ഒടുവില്‍ ട്രംപിന്റെ അഭിപ്രായത്തെ പിന്തുണച്ച്‌ ഇന്ത്യയും; കൊറോണ വൈറസ് പ്രകൃതിയില്‍ സ്വാഭാവികമായി ഉണ്ടായതല്ല, മറിച്ച്‌ ലാബില്‍ നിര്‍മിച്ചതാണെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡെല്‍ഹി: ( 14.05.2020) ഒടുവില്‍ ട്രംപിന്റെ അഭിപ്രായത്തെ പിന്തുണച്ച്‌ ഇന്ത്യയും. കൊറോണ വൈറസ് പ്രകൃതിയില്‍ സ്വാഭാവികമായി ഉണ്ടായതല്ലെന്നും ലാബില്‍ നിര്‍മിച്ചതാണെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രിയുടെ ഈ അഭിപ്രായ പ്രകടനം.

കൊറോണവൈറസ് പ്രകൃതിയില്‍ സ്വാഭാവികമായി ഉണ്ടായതല്ലെന്ന് ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള നേതാക്കള്‍ നേരത്തെ ഇതേ അഭിപ്രായം തന്നെ പറഞ്ഞിരുന്നു. എന്നാല്‍, ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഇത്തരമൊരു അഭിപ്രായം പറയുന്നത്.

‘കൊറോണ വൈറസിനോടൊപ്പം ജീവിക്കുന്നതിന്റെ കല നാം സ്വായത്തമാക്കണം. ഇത് സ്വാഭാവിക വൈറസല്ല. കൃത്രിമമായി സൃഷ്ടിച്ചതാണ്. ലോകത്താകമാനമുള്ള രാജ്യങ്ങള്‍ വാക്സിന്‍ കണ്ടുപിടിക്കാനായി ഗവേഷണം നടത്തുന്നു. എന്നാല്‍ ഇതുവരെ വാക്സിന്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. സമീപകാലത്ത് വാക്സിന്‍ കണ്ടെത്തിയേക്കാം. എങ്കില്‍ മാത്രമേ പ്രശ്നം ഒഴിവാകുകയുള്ളൂ’ എന്നും അഭിമുഖത്തില്‍ ഗഡ്കരി പറഞ്ഞു.

വൈറസിനെ വേഗത്തില്‍ തിരിച്ചറിയാനുള്ള സാങ്കേതികത ആവശ്യമാണ്. ലാബില്‍ സൃഷ്ടിക്കപ്പെട്ടതിനാല്‍ വൈറസ് വ്യാപനം അപ്രതീക്ഷിതമായിരുന്നു. ലോകവും ഇന്ത്യയും ശാസ്ത്രവുമെല്ലാം വൈറസിനെതിരെ പോരാടാന്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊരു പരിഹാരമായാല്‍ നമുക്ക് ആത്മവിശ്വാസം വര്‍ധിക്കുമെന്നും വാക്സിന്‍ കണ്ടെത്തിയാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.

വൈറസ് വുഹാനിലെ വൈറോളജി ലാബില്‍ സൃഷ്ടിക്കപ്പെട്ടതാണെന്നും അബദ്ധത്തില്‍ പുറത്തുചാടിയതാണെന്നും വാദമുയര്‍ന്നിരുന്നു. എന്നാല്‍ ഈ വാദത്തെ ചൈന തള്ളി. വൈറസ് മനുഷ്യ നിര്‍മിതമല്ലെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു.

Related posts

Leave a Comment