കലോത്സവത്തിലെ സ്വാഗതഗാന വിവാദം; മാതാ പേരാമ്ബ്രയ്‌ക്കെതിരെ കേസെടുത്തു

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന വിവാദത്തില്‍ പേരാമ്ബ്ര മാതാ കേന്ദ്രത്തിലെ പതിനൊന്ന് പേര്‍ക്കെതിരെ കേസെടുത്തു.

കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 4ന്റെ നിര്‍ദ്ദേശ പ്രകാരം നടക്കാവ് പോലീസാണ് കേസെടുത്തിരിക്കുന്നത്. മാതാപേരാമ്ബ്ര കേന്ദ്ര ഡയറക്ടര്‍ കനകദാസ്, കണ്ടാലറിയുന്ന പത്ത് പേര്‍ക്കുമെതിരെയുമാണ് കേസ്.

സംഭവത്തില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ ഡയറക്ടര്‍ അനൂപ് വി ആര്‍ നടക്കാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ നടപടി എടുത്തിരുന്നില്ല.

തുടര്‍ന്ന് വി ആര്‍ അനൂപ് കോടതിയെ സമീപിക്കുകയായിരുന്നു. മതസ്പര്‍ധ വളര്‍ത്തല്‍ (ഐപിസി 153) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അറുപത്തിയൊന്നാമത് സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിനിടയിലാണ് വിവാദമായ ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ചത്. തീവ്രവാദിയായ മുസ്ലിം വേഷധാരിയെ മാതാപേരാമ്ബ്ര അവതരിപ്പിച്ചതാണ് വിവാദമായത്.

സംഭവത്തെതുടര്‍ന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലിരിക്കെയായിരുന്നു ദൃശ്യാവിഷ്‌കാരം.

വിവാധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതോടെ ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ച പേരാമ്ബ്ര മാതാ കേന്ദ്രത്തിന് ഇനി അവസരം നല്‍കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു.

ദൃശ്യാവിഷ്‌കാരം വേദിയില്‍ അവതരിപ്പിക്കുന്നതിന് മുമ്ബ് പരിശോധിച്ചിരുന്നു. അപ്പോള്‍ വിവാദമായ വേഷം ഉണ്ടായിരുന്നില്ലെന്നും പരിപാടി തുടങ്ങികഴിഞ്ഞാണ് ഈ വിവരം അറിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

Related posts

Leave a Comment