കള്ളപ്പണക്കേസ്: ഹേമന്ദ് സോറന്‍ 5 ദിവസം ഇ.ഡി കസ്റ്റഡിയില്‍; ചംപയ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു

റാഞ്ചി: കള്ളപ്പണക്കേസില്‍ ഇ.ഡി അറസ്റ്റുചെയ്ത ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറനെ ഹൈക്കോടതി അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.

അറസ്റ്റ് ചോദ്യം ചെയ്തുള്ള സോറന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാന്‍ വിസമ്മതിക്കുകയും ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ ദിവസം സോറനെ റാഞ്ചിയിലെ പ്രത്യേക പിഎംഎല്‍എ കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു.

ഇ.ഡി ഒമ്ബത് തവണ സമന്‍സ് അയച്ചതിനു ശേഷമാണ് കഴിഞ്ഞ ദിവസം സോറന്‍ ചോദ്യം ചെയ്യലിന് ഹാജരായത്.

ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കസ്റ്റഡിയില്‍ എടുത്തത്.

സോറന്റെ വസതില്‍ നിന്ന് കണക്കില്‍പെടാത്ത 36 ലക്ഷം രൂപയും തട്ടിപ്പിലൂടെ സ്വന്തമാക്കിയ ഭൂമി സംബന്ധിച്ച രേഖകളും പിടിച്ചെടുത്തിരുന്നു.

അതിനിടെ, ഹേമന്ദ് സോറന്‍ രാജിവച്ച ഝാര്‍ഖണ്ഡിന്റെ മുഖ്യമന്ത്രി പദവി മുതിര്‍ന്ന നേതാവ് ചംപയ് സോറന്‍ ഏറ്റെടുത്തു.

ഇന്ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ചംപയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

കോണ്‍ഗ്രസ് നേതാവ് അലംഗീര്‍ ആലം, ആര്‍.ജെ.ജി നേതാവ് സത്യാനന്ദ് ഭോക്ത എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച പാര്‍ട്ടി എംഎല്‍എമാരെ ഹൈദരാബാദിലേക്ക് മാറ്റി.

ബിജെപിയുടെ ചാക്കിട്ടുപിടുത്തം സംശയിച്ചാണ് ഈ നടപടി.

81 അംഗ നിയമസഭയില്‍ ജെഎംഎമ്മിന് 29 ഉം കോണ്‍ഗ്രസിന് 17ഉം ആര്‍ജെഡിക്കും സിപിഐ(എംഎല്‍) യ്ക്കും ഓരോ സീറ്റുകളുമാണുള്ളത്.

ബിജെപിക്ക് 26ഉം ഘടകകക്ഷികളായ എജെഎസ്യുവിന്3, സ്വതന്ത്രരും മറ്റുള്ളവരും ചേര്‍ന്ന് 3 ഉം സീറ്റുകളുണ്ട്. ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.

Related posts

Leave a Comment