ആലപ്പുഴ: കൊച്ചിയില്‍ ഉണ്ടായ വണ്ടിന്റെ ആക്രമണം ആലപ്പുഴയിലും. ആലപ്പുഴ ഇന്ദിരാ ജംക്ഷനു സമീപത്തെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്ബ് മാനേജര്‍ തോണ്ടന്‍കുളങ്ങര നികര്‍ത്തില്‍ രഞ്ജിത് രമേശനാണ് ത്വക്കില്‍ പൊള്ളലേല്‍പ്പിക്കുന്ന ബ്ലിസ്റ്റര്‍ ബീറ്റില്‍ ആക്രമണത്തിന് ഇരയായത്.
കാലുകള്‍ക്കു പൊള്ളലേറ്റതിനെത്തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് ബ്ലിസ്റ്റര്‍ ബീറ്റില്‍ ആക്രമണമാണെന്നു തിരിച്ചറിഞ്ഞത്.
നാലു ദിവസം മുന്‍പ് ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ ഇടതുകാലിന്റെ മുട്ടിനു സമീപം ചൊറിച്ചിലോടെയായിരുന്നു തുടക്കമെന്ന് രഞ്ജിത് രമേശന്‍ പറയുന്നു. അടുത്ത ദിവസമായപ്പോള്‍ ആ ഭാഗത്ത് പൊള്ളലേറ്റു.
വൈകുന്നേരമായപ്പോള്‍ നടക്കാന്‍ കഴിയാതായി. ഡോക്ടറെ കണ്ടപ്പോള്‍ താല്‍ക്കാലികമായി ഉപയോഗിക്കാനുള്ള മരുന്നു നല്‍കി. അടുത്ത ദിവസമായപ്പോള്‍ കാലില്‍ വലിയ പൊള്ളലായി. വലതു കാലിലും അതേ ഭാഗത്ത് കുമിളകള്‍ വരാന്‍ തുടങ്ങി. കാലിന്റെ കീഴ് ഭാഗത്തും പൊള്ളലുണ്ടായിട്ടുണ്ട്. ഇന്നലെ രാവിലെ ജനറല്‍ ആശുപത്രിയിലെ ത്വക്രോഗ വിഭാഗത്തില്‍ കാണിച്ചു. അപ്പോഴാണ് ബ്ലിസ്റ്റര്‍ ബീറ്റില്‍ ആക്രമണമാണെന്നു മനസ്സിലായതെന്ന് രഞ്ജിത് രമേശന്‍ പറയുന്നു.
പുന്നപ്രയിലും ഒരാള്‍ക്ക് സമാനമായ രീതിയില്‍ പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞ മാസം എറണാകുളത്ത് കാക്കനാട് മേഖലയില്‍ നൂറോളം പേര്‍ക്ക് ബ്ലിസ്റ്റര്‍ ബീറ്റില്‍ എന്നറിയപ്പെടുന്ന ചെറു പ്രാണിയുടെ ആക്രമണത്തില്‍ പൊള്ളലേറ്റിരുന്നു.
ബ്ലിസ്റ്റര്‍ ബീറ്റില്‍ (ആസിഡ് ഫ്‌ലൈ) എന്ന ഒരു ഷഡ്പദമാണ് ബ്ലിസ്റ്റര്‍ ബീറ്റില്‍ ഡെര്‍മറ്റൈറ്റിസ് എന്ന ത്വക് രോഗമുണ്ടാക്കുന്നത്. മഴക്കാലത്താണ് ഇവയുടെ ആക്രമണം കൂടുതലാകുന്നത്. ചെടികള്‍ കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളാണ് സാധാരണ ഇവയുടെ വ്യാപന കേന്ദ്രം. രാത്രിയില്‍ വെളിച്ചമുള്ള പ്രദേശങ്ങളിലേക്ക് ഇവ ആകര്‍ഷിക്കപ്പെടും. ഇവയുടെ ശരീരത്തില്‍ നിന്നു വരുന്ന സ്രവം ശരീരത്തില്‍ തട്ടുമ്ബോള്‍ ആ ഭാഗം ചുവന്നു തടിക്കുകയും പൊള്ളുകയും ചെയ്യും. കൂടുതല്‍ സമയം ഈ സ്രവം ശരീരത്തില്‍ നിന്നാല്‍ പൊള്ളലിന്റെ ആഴം കൂടുകയും തൊലി അടര്‍ന്നുപോകുകയും ചെയ്യുമെന്നു വിദഗ്ധര്‍ പറയുന്നു.
