കുഞ്ഞിന് ഉടുപ്പ് വാങ്ങാനോടിയ ബധിര യുവാവിന് സഹായവുമായി പൊലീസ്

കൊല്ലം: ലോക്ക്ഡൗണ്‍ ദിനമായ ഇന്നലെ കടകളെല്ലാം അടഞ്ഞുകിടക്കുമ്ബോള്‍ നവജാത ശിശുവിന് കുഞ്ഞുടുപ്പ് വാങ്ങാനുള്ള പിതാവിന്റെ നെട്ടോട്ടത്തില്‍ ഒപ്പം ചേര്‍ന്ന പൊലീസിന് സോഷ്യല്‍ മീഡിയയില്‍ കൈയടി.

കൊല്ലം പള്ളിമുക്ക് സ്വദേശിയായ ബധിര യുവാവ് ഷിബിന്‍ കരീം ഷംസുദ്ദീന്റെ ഫേസ്ബുക്ക് കുറിപ്പാണ് വൈറലായത്. കുണ്ടറ എ.എസ്.ഐ സതീഷും ഹോംഗാര്‍ഡ് ഗോപകുമാറുമാണ് ഷംസുദ്ദീന് സഹായം നല്‍കിയത്.

ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ഷിബിന്റെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ടെന്‍ഷന്‍ കാരണം കുഞ്ഞിനുള്ള വസ്ത്രങ്ങളൊന്നും വാങ്ങി സൂക്ഷിച്ചിരുന്നില്ല. ഇന്നലെ ലോക്ക്ഡൗണ്‍ ആണെന്ന കാര്യവും മറന്നു. അണുബാധ ഒഴിവാക്കാന്‍ പുതിയ വസ്ത്രങ്ങള്‍ തന്നെ വേണമെന്ന് നഴ്സുമാര്‍ പറഞ്ഞതോടെ ആകെ കുഴങ്ങി. ആശുപത്രി പരിസരത്താകെ തിരഞ്ഞെങ്കിലും എല്ലാ കടകളും അടഞ്ഞുകിടക്കുന്നു. അങ്ങനെ ഷിബിന്‍ വാഹനവുമെടുത്ത് കൊല്ലം ഭാഗത്തേക്ക് പുറപ്പെട്ടു. ഇതിനിടയില്‍ പരിചയമുള്ള തുണിക്കടക്കാരെയെല്ലാം സമീപിച്ചു. എന്നാല്‍, ആയിരം രൂപയുടെ തുണി വില്‍ക്കാന്‍ കട തുറന്നാല്‍ ഇരുപതിനായിരം രൂപ പിഴ കിട്ടുമെന്ന് പറഞ്ഞ് അവരെല്ലാം ഒഴിഞ്ഞു.

ആകെ വിഷമിച്ച്‌ വരുമ്ബോള്‍ കുണ്ടറയില്‍ പൊലീസുകാര്‍ വാഹന പരിശോധന നടത്തുന്നത് കണ്ടു. അവരോട് കാര്യം അറിയിച്ചു. കുരീപ്പള്ളി റൂട്ടില്‍ പോയി നോക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍, നിരാശയായിരുന്നു ഫലം. കറങ്ങി മൊതീന്‍മുക്കിലെത്തിയപ്പോള്‍ കുണ്ടറ എ.എസ്.ഐ സതീഷ്, ഹോംഗാര്‍ഡ് ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അവിടെയും വാഹനപരിശോധന നടക്കുന്നു. പേടിച്ചാണ് അടുത്തേക്ക് ചെന്നത്. എവിടെ പോകുന്നുവെന്ന് ചോദിച്ചപ്പോള്‍ കാര്യം പറഞ്ഞു. ഇതോടെ ടെന്‍ഷന്‍ വേണ്ടെന്ന് പറഞ്ഞ് എ.എസ്.ഐ ആശ്വസിപ്പിച്ചു.തുടര്‍ന്ന് എ.എസ്.ഐ പരിസരത്തുള്ള ടെക്സ്റ്റയില്‍സ് ഉടമകളുടെ ഫോണ്‍ നമ്ബര്‍ കണ്ടെത്തി വിളിച്ചുവരുത്തുകയും ആവശ്യമുള്ള കുഞ്ഞുടുപ്പുകള്‍ വാങ്ങുകയുമായിരുന്നു.

Related posts

Leave a Comment