എയര്‍ ഇന്ത്യയുടെ ലണ്ടന്‍ -കൊച്ചി വിമാനത്തില്‍ മലയാളി യുവതിക്കു സുഖപ്രസവം

നെടുമ്ബാശേരി: എയര്‍ ഇന്ത്യയുടെ ലണ്ടന്‍ – കൊച്ചി വിമാനത്തില്‍ മലയാളി യുവതിക്കു സുഖപ്രസവം. യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലാക്കാന്‍ വിമാനം ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കു തിരിച്ചുവിട്ടതിനെ തുടര്‍ന്ന് 6 മണിക്കൂര്‍ വൈകിയാണു വിമാനം കൊച്ചിയിലെത്തിയത്.

പത്തനംതിട്ട സ്വദേശിനിയായ മരിയ ഫിലിപ്പും ആണ്‍കുഞ്ഞും ഫ്രാങ്ക്‌ഫര്‍ട്ടിലെ ആശുപത്രിയില്‍ സുഖമായിരിക്കുന്നു. ഇന്ത്യന്‍ സമയം രാത്രി 7 മണിയോടെയാണു വിമാനം പുറപ്പെട്ടത്. അത്താഴം കഴിഞ്ഞ് അല്‍പ സമയത്തിനുള്ളില്‍ യുവതിക്കു പ്രസവ വേദന അനുഭവപ്പെട്ടു. കാബിന്‍ ജീവനക്കാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന്, വിമാനത്തിലുണ്ടായിരുന്ന 2 ഡോക്ടര്‍മാരെ കണ്ടെത്തി.

7 മാസം ഗര്‍‌ഭകാലമായപ്പോഴായിരുന്നു പ്രസവം. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നെങ്കിലും 3 മണിക്കൂറിനകം യുവതിക്കും കുഞ്ഞിനും മെഡിക്കല്‍ സഹായം അത്യാവശ്യമാണെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. വിമാനമപ്പോള്‍ കരിങ്കടലിനു കുറുകെ ബള്‍ഗേറിയന്‍ വ്യോമപാതയിലൂടെ സഞ്ചരിക്കുകയായിരുന്നു.

വിമാനം നിയന്ത്രിച്ചിരുന്നത് ഷോമ സൂര്‍, ആര്‍.നാരംഗം എന്നീ പൈലറ്റുമാരും സെയ്ഫ് ടിന്‍വാല എന്ന ഫസ്റ്റ് ഓഫിസറും ചേര്‍ന്നായിരുന്നു. ഇവര്‍ എയര്‍ ഇന്ത്യയുടെ ഹെഡ് ഓഫിസുമായി ബന്ധപ്പെട്ട് വിമാനം ഏറ്റവുമടുത്ത ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലേക്കു തിരിച്ചുവിടാന്‍ അനുമതി നേടി. 2 മണിക്കൂര്‍ പറക്കലാണു ഫ്രാങ്ക്‌ഫര്‍ട്ടിലേക്കുണ്ടായിരുന്നത്. രാത്രി 11നു വിമാനം ഫ്രാങ്ക്ഫര്‍ട്ടിലിറങ്ങി.

വിമാനം ഇറങ്ങിയ ഉടന്‍ റിമോട്ട് ബേയിലേക്കു മാറ്റി യുവതിയെയും കുഞ്ഞിനെയും ഇവരുടെ ഒരു ബന്ധുവിനെയും വിമാനത്തില്‍ നിന്നിറക്കി ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. പുലര്‍ച്ചെ ഫ്രാങ്ക്ഫര്‍ട്ടില്‍‌ നിന്നു പുറപ്പെട്ട വിമാനം രാവിലെ 9.45നു കൊച്ചിയിലിറങ്ങി. സാധാരണ പുലര്‍ച്ചെ 3.45നാണു കൊച്ചിയിലെത്തേണ്ടത്.

Related posts

Leave a Comment