രാത്രികാലങ്ങളില്‍ ജനാലകളും വാതിലുകളും അടച്ചിടുകയാണ് പ്രധാന പരിഹാരം. ഇരുട്ടുമുറിയില്‍ മൊബൈല്‍ ഫോണ്‍ വെളിച്ചമുണ്ടെങ്കില്‍ അവ അതിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നതിനാല്‍ മുഖത്തും കൈകളിലും ഇവ വന്നിരിക്കാന്‍ സാധ്യതയുണ്ട്. ഇവ ശരീരത്തില്‍ വന്നിരുന്നാല്‍ തട്ടി നീക്കുന്നതിനു പകരം കുടഞ്ഞു കളയുക. വീര്യം കുറഞ്ഞ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകിയ ശേഷം പൊള്ളലേറ്റിട്ടുണ്ടെങ്കില്‍ ചര്‍മരോഗ വിദഗ്ധനെ കാണിക്കുക. കണ്ണില്‍ ഇവയുടെ സ്രവം പറ്റിയിട്ടുണ്ടെങ്കില്‍ പച്ചവെള്ളമുപയോഗിച്ച് കഴുകിയ ശേഷം അടിയന്തരമായി ഡോക്ടറെ കാണണമെന്ന് വിദഗ്ധര്‍ പറയുന്നു
കോട്ടെരുമ, ഓട്ടെരുമ, ഓലച്ചാത്തൻ, ഓലപ്രാണി, കരിഞ്ചെള്ള് എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന മുപ്ലി വണ്ട് ഈ കുടുംബത്തിലെ അംഗമാണ്.
ലക്ഷണങ്ങൾ
മഴക്കാലത്താണ് സാധാരണയായി കണ്ടുവരുന്നത്.
പ്രാണിയുമായുള്ള സമ്പർക്കം പലപ്പോഴും രാത്രി ഉറക്കത്തിൽ സംഭവിക്കുന്നത് നമ്മൾ അറിയാറില്ല, രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോഴാണ് നീറ്റലും പുകച്ചിലും, ഒപ്പം തീക്കൊള്ളി കൊണ്ടു വരഞ്ഞത് പോലെയുള്ള പൊള്ളൽ പാടുകളും കാണപ്പെടുന്നു.
നൈജീരിയയിൽ ഇത് ഉറക്കം ഉണർന്നു കാണുന്ന എന്ന് അർഥം വരുന്ന “wake and see” എന്നും തുർക്കിയിൽ “night burn” എന്നും അറിയപ്പെടുന്നു.
പ്രാണിയെ ഉറക്കത്തിൽ നമ്മളറിയാതെ ഞെരിച്ചു കൊല്ലുകയോ, പ്രാണി സ്വയം സ്രവങ്ങൾ പുറപ്പെടുവിക്കുകയോ ചെയ്യുന്നു.
ഇത്തരത്തിൽ പുറത്തു വരുന്ന പ്രാണിയുടെ ശരീരസ്രവങ്ങൾ പറ്റിയ ശരീരഭാഗങ്ങളിൽ അതെ മാതൃകയിൽ വരകളായി പൊള്ളൽ കാണപ്പെടുന്നു.
മുഖം, കഴുത്ത്, കൈകാലുകൾ തുടങ്ങി പുറമെ കാണുന്ന ശരീരഭാഗങ്ങളിലാണ് ഇത്തരം പൊള്ളൽ സാധാരണ കാണാറ്.
ശരീരത്തിന്റെ മടക്കുകളിൽ, എതിരെയുള്ള ചർമത്തിലേക്കും സ്രവം പറ്റുന്നതിനാൽ സമാനമായ പൊള്ളൽ അവിടെയും കണ്ടു വരുന്നു, ഇതിനെ കിസ്സിങ് ലീഷൻ (kissing lesion) എന്ന് വിളിക്കാം.
കൈകളോ, വസ്ത്രങ്ങളോ പുതപ്പോ വഴി സ്രവങ്ങൾ പറ്റിയാൽ മറ്റു ശരീരഭാഗങ്ങളിലും പൊള്ളലുണ്ടാകാം.
ചുരുക്കം ചിലരിൽ പൊള്ളലിനോടൊപ്പം പനി, സന്ധി വേദന, ഛർദി എന്നീ ലക്ഷണങ്ങളും കണ്ടു വരാറുണ്ട്.
