കുടുംബവഴക്ക് സംഘർഷത്തിലെത്തി; മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം: മലപ്പുറം കീഴാറ്റൂര്‍ പഞ്ചായത്ത് ഒറവംപുറത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന് കുത്തേറ്റത് തര്‍ക്കത്തിലേര്‍പ്പെട്ടവരെ പിടിച്ചുമാറ്റുന്നതിനിടയില്‍. ഇന്നലെ രാത്രി 11 മണിയോടെയാണ് ഒറവംപുറം കവലയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നടന്നത്. ഈ സമയത്ത് സമീപത്തുണ്ടായിരുന്ന ആര്യാടന്‍ സമീര്‍ ഇരുകൂട്ടരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് ഷമീറിന് കുത്തേറ്റത്.

ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മരിച്ചു. ബുധനാഴ്ച രാത്രിയിലാണ് ഒറവംപുറം കവലയില്‍ മുസ്ലിം ലീഗ് സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഈ സംഘര്‍ഷത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഉമ്മര്‍ എന്ന വ്യക്തിക്ക് പരിക്കേറ്റിരുന്നു. ഈ ഉമ്മര്‍ മരണപ്പെട്ട ഷമീറിന്റെ ബന്ധുകൂടിയാണ്. തന്റെ ബന്ധുവിന് പരിക്കേറ്റത് കണ്ടാണ് ഷമീര്‍ സംഘര്‍ഷത്തിനിടയിലേക്ക് പിടിച്ചുമാറ്റാനായി എത്തിയത്.

ഈ സമയത്ത് ഷമീറിനും കുത്തേല്‍ക്കുകയായിരുന്നു. ഷമീര്‍ പ്രദേശത്തെ സജീവ യൂത്ത് ലീഗ് പ്രവര്‍ത്തകനാണ്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നു. രണ്ട് കുടുംബങ്ങളാണ് ഈ സംഘര്‍ഷങ്ങള്‍ പ്രധാനമായും പങ്കെടുത്തിരുന്നത്. സംഘര്‍ഷാവസ്ഥ നീണ്ടുപോകുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ആഴ്ച ഇരുകൂട്ടരെയും പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മദ്ധ്യസ്ഥ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല.

ഷമീറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ സജീവ സിപിഎം പ്രവര്‍ത്തരാണെന്നും യുഡിഎഫ് ആരോപിക്കുന്നു. മൂന്ന് പേരാണ് സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളത്. ഒറവുമ്ബുറം നിസാം, അബ്ദുല്‍ മജീദ് ,മൊയീന്‍ എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പാണ്ടിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഇവര്‍ മൂന്ന് പേരും പ്രാദേശിക സിപിഎം പ്രവര്‍ത്തകരാണ്. അതേ സമയം കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് സിപിഎം പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിനെ ചൊല്ലി പ്രദേശത്ത് സിപിഎം-യുഡിഎഫ് സംഘര്‍ഷമുണ്ടായിരുന്നെങ്കിലും നേതാക്കള്‍ ഇടപെട്ട് പരിഹരിച്ചിരുന്നതായും സിപിഎം നേതാക്കള്‍ പറയുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലിസും പറയുന്നത്.

Related posts

Leave a Comment