കാര്‍ഷിക നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ല; നിലപാട് ആവര്‍ത്തിച്ച്‌ കര്‍ഷകര്‍

ദില്ലി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന് ആവര്‍ത്തിച്ച്‌ കര്‍ഷക സംഘടനകള്‍. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി നടക്കുന്ന ചര്‍ച്ചയിലാണ് കര്‍ഷകര്‍ തങ്ങളുടെ നിലപാട് ആവര്‍ത്തിച്ചത്. കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി വരുത്താമെന്നുള്ള സര്‍ക്കാരിന്റെ നിര്‍ദേശം കൂടിക്കാഴ്ചയില്‍ പങ്കെടുത്ത കര്‍ഷക പ്രതിനിധികള്‍ നിരസിച്ചതായാണ് ഇന്ത്യ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യത്തില്‍ തങ്ങള്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് യോഗത്തില്‍ കര്‍ഷകര്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സുപ്രീംകോടതി സമിതിയുമായി സഹകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരോട് ആവശ്യപ്പെട്ടു. എന്നാല്‍ നിയമം പൂര്‍ണ്ണമായും പിന്‍വലിച്ചതിന് ശേഷം സമിതിയുണ്ടാക്കണമെന്നാണ് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടത്. കര്‍ഷക സമരത്തിന് ഖാലിസ്ഥാന്‍ ഗ്രൂപ്പുകളുടെ പിന്തുണയുണ്ടെന്ന കേന്ദ്ര സര്‍ക്കാറിന്‍റെ നിലപാടിലും സംഘടനകള്‍ പ്രതിഷേധം അറിയിച്ചു. കാര്‍ഷിക നിയമം സ്റ്റേ ചെയ്തുകൊണ്ട് സമരത്തില്‍ ഇടപെടാന്‍ വിദഗ്ധ സമിതിയെ സുപ്രീംകോടതി നിയമിച്ച ശേഷമുള്ള ആദ്യ ചര്‍ച്ചയാണ് ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.

അതേസമയം കര്‍ഷകര്‍ പിന്തുണ അറിയിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ ദില്ലിയില്‍ പ്രതിഷേധ പരിപാടി നടത്തുകയാണ്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഔദ്യോഗിക വസതിയായ രാജ് നിവാസിനു മുന്നിലാണ് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ പരിപാടികള്‍ നടക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചേ മതിയാകുവെന്ന് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞത്.

Related posts

Leave a Comment