കത്ത് വിവാദം: നേരിട്ട് മൊഴി നല്‍കിയെന്ന് ആനാവൂര്‍ നാഗപ്പന്‍; ഫോണിലൂടെയെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍.

നേരിട്ടായിരുന്നു മൊഴി നല്‍കിയത്. കത്ത് വ്യാജമാണെന്ന് മേയര്‍ തന്നെ പറഞ്ഞുകഴിഞ്ഞു. മേയര്‍ രാജിവയ്‌ക്കേണ്ട ഒരു കാര്യവുമില്ല. പാര്‍ട്ടി അന്വേഷണം നടക്കുകയാണ്.

അന്വേഷണം പൂര്‍ത്തിയാകട്ടെ എന്നും ആനാവൂര്‍ പറഞ്ഞു.നേരിട്ടണോ ഫോണിലൂടെയാണോ മൊഴി നല്‍കിയതെന്ന ചോദ്യത്തിനാണ് നേരിട്ടാണ് മൊഴി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞത്.

എന്നാല്‍ ഫോണിലൂടെ വിശദീകരണം തേടിയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

മേയറുടെ പരാതിയില്‍ ക്രൈംബ്രാഞ്ചും മറ്റ് പരാതികളില്‍ വിജിലന്‍സും അന്വേഷണം നടത്തുന്നുണ്ട്. കോണ്‍ഗ്രസിന്റെ പരാതിയില്‍ ഹൈക്കോടതി മേയര്‍ക്ക് നോട്ടീസ് അയച്ചു.

ബി.ജെ.പി ഗവര്‍ണര്‍ക്ക്പരാതി നല്‍കി. ഗവര്‍ണര്‍ എങ്ങനെയാണ് അന്വേഷിക്കുക എന്നറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

എഫ്‌ഐആര്‍ ഇട്ട് അന്വേഷണം വേണ്ടതല്ലെ എന്ന ചോദ്യത്തിന് എങ്ങനെ അന്വേഷിക്കണമെന്ന് ഉദ്യോഗസ്ഥര്‍ തീരുമാനിക്കട്ടെയെന്നായിരുന്നു മറുപടി.

താന്‍ എവിടെവച്ചാണ് എന്താണ് മൊഴി നല്‍കിയതെന്ന് പറയാന്‍ കഴിയില്ല. മൊഴി ലഭിച്ചിട്ടില്ലെന്നാണ് രാവിലെ ക്രൈംബ്രാഞ്ച് അറിയിച്ചതെന്ന് പറഞ്ഞപ്പോള്‍ അതൊന്നും തനിക്കറിയില്ലെന്നാണ് അദ്ദേഹത്തിന് മറുപടി.

അന്വേഷണം ശരിയായ രീതിയിലാണോ നടക്കുന്നതെന്ന് ചോദ്യത്തിന് അത് തനിക്കറിയില്ല, നിങ്ങള്‍ അന്വേഷിക്കൂവെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍ അനില്‍ ഇതുവരെ മൊഴി നല്‍കാന്‍ തയ്യാറായിട്ടില്ല. എസ്.എ.ടിയിലെ നിയമനത്തിന് കത്ത് തയ്യാറാക്കിയിരുന്നുവെന്നും എന്നാല്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

Related posts

Leave a Comment