കുട്ടനാടും വേണ്ട, മുട്ടനാടും വേണ്ട; പാലാ മണ്ഡലം വിട്ട് ഒരു വിട്ടുവീഴ്ചക്കും താനില്ലെന്ന് മാണി സി കാപ്പന്‍

കോട്ടയം: ( 23.01.2021) പാലായ്ക്ക് പകരം കുട്ടനാട് സീറ്റ് വച്ച്‌ മാറി ഒത്തുതീര്‍പ് ഫോര്‍മുല നടത്താനുളള സി പി എം നീക്കം തളളി എന്‍ സി പി നേതാവ് മാണി സി കാപ്പന്‍. പാലാ മണ്ഡലം വിട്ട് ഒരു വിട്ടുവീഴ്ചക്കും താനില്ലെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു. കുട്ടനാട്ടില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് കുട്ടനാടുമില്ല മുട്ടനാടും വേണ്ട എന്നായിരുന്നു കാപ്പന്റെ മറുപടി. പാലാ തന്റെ സീറ്റാണെന്നും 27ന് ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കുമെന്നും കാപ്പന്‍ വ്യക്തമാക്കി.
പാലായിലാണ് താന്‍ മത്സരിച്ചത്, പാലായില്‍ തന്നെ മത്സരിക്കും. താന്‍ മത്സരിച്ച്‌ ജയിച്ച സീറ്റ് തനിക്ക് തരാമോ തരാമോ എന്ന് ചോദിച്ച്‌ നടക്കേണ്ട കാര്യമില്ല. പാലാ തന്റെ സീറ്റാണ്. മൂന്ന് തവണ മത്സരിച്ച ശേഷം നാലാമത്തെ മത്സരത്തിലാണ് ജയിച്ചത്. അങ്ങനെ പിടിച്ചെടുത്ത ഒരു സീറ്റ് തോറ്റ പാര്‍ടിക്ക് കൊണ്ടുപോയി കൊടുക്കേണ്ട ഗതികേട് എന്‍ സി പിക്കില്ലെന്നും മാണി സി കാപ്പന്‍ പ്രതികരിച്ചു.

സീറ്റ് തരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. അതുകൊണ്ടാണ് സീറ്റ് ചോദിച്ച്‌ പോകാത്തതെന്നും കാപ്പന്‍ വിശദീകരിച്ചു. കുട്ടനാട്ടില്‍ മത്സരിക്കുമോയെന്ന തുടര്‍ ചോദ്യങ്ങള്‍ക്ക് ‘എന്തിന് കുട്ടനാട്, എനിക്ക് നീന്താന്‍ പോലും അറിയില്ല’ എന്നായിരുന്നു കാപ്പന്റെ പ്രതികരണം. നാളെ ശരദ്പവാറുമായി മുംബൈയില്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് മാണി സി കാപ്പന്‍ ശനിയാഴ്ച മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

Related posts

Leave a Comment