കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം കൗൺസിലർ പിആർ അരവിന്ദാക്ഷൻ ഇഡി കസ്റ്റഡിയിൽ

തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ സിപിഎം കൗൺസിലറെ ഇൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തു.

വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഎം പ്രാദേശിക നേതാവുമായ പിആർ അരവിന്ദാക്ഷൻ ആണ് കസ്റ്റഡിയിലായത്. തൃശൂർ പാര്‍ളിക്കാടുള്ള വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

അരവിന്ദാക്ഷനെ കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് എത്തിച്ച ശേഷം തുടർനടപടി സ്വീകരിക്കും.

നേരത്തെ, അരവിന്ദാക്ഷനെ ഇഡി ഉദ്യോഗസ്ഥർ നിരവധി തവണ ചോദ്യം ചെയ്തിരുന്നു. ചോദ്യംചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ മർദിച്ചതായി അരവിന്ദാക്ഷൻ പരാതി ഉന്നയിച്ചിരുന്നു.

ഇതേ തുടർന്ന് കൊച്ചി സിറ്റി പോലീസ് ഇഡി ഓഫീസിൽ അന്വേഷണത്തിന് എത്തുകയും ചെയ്തു.

കരുവന്നൂർ ബാങ്കിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ തൃശൂർ കോലഴി സ്വദേശി സതീഷ് കുമാറിൻ്റെ അടുത്ത സുഹൃത്തായ അരവിന്ദാക്ഷൻ പണം ഇടപാടിലെ ഇടനിലക്കാരനാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

സതീഷ് കുമാറിൻ്റെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നപ്പോൾ പ്രശ്നപരിഹാരത്തിനായി അരവിന്ദാക്ഷൻ ഇടപെട്ടിരുന്നുവെന്നും ഇഡിയുടെ കണ്ടെത്തലിലുണ്ട്.

കേസിലെ രണ്ടാം പ്രതിയായ കൊടുങ്ങല്ലൂർ പെരിഞ്ഞനം സ്വദേശി പിപി കിരൺ കരുവന്നൂർ ബാങ്കിൽനിന്ന് സതീഷ് കുമാറിന് കൈമാറാനുള്ള മൂന്നരക്കോടി രൂപയമായി എത്തിയപ്പോൾ സതീഷ് കുമാറിൻ്റെ വീട്ടിൽ അരവിന്ദാക്ഷൻ ഉണ്ടായിരുന്നുവെന്നും ഇഡിക്ക് മൊഴി ലഭിച്ചിരുന്നു.

കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ അരവിന്ദാക്ഷന് പ്രധാന പങ്കുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്.

അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ബിജെപിയടക്കം പ്രതിഷേധം ശക്തമാക്കുകയാണ്.

ആരോപണ വിധേയനായ സിപിഎം നേതാവും മുൻ മന്ത്രിയുമായ എസി മൊയ്തീൻ എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് കുന്നംകുളത്തെ എംഎൽഎ ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി.

മാർച്ചിനുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

സുരേഷ് ഗോപിയുടെ പദയാത്ര മാർച്ച് രണ്ടിന് ആരംഭിക്കാനിരിക്കെയാണ് ബിജെപി പ്രതിഷേധം നടത്തിയത്.

Related posts

Leave a Comment