കണ്ണൂർ: തീവണ്ടിയിൽ തീവെച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ. നേരത്തെ കണ്ണൂർ റെയിൽവെസ്റ്റേഷൻ പരിസരത്തെ കുറ്റിക്കാട്ടിലും കണ്ണൂർ സർവകലാശാലയിലെ താവക്കര ക്യാംപസ് പരിസരത്തും തീയിട്ടയാളാണ് പിടിയിലായത്.
റെയിൽവെ സ്റ്റേഷനിലെ എട്ടാം നമ്പർ ബോഗിയിലേക്ക് ഇയാൾ കംപാർട്ട്മെന്റിന്റെ ചില്ലു കല്ലു കൊണ്ടു തകർത്തു കയറുന്ന ദൃശ്യം ലഭിച്ചിരുന്നുവെങ്കിലും വ്യക്തമായിരുന്നില്ല.
ഇതിനെ തുടർന്നാണ് പോലീസ് മറ്റിടങ്ങളിലെ ദൃശ്യങ്ങൾ കൂടി പരിശോധിക്കാൻ തയ്യാറായത്.
കസ്റ്റഡിയിലെടുത്തയാളെ സംഭവ ദിവസം റെയിൽവേ ട്രാക്കിൽ കണ്ടതായി ചില ബി.പി.സി.എൽ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. മറ്റിടങ്ങളിൽ നിന്നും ലഭിച്ച സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ ഇയാളോട് സാമ്യമുള്ളതാണെന്നാണ് പോലീസ് നൽകുന്ന സുചന.
ഇതു കൂടാതെ ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ നായ മണം പിടിച്ചു എട്ടാം നമ്പർ പാളത്തിന് അടുത്തുള്ള കുറ്റികാട്ടിലേക്കാണ് ഓടി കയറിയത്.
ഇതാണ് റെയിൽവെസ്റ്റേഷൻ പരിസരത്ത് നല്ല പരിചയമുള്ളയാളാണ് തീ വെച്ചതെന്ന നിഗമനത്തിൽ പോലീസിനെ എത്തിച്ചത്.
ഇതോടെയാണ് സി.സി.ടി.വി ക്യാമറയിൽ കണ്ടയാളെ തിരിച്ചറിയാനും കസ്റ്റഡിയിലെടുക്കാനും പൊലീസിന് കഴിഞ്ഞത്.
എന്നാൽ നേരത്തെ കണ്ണൂർ സർവകലാശാല പരിസരത്ത് തീയിടുകയും കുറ്റികാടുകൾക്ക് തീയിടുകയും ചെയ്തയാളാണ് സംഭവത്തിന് പിന്നിലെന്ന് തെളിഞ്ഞാൽ കേസിലെ തീവ്രവാദ ബന്ധത്തെ കുറിച്ചുള്ള എൻ.ഐ.എ യടക്കമുള്ള ഏജൻസികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമാകും.
നേരത്തെ തീപിടിത്തത്തിന് കാരണക്കാരനായതിനാൽ പോലീസ് കസ്റ്റഡിയിലെടുത്തയാൾ ഇതര സംസ്ഥാനക്കാരനാണെന്ന സ്ഥിരികരിക്കാത്ത റിപ്പോർട്ടാണ് പോലീസ് നൽകുന്നത്.