുടര്‍ന്നാണ് കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.

Related posts

Leave a Comment