ന്യൂയോര്‍ക്ക്: ആഡംബരക്കപ്പല്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ കോടികള്‍ മുടക്കി പുറപ്പെട്ട കടലിനടിയില്‍ കാണാതായ അന്തര്‍വാഹിനിയുടെ തെരച്ചിലില്‍ ചെറിയ ഇടിയുടെ ശബ്ദം പിടിച്ചെടുത്ത് വിദഗ്ദ്ധര്‍.
അന്തര്‍വാഹിനിയുടെ വിവരം ശേഖരിക്കാന്‍ തെരച്ചിലില്‍ ഉപയോഗിച്ച സോണാര്‍ യന്ത്രമാണ് ശബ്ദം രേഖപ്പെടുത്തിയത്.
തെരച്ചില്‍ നടത്തുന്നതിനിടയില്‍ വെള്ളത്തിനടിയില്‍ നിന്നുള്ള ശബ്ദം പിടിച്ചെടുത്തതായി യുഎസ് കോസ്റ്റ്ഗാര്‍ഡാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കനേഡിയന്‍ പി-3 എയര്‍ക്രാഫ്റ്റാണ് വെള്ളത്തിനടിയിലെ ശബ്ദം പിടിച്ചെടുത്തത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ശബ്ദങ്ങളുടെ ഉത്ഭവം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ആര്‍ഒവി (റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍) മാറ്റിസ്ഥാപിച്ചതായി യുഎസ് കോസ്റ്റ് ഗാര്‍ഡിന്റെ ഫസ്റ്റ് ഡിസ്ട്രിക്‌ട് അതിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പറഞ്ഞു.
പുതിയ പ്രഖ്യാപനം അന്തര്‍വാഹിനി തെരച്ചിലിന് ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നായി മാറിയിട്ടുണ്ട്.
കടലിനടിയില്‍ കിടക്കുന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണുന്നതിനായി ഞായറാഴ്ചയാണ് 21 അടി നീളമുള്ള അന്തര്‍വാഹിനിയില്‍ പര്യവേഷണ സംഘം കടലിനടിയിലേക്ക് പോയത്.
ഇവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. അന്തര്‍വാഹിനിയിലെ ഓക്‌സിജന്‍ തീരുന്നതിന് മുമ്ബ് ഇവരെ കണ്ടെത്തി രക്ഷാപ്രവര്‍ത്തനം നടത്തണം എന്നതാണ് മുന്നിലുള്ള ഏറ്റവും വലിയ പ്രതിസന്ധി.
തിരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു കനേഡിയന്‍ പി 8 വിമാനം ”ഓരോ 30 മിനിറ്റിലും പ്രദേശത്ത് ഇടിക്കുന്ന ശബ്ദം കേട്ടതായി റിപ്പോര്‍ട്ട് ചെയ്തു. നാല് മണിക്കൂറിന് ശേഷം മറ്റൊരു സോണാര്‍ കൂടി ഉപയോഗിച്ചു.
അപ്പോഴും ഇടിക്കുന്ന ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നതായി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് അയച്ച ഇ മെയിലില്‍ പറയുന്നുണ്ടെന്ന് റോളിംഗ് സ്‌റ്റോണ്‍ മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം എപ്പോഴാണ് ശബ്ദം കേട്ടതെന്നോ അത് എത്ര നേരം നീണ്ടുനിന്നെന്നോ വ്യക്തമാക്കിയിട്ടില്ല.
ഇന്ന് ഉച്ചയ്ക്ക് 1.30 വരെ ഉപയോഗിക്കാനുള്ള ഓക്‌സിജനേ അന്തര്‍വാഹിനിയിലുള്ളൂ. അതിനുള്ളില്‍ രക്ഷാപ്രവര്‍ത്തനം യാഥാര്‍ഥ്യമായില്ലെങ്കില്‍ സമുദ്രോപരിതലത്തില്‍നിന്ന് ടൈറ്റന്‍ അന്തര്‍വാഹിനിയില്‍ 12,500 അടി താഴ്ചയിലേക്കു കുതിച്ച സംഘം കടലിനടിത്തട്ടില്‍ ശ്വാസംമുട്ടി മരിക്കും.
96 മണിക്കൂര്‍ കടലില്‍ കഴിയാനുള്ള ഓക്‌സിജനാണ് അന്തര്‍വാഹിനിയിലുള്ളത്.
കറാച്ചി ആസ്ഥാനമായുള്ള ‘എന്‍്രഗോ’എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്‍ ഷെഹ്‌സാദാ ദാവൂദ്(48), മകന്‍ സുലേമാന്‍(19) എന്നിവര്‍ അപകടത്തില്‍പ്പെട്ട അന്തര്‍വാഹിനിയിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ബ്രിട്ടിഷ് വ്യവസായി ഹാമിഷ് ഹാര്‍ഡിങ്(58), പ്രശസ്ത ഫ്രഞ്ച് ഡൈവര്‍ പോള്‍ ഹെന്റി നാര്‍ജിയോലെറ്റ്, ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് എന്ന കമ്ബനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് സ്‌റ്റോക്ടന്‍ റഷ് എന്നിവരാണ് അന്തര്‍വാഹിനിയിലുള്ള മറ്റു മൂന്നു പേരെന്നാണു സൂചന.
ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് എന്ന സ്വകാര്യ കമ്ബനിയുടെ ഉടമസ്ഥതയിലുള്ളതാണു ‘ടൈറ്റന്‍ അന്തര്‍വാഹിനി. പുറപ്പെട്ടു രണ്ടു മണിക്കൂറിനുള്ളില്‍ അന്തര്‍വാഹിനിയുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
കാനഡയിലെ ന്യൂഫൗണ്ട്‌ലാന്‍ഡില്‍നിന്ന് ഏകദേശം 6,000 കിലോമീറ്റര്‍ അകലെയാണ് െടെറ്റാനിക് മുങ്ങിയ സ്ഥലം.