തൊടുപുഴ: തൊടുപുഴയില്‍ ഏഴുവയസ്സുകാരനെ ഭിത്തിയില്‍ ഇടിച്ചുകൊന്ന കേസിലെ പ്രതിയായ അരുണ്‍ ആനന്ദ് കുട്ടിയുടെ പിതാവ് ബിജുവിനെ കൊലപ്പെടുത്തിയതാണെന്ന സംശയം ബലപ്പെടുന്നു. രണ്ടുവര്‍ഷത്തിനിപ്പുറം ക്രൈംബ്രാഞ്ച് ബിജുവിനെ അടക്കം ചെയ്ത സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തു. അവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചു.
ഹൃദയാഘാതം മൂലമാണ് ബിജു മരിച്ചതെന്നാണ് ബന്ധുക്കളോട് പറഞ്ഞിരുന്നതെങ്കിലും മരിക്കുന്നതിനു മുമ്ബ് അമ്മ അച്ഛനു പാല്‍ കുടിക്കാന്‍ കൊടുത്തിരുന്നുവെന്ന ഇളയകുട്ടിയുടെ മൊഴിയാണ് കൊലപാതകമാണെന്ന സംശയത്തിലേക്കു അന്വേഷണ സംഘത്തെ നയിച്ചത്.
2018 മേയ് 23നാണ് തിരുവനന്തപുരത്തെ വീട്ടില്‍വച്ച് ബിജു മരിക്കുന്നത്. കൂടെയുണ്ടായിരുന്നത് ഭാര്യ അഞ്ജന മാത്രം. ബിജുവിന്‍റെ അച്ഛന്റെ സഹോദരിയുടെ മകനായ അരുണ്‍ ആനന്ദിന്‍റെ വീട്ടിലേക്കുള്ള വരവ് ബിജു വിലക്കിയിരുന്നു. പിന്നീടുണ്ടായ മരണത്തില്‍ പക്ഷേ അന്ന് ആര്‍ക്കും സംശയം തോന്നിയില്ല.
ഭര്‍ത്താവ് മരിച്ച് ആറു മാസം കഴിയുന്നതിന് മുമ്ബായി യുവതി അരുണിനൊപ്പം പോയത് ബന്ധുക്കള്‍ക്കിടയില്‍ എതിര്‍പ്പിനു കാരണമായിരുന്നു. വാടകയ്ക്കു വീടെടുത്തു താമസിക്കുമ്ബോഴായിരുന്നു മൂത്തകുട്ടിയെ അരുണ്‍ മര്‍ദ്ദിച്ചു കൊന്നത്.
ബിജുവിന്‍റെ മരണത്തില്‍ നിര്‍ണായകമാകുന്നത് അഞ്ചു വയസ്സുകാരനായ ഇളയ മകന്‍റെ മൊഴിയാണ്. പിതാവ് മരിക്കുന്നത് മുമ്ബ് അമ്മ പാല്‍ നല്‍കിയിരുന്നെന്ന മൊഴിയ്ക്കൊപ്പം മറ്റ് തെളിവുകളും കൊലപാതകമെന്ന സംശയത്തിലേക്ക് അന്വേഷണ സംഘത്തെ നയിക്കുന്നു.
അതിക്രൂരമായി രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ സ്ഥിരമായി ഉപദ്രവിച്ചിരുന്ന അരുണ്‍ ആനന്ദില്‍ നിന്നും യുവതിയില്‍ നിന്നും ഇതിലും ക്രൂരമായ പ്രവര്‍ത്തികള്‍ പ്രതീക്ഷിക്കാവുന്നതാതെന്നും അന്വേഷണ സംഘം ചൂണ്ടിക്കാണിക്കുന്നു. രാസപരിശോധനാഫലം കൂടി ലഭിച്ചതിനു ശേഷമാകും ഈ സംശയം ഉറപ്പിക്കുന്നതും തുടര്‍നടപടികളിലേക്കു കടക്കുന്നതും.