ഓസ്‌ട്രേലിയന്‍ യുവതിയെ കൊന്ന് നാടുവിട്ടു; അഞ്ച് കോടി തലയ്‌ക്ക് വിലയിട്ട കൊലയാളിയെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്ന യുവാവിനെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പോലീസ്.

ഓസ്‌ട്രേലിയയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന 38കാരനായ രാജ്വീന്ദര്‍ സിംഗിനെയാണ് അറസ്റ്റ് ചെയ്തത്. ടോയ കോര്‍ഡിംഗ്ല എന്ന 24കാരിയെയാണ് രാജ്വീന്ദര്‍ കൊലപ്പെടുത്തിയത്. 2018ല്‍ ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലാണ് സംഭവം.

കൊലപാതകത്തിന് പിന്നാലെ ഇയാള്‍ ഇന്ത്യയിലേക്ക് കടന്നിരുന്നു. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 1 മില്ല്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ (5.23കോടി രൂപ) പാരിതോഷികമായി നല്‍കുമെന്ന് ക്വീന്‍ലാന്‍ഡ് പോലീസ് പ്രഖ്യാപിച്ചിരുന്നു.

2018 ഒക്ടോബറില്‍ വാങ്കെറ്റി ബീച്ചില്‍ നായ്‌ക്കുട്ടിയുമായി നടക്കാനിറങ്ങിയ യുവതിയെ ആണ് ഇയാള്‍ കൊലപ്പെടുത്തിയത്. കോര്‍ഡിംഗ്ല കൊല്ലപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ ഭാര്യയേയും മൂന്ന് മക്കളേയും ഉപേക്ഷിച്ച്‌ ജോലി രാജി വച്ച്‌ രാജ്വീന്ദര്‍ നാട് വിടുകയായിരുന്നു.

ക്വീന്‍ലാന്‍ഡ് പോലീസ് ഇതുവരെ വാഗ്ദാനം ചെയ്തതില്‍ വച്ച്‌ ഏറ്റവും വലിയ തുകയാണ് ഇത്. ഇയാള്‍ വിമാനത്താവളം വഴി രക്ഷപെടുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

ഇയാള്‍ ഇന്ത്യയിലേക്കാണ് കടന്നതെന്ന വിവരവും ലഭിച്ചു. രാജ്വീന്ദറിനെ കൈമാറണമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യ ഈ അപേക്ഷ അംഗീകരിക്കുകയും ചെയ്തു.

പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടുന്നത്.

Related posts

Leave a Comment