ഒരു സ്ത്രീയുടെയും രണ്ട് പുരുഷന്‍മാരുടെയും മൃതദേഹം പുഴയില്‍ കണ്ടെത്തി

ഇടുക്കി കുത്തുങ്കലില്‍ പുഴയില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരു സ്ത്രീയുടേയും രണ്ട് പുരുഷന്‍മാരുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
മധ്യപ്രദേശ് സ്വദേശികളായ റോഷ്‌നി (20) അജയ് (20) ദുലീപ് (22) എന്നിവരാണ് മരിച്ചത്. കുത്തുങ്കല്‍ പവര്‍ ഹൗസിന് സമീപത്ത് നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് അന്യ സംസ്ഥാന തൊഴിലാളികളായ റോഷ്‌നി, അജയ്, ദുലീപ് എന്നിവരെ തൊഴില്‍ സ്ഥലത്ത് നിന്നും കാണാതാവുകയായിരുന്നു.

തൊഴിലാളികളെ കാണാതായത് സംബന്ധിച്ച്‌, ഉടുമ്ബന്‍ചോല പോലിസില്‍ പരാതി നല്‍കിയിരുന്നു. പോലിസിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ്, പവര്‍ ഹൗസിന് സമീപത്തെ വെള്ളചാട്ടത്തില്‍ നിന്നും രണ്ട് മൃതദേഹങ്ങളും, സമീപത്ത്, പാറയിടുക്കില്‍ അകപെട്ട നിലയില്‍ ഒരാളുടെ മൃതദേഹവും കണ്ടെത്തിയത്. നെടുങ്കണ്ടം ഫയര്‍ ഫോഴ്‌സും ഉടുമ്ബന്‍ചോല പോലിസും മണിക്കൂറുകള്‍ പണിപെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്.

രണ്ടാഴ്ചയായി കുത്തുങ്കല്‍ സ്വദേശിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച്‌, സീമപത്തെ കൃഷിയിടങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. ആറ് പേരാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഞായറാഴ്ച ലോക്ഡൗണ്‍ ആയതിനാല്‍ ഇവര്‍ ജോലിയ്ക്ക് പോയിരുന്നില്ല. വൈകിട്ടോടെ, കുളിയ്ക്കാനായി റോഷ്‌നിയും അജയും ദുലിപൂം പുഴയിലേയ്ക്ക് പോയതായാണ് കൂടെയുള്ളവര്‍ പറയുന്നത്. കുളിയ്ക്കാനിറങ്ങുന്നതിനിടെ ഒഴുക്കില്‍പെട്ടതാകാമെന്നാണ് പ്രാഥമീക നിഗമനം

Related posts

Leave a Comment