കടുവാക്കുന്നേല്‍ കുറുവച്ചന് മറുപടിയുമായി തിരക്കഥാകൃത്ത് ജിനു എബ്രഹാം

കോട്ടയം: തന്റെ യഥാര്‍ത്ഥ ജീവിതത്തെ വികലമായി ചിത്രീകരിക്കുന്നതിനാല്‍ പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ യുടെ ചിത്രീകരണം പൂര്‍ത്തിയായാലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കടുവാക്കുന്നേല്‍ കുറുവച്ചന്റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി സിനിമയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം. യഥാര്‍ത്ഥ കടുവാക്കുന്നേല്‍ കുറുവച്ചനല്ല തന്റെ കഥാപാത്രമെന്നാണ് ജിനു പറയുന്നത്.

‘ചിത്രത്തിലെ നായകന്‍ ഒരു സാങ്കല്പിക കഥാപാത്രമാണ്. ജോസ് കുരുവിനാംകുന്നേല്‍ എന്ന വ്യക്തിക്ക് അദ്ദേഹത്തിന്റെ ജീവിതം ആരെ വച്ച്‌ വേണമെങ്കിലും സിനിമയാക്കാം. സുരേഷ് ഗോപിയോ, അര്‍ണോള്‍ഡ് ഷ്വാര്‍സ്നെഗറോ ആരുവേണമെങ്കിലും അതില്‍ നായകനാകട്ടെ. അത് നല്ല കാര്യം. ഇനിയും ഈ തെറ്റിദ്ധാരണയും വച്ച്‌ നിയമപരമായി മുന്നോട്ടുപോകാനാണെങ്കില്‍ അതിലും ഞങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല’ എന്നായിരുന്നു ജിനു പറഞ്ഞത്.

കടുവയുടെ കഥ വായിച്ചു എന്ന് കടുവാക്കുന്നേല്‍ കുറുവച്ചന്‍ പറഞ്ഞതിനെയും ജിനു ചോദ്യംചെയ്യുന്നുണ്ട്. അങ്ങനെ വായിക്കാന്‍ ആ കഥ എവിടെയും പുസ്തക രൂപത്തില്‍ പ്രകാശനം ചെയ്തിട്ടില്ല. ചിലപ്പോള്‍ കടുവയുടെ കഥ ഇതാണെന്ന് പറഞ്ഞ് ആരെങ്കിലും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാം. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന് ജീവിച്ചിരിക്കുന്ന ആരുമായും സാമ്യമില്ല- ജിനു വ്യക്തമാക്കി. ചുറ്റുപ്പാടുകളിലും വളര്‍ന്ന സാഹചര്യങ്ങളിലും കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് തിരക്കഥയായി എഴുതുക. അതല്ലാതെ ശൂന്യതയില്‍ നിന്നും കഥ എഴുതാനുള്ള വിദ്യ അറിയില്ല. എങ്ങനെയാണ് കഥാപാത്രത്തിന് ആ പേര് ലഭിച്ചതെന്നതിന് ഉത്തരം തിരക്കഥയിലുണ്ട്.അത് സിനിമയായി വരുമ്ബോള്‍ അക്കാര്യം എല്ലാവര്‍ക്കും മനസിലാകും എന്നും അദ്ദേഹം പറഞ്ഞു.

ഏറെ നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് പൃഥ്വിരാജ് നായകനാകുന്ന കടുവയ്ക്ക് കോടതിയില്‍ നിന്ന് ചിത്രീകരണാനുമതി ലഭിച്ചത്. സുരേഷ് ഗോപി നായകനാവുന്ന ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് കടുവയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയാലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി കടുവാക്കുന്നേല്‍ കുറുവച്ചന്‍ രംഗത്തെത്തിയത്. കോടതിയില്‍ നിന്ന് തിരക്കഥ ഔദ്യോഗിമായി ശേഖരിക്കാനുളള നടപടികള്‍ തുടങ്ങിയതായും തന്റെ അനുവാദമില്ലാതെ തന്റെ കഥ ചിത്രീകരിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Comment