കാലവര്‍ഷം ഇക്കുറി ജൂണ്‍ അഞ്ചിന്, പ്രവചനങ്ങളെ തള്ളി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ മെയ് മാസം അവസാനത്തോടെ കാലവര്‍ഷം എത്തുമെന്ന സ്വകാര്യ കാലാവസ്ഥാ ഏജന്‍സികളുടെ പ്രവചനങ്ങളെ തള്ളി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇക്കുറി ജൂണ്‍ അഞ്ചിന് മാത്രമേ കാലവര്‍ഷം എത്തുകയുള്ളൂവെന്ന് നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇത്തവണ സാധരണ മഴ കിട്ടുമെന്നാണ് വിലയിരുത്തല്‍. ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് സംസ്ഥാനത്ത് കാലവര്‍ഷക്കാലമായി കണക്കാക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടിട്ടുണ്ട്. ഇത് ശക്തി പ്രാപിച്ച്‌ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. കാലവര്‍ഷത്തിന്‍റെ ഗതിയെ ഇത് ബധിച്ചേക്കാം. അഞ്ച് ദിവസം കാലവര്‍ഷം വൈകാന്‍ ഇത് വഴി വച്ചേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 6ന് കാലവര്‍ഷം എത്തുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ജൂണ്‍ 8നാണ് കാലവര്‍ഷം എത്തിയത്. നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ കണക്കാക്കിയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. മെയ് 28-കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നും ആഗസ്റ്റില്‍ അതിവര്‍ഷമുണ്ടായേക്കാമെന്നും അതിനാല്‍ സംസ്ഥാനം അടിയന്തര തയ്യാറെടുപ്പ് തുടങ്ങിയെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Related posts

Leave a Comment