ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഈ വർഷത്തെ ഏകദിന ലോകകപ്പ് ഒക്ടോബർ അഞ്ചിന് തുടങ്ങും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടും, ന്യൂസിലൻഡും തമ്മിലാണ് ആദ്യ മത്സരം.
കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളാണ് ഇരു ടീമുകളും. ഒന്നര മാസത്തോളം നീണ്ടു നിൽക്കുന്ന ടൂർണമെന്റിന്റെ കലാശപ്പോരാട്ടം നവംബർ 19 നാണ് നടക്കുക.
അഹമ്മദാബാദ് തന്നെയാണ് ഫൈനലിന്റെയും വേദി.രാജ്യത്തെ 10 വേദികളിലായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ഗുവാഹത്തിയും, തിരുവനന്തപുരവും ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങൾക്ക് വേദിയാകും.
സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 3 വരെയാകും സന്നാഹ മത്സരങ്ങൾ നടക്കുകയെന്നാണ് വിവരം. ഇതാദ്യമായാണ് ക്രിക്കറ്റ് ലോകകപ്പുമായി ബന്ധപ്പെട്ട മത്സരങ്ങൾക്ക് കേരളം ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്.
അഹമ്മദാബാദിന് പുറമേ, ധരംശാല, ഡെൽഹി, ലക്നൗ, പൂനെ, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത എന്നീ നഗരങ്ങളും ലോകകപ്പിന് വേദിയാകും.
ഇതിൽ കൊൽക്കത്തയും, മുംബൈയുമാകും സെമിഫൈനൽ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുക.ഒക്ടോബർ 8 നാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.
ചെന്നൈയിൽ നടക്കാനിരിക്കുന്ന പോരാട്ടത്തിൽ കരുത്തരായ ഓസ്ട്രേലിയയെയാണ് ഇന്ത്യ നേരിടുക. ക്രിക്കറ്റ് ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം ഒക്ടോബർ 15 ന് നടക്കും.
അഹമ്മാദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് ഈ മത്സരത്തിന് വേദിയാവുക.10 ടീമുകളാണ് ഇത്തവണത്തെ ഏകദിന ലോകകപ്പിൽ മത്സരിക്കുന്നത്.
ഇതിൽ ഇന്ത്യ, ന്യൂസിലൻഡ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകൾ ഇതിനോടകം യോഗ്യത നേടിക്കഴിഞ്ഞു.
ശേഷിക്കുന്ന രണ്ട് ടീമുകളെ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ക്വാളിഫയർ മത്സരങ്ങൾക്ക് ശേഷം അറിയാം. റൗണ്ട് റോബിൻ ഫോർമ്മാറ്റിലാണ് ഇക്കുറി ലോകകപ്പിൽ മത്സരങ്ങൾ നടക്കുന്നത്.
അത് കൊണ്ടു തന്നെ സെമിഫൈനൽ മുതലാകും നോക്കൗട്ട്.അതേ സമയം ഇതിന് മുൻപ് 2011 ലായിരുന്നു ഇന്ത്യ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്.
അന്ന് പക്ഷേ സഹ ആതിഥേയരായി ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുമുണ്ടായിരുന്നു.
ഇന്ത്യ ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യ ഏകദിന ലോകകപ്പാണ് ഇത്തവണ നടക്കാൻ പോകുന്നത്. 2011 ൽ നടന്ന ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടിയിരുന്നു.
കലാശപ്പോരാട്ടത്തിൽ അയൽക്കാരായ ശ്രീലങ്കയെയാണ് അന്ന് ധോണിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യൻ ടീം വീഴ്ത്തിയത്. ഇതിന് ശേഷം നടന്ന രണ്ട് ഏകദിന ലോകകപ്പുകളിലും ഇന്ത്യ സെമിഫൈനലിൽ പുറത്താവുകയായിരുന്നു.
12 വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് ഏകദിന ലോകകപ്പ് മടങ്ങിയെത്തുമ്പോൾ കിരീട നേട്ടത്തിൽക്കുറഞ്ഞ ഒന്നും ടീം ഇന്ത്യയും അവരുടെ ആരാധകരും പ്രതീക്ഷിക്കുന്നില്ല.