ചികിത്സ
. മിക്കവാറും രോഗികളിൽ, പൊള്ളൽ കുറച്ചു ദിവസത്തിനകം ചികിത്സ കൂടാതെ തന്നെ ഭേദമാകുന്നു, എന്നാൽ കറുത്ത കലകൾ അവശേഷിപ്പിച്ചേക്കാം.
. ലക്ഷണങ്ങളുടെ തീവ്രത അനുസരിച്ചു, ചൊറിച്ചിലും പുകച്ചിലും അകറ്റാനുള്ള ആന്റിഹിസ്റ്റമിൻ ഗുളികകൾ, ആന്റിബയോടിക്, സ്റ്റിറോയ്ഡ് ലേപനങ്ങൾ/ഗുളികകൾ എന്നിവ ഉപയോഗിക്കേണ്ട സന്ദർഭങ്ങളും ഉണ്ടാകാം.
പ്രതിരോധം
1. പ്രാണി നിയന്ത്രണം
. പ്രാണികളുടെ വാസസ്ഥലമായ ചുറ്റുവട്ടത്തുള്ള കാടും പടലും വെട്ടി വൃത്തിയാക്കണം.
. മാലത്തിയോൺ, പൈറിത്രോയിഡ് പോലെയുള്ള കീടനാശിനി സ്പ്രേകൾ ഉപയോഗിക്കാവുന്നതാണ്.
2. പ്രാണിയും മനുഷ്യരുമായുള്ള സമ്പർക്കം കുറയ്ക്കുക
. ഇത്തരം വണ്ടുകൾ വെളിച്ചം ഇഷ്ടപ്പെടുന്നതിനാൽ വീടുകളിൽ സന്ധ്യക്ക് വൈദ്യുതി വിളക്കുകൾ തെളിയിക്കുന്നതിന് മുൻപ് തന്നെ ജനലുകളും വാതിലുകളും അടയ്ക്കുക.
. ഏറ്റവും അത്യാവശ്യമുള്ള ഇടങ്ങളിൽ മാത്രം വൈദ്യുതി വിളക്കുകൾ തെളിയിക്കുക.
. ജനലുകൾ വാതിലുകൾ വെന്റിലേറ്ററുകൾ എന്നിവയ്ക്കൊക്കെ നെറ്റ് അടിക്കാവുന്നതാണ്.
. പശ ഉപയോഗിച്ചുള്ള ഗ്ലു ട്രാപ്പുകളും, അൾട്രാ വയലറ്റ് രശ്മികൾ പുറപ്പെടുവിക്കുന്ന കറണ്ട് കൊണ്ടു പ്രാണികളെ കൊല്ലുന്ന മെഷീനുകളും വിപണിയിൽ ലഭ്യമാണ്.
. പ്രാണി ശല്യം കലശലായ സ്ഥലത്തു ജോലി ചെയ്യേണ്ട സാഹചര്യങ്ങളിൽ റിപ്പല്ലന്റ് ക്രീമുകളും, ദേഹം മുഴുവൻ മൂടുന്ന വസ്ത്രങ്ങളും, കഴിയുമെങ്കിൽ കണ്ണടയും ഗ്ലൗസും ഷൂസും ഉപയോഗിക്കാം.
3. പ്രാണി ശരീരവുമായി സമ്പർക്കത്തിൽ വന്ന ശേഷം
. പ്രാണിയെ ശരീരത്തു കാണാൻ ഇടയായാൽ ഞെരിക്കാതെ സാവധാനം ഊതിയോ പേപ്പറോ മറ്റോ ഉപയോഗിച്ചു തട്ടിയോ അകറ്റാം.
. അറിയാതെ പ്രാണിയെ ഞെരിച്ചു പോയെങ്കിൽ, ഉടൻ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
. തണുത്ത വെള്ളം തുണിയിൽ മുക്കി പിടിക്കുന്നത് പുകച്ചിലും ചൊറിച്ചിലും കുറയാൻ സഹായിക്കും.
. ചൊറിഞ്ഞു പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
. കണ്ണുകളിൽ സ്രവങ്ങൾ പറ്റിയാൽ ധാരാളം വെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം താമസിയാതെ വൈദ്യസഹായം തേടുക.
ഈ ഇത്തിരി കുഞ്ഞന്മാരെയും ഇവരുണ്ടാക്കുന്ന വലിയ പൊല്ലാപ്പുകളും വായിച്ചില്ലേ; ഒതുക്കാനുള്ള വഴികളും പിടികിട്ടിയില്ലേ….!!! അപ്പോൾ ഇനി ഈ ബ്ലഡി ബീറ്റിലിനെ നമുക്ക് പുഷ്പം പോലെ നേരിടാം …