കണ്ണൂരിലെ കാഞ്ഞിരോട് നെഹര്‍ കോളേജില്‍ നടന്നത് അതിക്രൂരമായ റാഗിങ്;

കണ്ണൂര്‍: ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗുചെയ്യുന്നതിനിടെ മര്‍ദ്ദിച്ചു ബോധരഹിതനാക്കിയ കേസിലെ പ്രതികളായ രണ്ടു വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.

കാഞ്ഞിരോട് നെഹര്‍ കോളേജിലെ ഏഴു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചക്കരക്കല്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.

വിദ്യാര്‍ത്ഥിള്‍ക്കെതിരെ റാഗിങ് വിരുദ്ധ വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്ന് പൊലിസ് അറിയിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് ബോധരഹിതനായ രണ്ടാംവര്‍ഷ ബി. എ ഇക്കണോമിക്സ് ബിരുദവിദ്യാര്‍ത്ഥി ചെക്കിക്കുളം തനിയേരി ഡ്രീംപാലസില്‍ പി. അന്‍ഷാദിന്റെ(19) മൊഴി പൊലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. റാഗിങിനെതിരെ കണ്ണൂര്‍ ജില്ലയിലെ എല്ലാവിദ്യാലയങ്ങളിലും ബോധവല്‍ക്കരണം ശക്തമാക്കാന്‍ ജനമൈത്രി പൊലിസ് തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് കേസിനാസ്പദമായ സംഭവം. ഇരുപതോളംവരുന്ന സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങിനെ തുടര്‍ന്നുണ്ടായ മര്‍ദ്ദനത്തില്‍ അന്‍ഷാദ് ബോധരഹിതനായി വീഴുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരും അദ്ധ്യാപകരും ആദ്യം വാരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചാല മിംമ്സ് ആശുപത്രിയിലെത്തിച്ചതിനും ശേഷമാണ് അന്‍ഷാദിന് ബോധം തിരിച്ചുകിട്ടിയത്.

നീയെന്തിനാണ് പെണ്‍കുട്ടികളോട് സംസാരിക്കുന്നതെന്നു ചോദിച്ചെന്നായിരുന്നു മര്‍ദ്ദനമെന്ന് അന്‍ഷാദ് പറഞ്ഞു. കൈയിലുണ്ടായിരുന്ന മൊബഃല്‍ ഫോണ്‍ പിടിച്ചുവാങ്ങി ബാങ്ക് അക്കൗണ്ടു പരിശോധിക്കുകയും ചെയ്തു. ഇതിനു ശേഷം ആദ്യം ഒരു സംഘം മര്‍ദ്ദിക്കുകയായിരുന്നു. ഇതിനു ശേഷം അവശനായ അന്‍ഷാദിനെ ശുചിമുറിയിലേക്ക് വലിച്ചിഴച്ചു

കൊണ്ടുപോയി മറ്റൊരു സംഘവും മര്‍ദ്ദിച്ചു. തന്റെ തല പലതവണ ചുമരില്‍ ബലമായി ഇടിപ്പിച്ചതായും വീണുകിടക്കുമ്ബോള്‍ നെഞ്ചിലും വയറിലും തലയിലും പലതവണ ചവുട്ടിയതായും അന്‍ഷാദ് പൊലിസിനു മൊഴി നല്‍കിയിട്ടുണ്ട്. മര്‍ദ്ദനം തുടര്‍ന്നതോടെയാണ് അന്‍ഷാദ് ബോധരഹിതനായത്. ഇതിനു മുന്‍പും കോളേജിലെ പല ജൂനിയര്‍ വിദ്യാര്‍ത്ഥികളെയും റാഗ് ചെയ്തതായും ഭയം കാരണം ആരും തുറന്നുപറഞ്ഞിട്ടില്ലെന്നും അന്‍ഷാദ് പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ ഉള്‍പ്പെട്ട സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോളേജ് അഡ്‌മിനിസ്ട്രേറ്റര്‍ എം.കെ അബ്ദുല്‍സത്താര്‍ പറഞ്ഞു. സംഭവം നടന്നയുടനെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിക്കുകയും പൊലിസിനെ വിവരമറിയിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

ഇതിനു ശേഷം കോളേജ് അച്ചടക്ക സമിതി ചേരുകയും പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ട് രണ്ടു സീനിയര്‍ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മകനെ റാഗിങിന്റെ പേരില്‍ അതിക്രൂരമായി മര്‍ദ്ദിച്ച സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിയമനടപടിയുമായി മുന്‍പോട്ടു പോകുമെന്ന് അന്‍ഷാദിന്റെ രക്ഷിതാക്കള്‍ അറിയിച്ചു.

Related posts

Leave a Comment