കരിപ്പൂരിലെ വിമാനദുരന്തത്തിന് കാരണം ലാന്റിംഗ് സമയത്ത് വേഗത കൂടിയതെന്ന് കണ്ടെത്തല്‍

മലപ്പുറം:കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന് ലാന്റിംഗ് സമയത്ത് വേഗത കൂടുതലെന്ന് കണ്ടെത്തല്‍. എ.ടി.സിയിലെ ഉദ്യോഗസ്ഥരില്‍ നിന്നും അന്വേഷണ സംഘം വിശദാംശങ്ങള്‍ ശേഖരിച്ചു.

ഡിജിസിഎ അന്വേഷണ സംഘം വിമാനത്താവളത്തില്‍ നിന്നും റഡാര്‍ ചിത്രങ്ങള്‍ ശേഖരിച്ചു. എയര്‍ട്രോഫിക് കണ്‍ട്രോള്‍ റൂമിലെ ലോഗ് ബുക്ക് സീല്‍ ചെയ്തു. വിമാനദുരന്തത്തിന് കാരണം ലാന്‍ഡിംഗ് സമയത്തെ അശ്രദ്ധയെന്നാണ് പൊലീസ് എഫ്‌ഐആര്‍.

കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനം ലാന്റിംഗ് നടത്തിയതുതന്നെ റണ്‍വേയുടെ മധ്യഭാഗത്തായാണ്. ഇക്കാര്യം എറ്റിസിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലും ഉള്‍പ്പെട്ടിരുന്നു.

അതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. അതുപ്രകാരം ലാന്റിംഗ് സമയത്ത് വിമാനത്തിന് ഉണ്ടാകേണ്ട പരമാവധി വേഗത്തിലും കൂടുതലായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

കാലാവസ്ഥ കേന്ദ്രത്തിലെ രേഖകളും ശേഖരിച്ചിട്ടുണ്ട്. വിമാനത്തിന് സാങ്കേതിക തകരാറുകള്‍ സംഭവിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. ഇതിനായി എന്‍ജിന്‍ പുറത്തെടുത്ത് പരിശോധിക്കും.

കരിപ്പൂര്‍ വിമാനാപകടത്തില്‍ സംസ്ഥാന പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. മലപ്പുറം അഡീഷനല്‍ എസ്.പി. ജി.സാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ലാന്‍ഡിംഗ് സമയത്തെ അശ്രദ്ധ മൂലമാണ് അപകടമെന്നാണ് പോലീസ് എഫ്‌ഐആര്‍.

കരിപ്പൂരില്‍ വെള്ളിയാഴ്ചയുണ്ടായ വിമാനാപകടത്തില്‍ ഇന്നലെയാണ് പോലീസ് അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഐപിസി , എയര്‍ക്രാഫ്റ്റ് ആക്‌ട് വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്താണ് പോലീസ് അന്വേഷണമാരംഭിച്ചിട്ടുള്ളത്. ലാന്‍ഡിംഗ് സമയത്തെ അശ്രദ്ധ മൂലമാണ് അപകടമെന്നാണ് പോലീസിന്റെ പ്രാഥമികമായ കണ്ടെത്തല്‍.

കരിപ്പൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐആര്‍ മഞ്ചേരി സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. 30 അംഗ ടീമാണ് അന്വേഷണ സംഘത്തിലുള്ളത്. മലപ്പുറം ഡി.വൈ.എസ്.പി ഹരിദാസനാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍.

ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വെള്ളിയാഴ്ച രാത്രിയാണ് അപകടത്തില്‍പ്പെടുന്നത്. നാല് കുട്ടികളും വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരുള്‍പ്പെടെ 18 പേരാണ് മരിച്ചത് അപകടത്തില്‍ മരിച്ചത്.

Related posts

Leave a Comment