എരുമേലി: കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ട കണമലയിൽ നാട്ടുകാരുടെ പ്രതിഷേധം. രോഷാകുലരായ നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്.
ശബരിമല തീർഥാടക വാഹനങ്ങൾ ഉൾപ്പെടെ ഒരു വാഹനങ്ങളും കടത്തിവിടുന്നില്ല.
എരുമേലി പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി, പഞ്ചായത്ത് അംഗങ്ങളായ മാത്യു ജോസഫ്, ജിൻസി, പ്രകാശ് പള്ളിക്കൂടം, മറിയാമ്മ എന്നിവരും ടി വി ജോസഫ്, പ്രകാശ് പുളിക്കൻ ഉൾപ്പെടെയുള്ളവരും ഉപരോധത്തിന് നേതൃത്വം നൽകുകയാണ്.
ആന്റോ ആന്റണി എംപി അൽപ്പസമയത്തിനകം കണമലയിൽ എത്തും. ആക്രമണകാരിയായ കാട്ടുപോത്തിനെ വെടിവെക്കണമെന്ന് ആന്റോ ആന്റണി ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ കണമലയിൽനിന്ന് ഉമിക്കുപ്പയിലേക്കുള്ള റോഡരികിലെ വീട്ടിലാണ് കാട്ടുപോത്തിൻ്റെ ആക്രമണം ഉണ്ടായത്. കണമല പുറത്തേൽ ചാക്കോ (70), പ്ലാവനാക്കുഴിയിൽ തോമസ് (60) എന്നിവരാണ് കൊല്ലപ്പെട്ടത്.
വീട്ടുവരാന്തയിൽ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് കുത്തിവീഴ്ത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ തോമസിനെയും കാട്ടുപോത്ത് കുത്തിപ്പരിക്കേൽപ്പിച്ചു.
നാട്ടുകാർ ഓടിയെത്തിയപ്പോഴേയ്ക്കും ചാക്കോ മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ തോമസ് ആശുപത്രിയിൽവെച്ചാണ് മരണപ്പെട്ടത്.
ചാക്കോയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.