കണ്ണില്‍ തുള്ളിമരുന്ന് ഒഴിച്ചതിനെത്തുടര്‍ന്നു മരണം, കാഴ്ച നഷ്ടമാവല്‍; വീണ്ടും വിവാദമായി ഇന്ത്യന്‍ മരുന്ന്, റെയ്ഡ്

ചെന്നൈ: ഇന്ത്യന്‍ നിര്‍മിത ചുമമരുന്നിനു പിന്നാലെ കണ്ണിലെ തുള്ളിമരുന്നും നിലവാരമില്ലാത്തതും അപകടകാരിയുമെന്നു പരാതി.

യുഎസില്‍ മരുന്ന് ഉപയോഗിച്ചതിനെത്തുടര്‍ന്ന് ഒരാള്‍ മരിക്കുകയും ഒരാള്‍ക്കു കാഴ്ച പോവുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

ഇതിനു പിന്നാലെ ചെന്നൈയിലെ ‘ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍’ എന്ന മരുന്നുനിര്‍മാണ കമ്പനിയില്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും തമിഴ്‌നാട് ഡ്രഗ് കണ്‍ട്രോളറും വെള്ളിയാഴ്ച അര്‍ധരാത്രി റെയ്ഡ് നടത്തി.

ഗ്ലോബല്‍ ഫാര്‍മയുടെ ‘എസ്രികെയര്‍ ആര്‍ട്ടിഫിഷ്യല്‍ ടിയേഴ്‌സ് ലൂബ്രിക്കന്റ് ഐ ഡ്രോപ്‌സ്’ ഉപയോഗിച്ചത് കാരണം ഒരുമരണം ഉള്‍പ്പെടെ സംഭവിച്ചതായാണ് യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കാഴ്ച നഷ്ടപ്പെടല്‍ എന്നിവയടക്കം 55ഓളം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും യുഎസ് അധികൃതര്‍ പറയുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കണ്ണുകളിലെ വരള്‍ച്ച തടയുന്നതിനായുള്ള കൃത്രിമ കണ്ണീര്‍ ആയി ഉപയോഗിക്കുന്ന മരുന്നാണിത്.

വിവാദമായ തുള്ളിമരുന്ന് ഗ്ലോബല്‍ ഫാര്‍മ അമേരിക്കന്‍ വിപണിയില്‍നിന്ന് പിന്‍വലിച്ചിട്ടുണ്ട്.

കമ്പനിയില്‍ ഇന്നലെ രാത്രി നടന്ന പരിശോധനയില്‍ യു.എസിലേക്ക് അയച്ച തുള്ളിമരുന്നുകളുടെ സാമ്പിളുകള്‍ ശേഖരിച്ചതായി തമിഴ്‌നാട് ഡ്രഗ് വകുപ്പ് അധികൃതര്‍ പറഞ്ഞു.

സംഭവത്തില്‍ സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

Related posts

Leave a Comment