ഓട്ടോയിലെ സ്‌ഫോടനത്തിന് തീവ്രവാദബന്ധം; ഷരീഖിന് ഐഎസ് ബന്ധം

മംഗളൂരു: കങ്കനാടിക്കു സമീപം ഗരോഡിയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ സ്‌ഫോടനമുണ്ടായത് യാത്രക്കാരന്‍റെ ബാഗില്‍നിന്നെന്നു സ്ഥിരീകരണം.
സംഭവത്തില്‍ തീവ്രവാദബന്ധമുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ക്കു ബോധ്യമായി.

സ്ഫോടനത്തില്‍ ഓട്ടോയിലെ യാത്രക്കാരനും ഡ്രൈവര്‍ക്കും പൊള്ളലേറ്റിരുന്നു. എന്‍ഐഎയില്‍നിന്നുള്ള നാലംഗസംഘം ഇന്നലെ സംഭവസ്ഥലത്തു പരിശോധന നടത്തി.ശനിയാഴ്ച വൈകുന്നേരമായിരുന്നു സ്ഫോടനം.

നേരത്തേ യുഎപിഎ കേസില്‍ അറസ്റ്റിലായിട്ടുള്ള ഷിമോഗ സ്വദേശി ഷരീഖാണ് പരിക്കേറ്റ യാത്രക്കാരനെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗില്‍നിന്നാണ് സ്ഫോടനമുണ്ടായതെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ശരീരത്തിന്‍റെ ഒരു ഭാഗം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. പോലീസിന് ഷരീഖിന്‍റെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല.ഇന്നലെ രാത്രി അന്വേഷണ ഉദ്യോഗസ്ഥര്‍ മൈസൂരുവിലുള്ള ഷരീഖിന്‍റെ വീട്ടിലെത്തി പരിശോധന നടത്തി.

ഇയാള്‍ കോയമ്പത്തൂര്‍ അടക്കമുള്ള ഇടങ്ങളിലേക്ക് യാത്ര നടത്തിയതിനാല്‍ കോയമ്പത്തൂരില്‍ അടുത്തിടെ ഉണ്ടായ കാര്‍ സ്‌ഫോടനവുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നും സംശയിക്കുന്നുണ്ട്.

മംഗളൂരുവില്‍ തീവ്രവാദബന്ധമുള്ള ചുവരെഴുത്തുകളുമായി ബന്ധപ്പെട്ടാണ് നേരത്തേ ഇയാള്‍ അറസ്റ്റിലായത്.പ്രേംരാജ് കനോഗി എന്നപേരിലുള്ള ആധാര്‍ കാര്‍ഡ് ഇയാളുടെ പക്കല്‍നിന്ന് ലഭിച്ചിരുന്നു.

ഇത് ഹൂബ്ലി സ്വദേശിയായ റെയില്‍വേ ഉദ്യോഗസ്ഥന്‍റെ നഷ്ടപ്പെട്ടുപോയ ആധാര്‍ കാര്‍ഡാണെന്ന് പിന്നീടു കണ്ടെത്തി.

ഫോറന്‍സിക് പരിശോധനയില്‍ പ്രഷര്‍ കുക്കറിന്‍റെയും രണ്ടു ബാറ്ററികളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. സ്‌ഫോടനം യാദൃച്ഛികമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെയാണെന്നും കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് പറഞ്ഞു.

കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു.ശനിയാഴ്ച വൈകുന്നേരം 5.15 നാണു സ്ഫോടനമുണ്ടായത്.

റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഗരോഡിയിലേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷ ഗരോഡിയില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിനു സമീപമെത്തിയപ്പോഴായിരുന്നു സ്ഫോടനം.

മംഗളൂരു സ്വദേശി പുരുഷോത്തം ആണ് ഓട്ടോ ഓടിച്ചിരുന്നത്. സംഭവസ്ഥലത്തുനിന്ന് പോലീസിന് യാത്രക്കാരന്‍റേതെന്നു സംശയിക്കുന്ന മൊബൈല്‍ഫോണ്‍ ലഭിച്ചിട്ടുണ്ട്.

സ്ഫോടനം നടത്താനാണ് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തതെന്നും ഇയാള്‍ മൈസൂരുവില്‍നിന്ന് ബസിലാണ് മംഗളൂരുവില്‍ എത്തിയതെന്നും പോലീസ് കണ്ടെ ത്തിയിട്ടുണ്ട്.

Related posts

Leave a Comment