‘കിംഗ് ഈസ് ബാക്ക്’; കാരാട്ട് ഫൈസലിനെ സ്വീകരിക്കാന്‍ പദ്ധതി, പാരയാകുമെന്ന് കണ്ടപ്പോള്‍ ഉപേക്ഷിച്ചു

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ച കാരാട്ട് ഫൈസലിന് നല്‍കാനിരുന്ന സ്വീകരണം അവസാന നിമിഷം ഉപേക്ഷിച്ചു. കാരാട്ട് ഫൈസലിന്റെ സുഹൃത്തുക്കളാണ് കൊടുവളളിയില്‍ ഫൈസലിന് സ്വീകരണം നല്‍കാന്‍ ഒരുക്കങ്ങള്‍ നടത്തിയത്. ഇതിന്റെ ഭാഗമായി ‘കിംഗ് ഇസ് ബാക്ക്’ എന്ന പേരില്‍ വലിയ ബാനറും ഉയര്‍ത്തിയിരുന്നു.

ഇന്നലെ ഉച്ചയ്‌ക്ക് ശേഷം ഫൈസലിനെ കസ്റ്റംസ് വിട്ടയച്ച ഉടന്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ കാരാട്ട് ഫൈസലിന്റെ സുഹൃത്തുക്കള്‍ ആഘോഷം തുടങ്ങിയിരുന്നു. ഫൈസല്‍ കാറില്‍ തിരിച്ചു വരുന്നതിന്റെ പടം വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഉള്‍പ്പടെ പ്രചരിക്കുകയും ചെയ്‌തു. വെളളിയാഴ്‌ച വൈകീട്ട് ആറ് മണിക്ക് കൊടുവളളി പൗരാവലി ഫൈസലിന് സ്വീകരണം നല്‍കാനും തീരുമാനിച്ചു.
സൗത്ത് കൊടുവളളിയില്‍ നിന്ന് കൊടുവളളി അങ്ങാടിയിലേക്ക് ആനയിച്ച്‌ കൊണ്ടുവരാമെന്നായിരുന്നു തീരുമാനം. എന്നാല്‍ കൊവിഡ് സമയത്ത് ഇതൊന്നും വേണ്ടായെന്ന് എല്‍.ഡി.എഫ് ഉപദേശം വന്നതോടെ സ്വീകരണം മാറ്റിവച്ചു. ഫൈസലിന്റെ വീടിന് മുന്നില്‍ കെട്ടിതൂക്കിയ ബാനര്‍ വൈറലായപ്പോള്‍ എടുത്തുമാറ്റി. ഫൈസലിനെ കൊച്ചിയില്‍ നിന്ന് വിട്ടയച്ച ഉടന്‍ കാരാട്ട് റസാഖ് എം.എല്‍.എ ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരുന്നു.

‘ലീഗ് നേതൃത്വം ബി.ജെ.പിയെ കൂട്ടുപിടിച്ച്‌ കളളക്കേസില്‍ കുടുക്കി എന്നെ തകര്‍ക്കാനുള്ള ശ്രമം വിലപോവില്ല’ എന്നായിരുന്നു റസാഖിന്റെ പോസ്റ്റ്. ഫൈസലുമായി സൗഹൃദമല്ലാതെ ബിസിനസ്, കുടുംബ ബന്ധങ്ങളില്ലെന്ന് എം.എല്‍.എ വ്യക്തമാക്കിയിരുന്നു. കാരാട്ട് ഫൈസലിനെ കുന്ദമംഗലം എം.എല്‍.എ പി.ടി.എ റഹീം തള്ളിപ്പറഞ്ഞിരുന്നു. മുസ്ലിം ലീഗ് സംസ്കാരമാണ് ഫൈസലിനെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Related posts

Leave a Comment