കാണ്ഡഹാര്‍ വിമാനം റാഞ്ചിയ തീവ്രവാദി സഹീര്‍ മിസ്‌ത്രിയെ വെടിവെച്ചുകൊന്നു; കൊല്ലപ്പെട്ടത് വ്യാജ പേരില്‍ പാകിസ്താനില്‍ ഫര്‍ണിച്ചര്‍ ബിസിനസ് നടത്തിവരുന്നതിനിടെ

ന്യൂഡല്‍ഹി : കാണ്ഡഹാര്‍ വിമാനം റാഞ്ചിയ തീവ്രവാദികളില്‍ ഒരാളായ സഹീര്‍ മിസ്ത്രിയെ വെടിവെച്ചുകൊന്നു. പാകിസ്ഥാനില്‍ വ്യാജ പേരില്‍ ഫര്‍ണിച്ചര്‍ ബിസിനസ് നടത്തിവരുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.

മാര്‍ച്ച്‌ ഒന്നിന് ഇയാള്‍ കൊല്ലപ്പെട്ടെങ്കിലും വിവരം പുറത്ത് വിട്ടിരുന്നില്ല.

സഹീര്‍ മിസ്ത്രി എന്ന സാഹിദ് അഖുന്ദിനെ കറാച്ചിയില്‍ വച്ച്‌ വെടിവച്ച്‌ കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കറാച്ചിയില്‍ ഒരു വ്യവസായി കൊല്ലപ്പെട്ടുവെന്നാണ് പാക് മാദ്ധ്യമമായ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തത് .സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച്‌, ഫര്‍ണിച്ചര്‍ ഗോഡൗണിലേക്ക് മോട്ടോര്‍ സൈക്കിളില്‍ എത്തിയ രണ്ട് പേര്‍ മിസ്ത്രിയെ വെടിവച്ച്‌ വീഴ്‌ത്തുകയായിരുന്നു. ജെയ്‌ഷെ ഉന്നത നേതൃത്വവും സഹീര്‍ മിസ്ത്രിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്.

ജയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ റൗഫ് അസ്ഗര്‍ ഉള്‍പ്പെടെയുള്ള ജയ്ഷെ മുഹമ്മദ് ഭീകരര്‍ സഹീറിന്റെ ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു. 1999 ഡിസംബര്‍ 24 ന്, നേപ്പാളില്‍ നിന്നുള്ള ഹര്‍കത്ത്-ഉല്‍-മുജാഹിദ്ദീന്റെ അഞ്ച് ഭീകരര്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം (IC-814) ഹൈജാക്ക് ചെയ്തിരുന്നു . ഡല്‍ഹിയില്‍ എത്തേണ്ടിയിരുന്ന വിമാനം താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ എത്തിച്ചു.

വിമാനത്തിലുണ്ടായിരുന്ന 178 പേരെയും 11 ജീവനക്കാരെയും ഒരാഴ്ചത്തേക്ക് ബന്ദികളാക്കിയിരുന്നു . 200 മില്യണ്‍ യുഎസ് ഡോളറിന് പുറമെ ഭീകരന്‍ മൗലാന മസൂദ് അസ്ഹര്‍ ഉള്‍പ്പെടെ മുപ്പത്തിയഞ്ച് ഭീകരരെ ഇന്ത്യന്‍ ജയിലുകളില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഹൈജാക്കര്‍മാര്‍ ആവശ്യപ്പെട്ടു. മസൂദ് അസ്ഹര്‍, അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സര്‍ഗര്‍ തുടങ്ങിയ മൂന്ന് ജെയ്‌ഷെ ഇഎം ഭീകരരെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരായതും ഈ ഹൈജാക്കിനെ തുടര്‍ന്നാണ് .

Related posts

Leave a Comment