കന്യാകുമാരിയില്‍ നഴ്സിങ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച പള്ളി വികാരിയെ അറസ്റ്റു ചെയ്തു

തമിഴ്നാട് കന്യാകുമാരിയില്‍ യുവതികളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും പ്രാര്‍ത്ഥനയ്ക്കെത്തിയ നഴ്സിങ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പള്ളി വികാരിയെ നാഗര്‍കോവില്‍ പൊലിസ് അറസ്റ്റു ചെയ്തു.

കളയിക്കാവിളയ്ക്ക് സമീപത്തെ, ഫാത്തിമ നഗറിലുള്ള ബെനഡിക്‌ട് ആന്റോയെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. ഇയാളെ നേരത്തെ, ഇവിടെ നിന്നും സ്ഥലം മാറ്റിയിരുന്നു.

ബെനഡിക്‌ട് ആന്റോയും മറ്റൊരു യുവതിയുമായുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ സ്ഥലം മാറ്റിയത്. ദൃശ്യത്തിലുള്ള യുവതിയ്ക്ക് പക്ഷെ പരാതിയുണ്ടായിരുന്നില്ല.

അതിനാല്‍ പൊലിസ് കേസെടുത്തുമില്ല. എന്നാല്‍, കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിലെത്തിയ യുവാക്കളുടെ സംഘം ലാപ്ടോപ്പും മൊബൈല്‍ ഫോണും തട്ടിയെടുത്തിരുന്നു. ഈ പരാതിയില്‍ പൊലിസ് നിയമവിദ്യാര്‍ഥിയായ ഓസ്റ്റിന്‍ ജിനോയെ അറസ്റ്റു ചെയ്തു.

മകന്‍ നിരപരാധിയാണെന്ന് കാണിച്ച്‌, ജില്ലാ പൊലിസ് സൂപ്രണ്ടിനെ കാണാനെത്തിയ ഓസ്റ്റിന്‍ ജിനോയുടെ മാതാവാണ് വൈദികനെ കുറിച്ചുള്ള കാര്യങ്ങള്‍ തെളിവു സഹിതം പൊലിസിനു നല്‍കിയത്.

ഓസ്റ്റിനൊപ്പം പഠിയ്ക്കുന്ന യുവതിയ്ക്ക് ബെനഡിക്‌ട് ആന്റോ സ്ഥിരമായി മോശം സന്ദേശങ്ങള്‍ അയക്കാറുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്യാനായാണ് ഓസ്റ്റിനും സുഹൃത്തുക്കളും ഇയാളുടെ വീട്ടിലെത്തിയത്.

നിരവധി സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും പലരെയും ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്താറുണ്ടെന്നും മനസിലാക്കിയ ഓസ്റ്റിനും സംഘവും ലാപ്ടോപ്പും മൊബൈല്‍ ഫോണും കൊണ്ടുപോകുകയായിരുന്നു.

ഇതിന് പിന്നാലെയാണ് നഴ്സിങ് വിദ്യാര്‍ത്ഥിനി, നാഗര്‍കോവില്‍ പൊലിസില്‍ പരാതി നല്‍കിയത്. ചേച്ചിപ്പാറയില്‍ വൈദിനായി എത്തിയപ്പോള്‍ ബെനഡിക്‌ട് ആന്റോ പീഡിപ്പിച്ചുവെന്നും സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നുമാണ് യുവതിയുടെ പരാതി.

പരാതിയില്‍ അന്വേഷണം ആരംഭിച്ച ഉടനെ ഒളിവില്‍ പോയ ബെനഡിക്ടിനെ ഇന്നാണ് അറസ്റ്റ് ചെയ്തത്.

Related posts

Leave a Comment