എയര്‍സെല്‍-മാക്‌സിസ് കേസില്‍ ചിദംബരത്തെയും കാര്‍ത്തിയെയും അഴിക്കുള്ളിലാക്കിയത് പിഎംഎല്‍എ വകുപ്പ്; ബിനീഷ് കോടിയേരിക്ക് മുകളില്‍ ഇഡി ചാര്‍ത്തിയതും ഇതേ വകുപ്പുകള്‍; കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം പ്രയോഗിക്കാന്‍ കാരണം കാര്‍ പാലസ് ലത്തീഫിന്റെ മൊഴികളും സ്വപ്നാ സുരേഷിന്റെ മൊഴികളും; ഇഡിയുടെ നോട്ടീസ് എന്‍ഐഎയുടെ ചോദ്യം ചെയ്യലിന് മുന്നോടിയെന്നു സൂചന; ലഹരിമരുന്നു കടത്തില്‍ ചോദ്യം ചെയ്യാന്‍ അവസരം കാത്ത് എന്‍സിബി; ബിനീഷ് കോടിയേരിക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളോ?

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനു കുരുക്കായതും മുഖ്യമന്ത്രി പിണറായി വിജയന് കുരുക്കാകാന്‍ പോകുന്നതും എഫ്‌സിആര്‍എ ചട്ടലംഘനമാണെങ്കില്‍ ബിനീഷിനു കുരുക്കാകുന്നത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമമമായ പിഎംഎല്‍എ. പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്റ്റ് ആണ് പിഎംഎല്‍എ എന്ന പേരില്‍ അറിയപ്പെടുന്നത്. ബിനീഷിനു നോട്ടീസ് അയച്ചതിനു പ്രേരകമായ ഈ വകുപ്പ് നിസാരക്കാരനല്ല. എയര്‍സെല്‍-മാക്‌സിസ് കേസില്‍ മുന്‍ ധനകാര്യമന്ത്രി പി ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും ജയിലിലാകാന്‍ കാരണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ ഈ പിഎംഎല്‍എ വകുപ്പാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമമാണ് ചിദംബരത്തിനും കാര്‍ത്തി ചിദംബരത്തിനും മുകളില്‍ ചാര്‍ത്തിയത്. ഇതേ വകുപ്പ് പ്രകാരമാണ് ബിനീഷ് കോടിയേരിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറെറ്റ് നോട്ടീസ് അയച്ചത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതി ചേര്‍ക്കാന്‍ തക്കവിധമുള്ള നോട്ടീസ് ആണ് ഇഡി അയച്ചത്. കേസ് ചാര്‍ജ് ചെയ്ത് കഴിഞ്ഞാല്‍ നടപടികള്‍ക്ക് ബിനീഷ് വിധേയനാകും. എന്‍ഐഎ, ഇഡി, കസ്റ്റംസ് ഏജന്‍സികള്‍ സ്വപ്നാ സുരേഷിനെ മണിക്കൂറുകള്‍ ചോദ്യം ചെയ്തപ്പോള്‍ ഇതിനൊപ്പം ചുരുള്‍ അഴിഞ്ഞത് സ്വപ്നയ്ക്ക് ബിനീഷുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ വിവരങ്ങള്‍ കൂടിയാണ്. ഇതോടുകൂടിയാണ് ബിനാമിപ്പേരില്‍ ബിനീഷിനു കോടികളുടെ നിക്ഷേപമുണ്ടെന്ന വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ വ്യക്തമായത്. ഇതോടുകൂടിയാണ് ബിനീഷ് ഏജന്‍സികളുടെ നോട്ടപ്പുള്ളിയായത്. കാര്‍ പാലസ് ലത്തീഫിന്റെ മൊഴികളും ബിനീഷിനു എതിരെ ശക്തമായ തെളിവുകളാണ്. ബിനീഷിനെക്കുറിച്ച്‌ അറിയാവുന്ന മുഴുവന്‍ കാര്യങ്ങളും തത്ത പറയുന്നത് പോലെ ലത്തീഫ് ഇഡിക്ക് മുന്‍പില്‍ മൊഴിയായി നല്‍കിയിട്ടുണ്ട്.

ലത്തീഫിന്റെ മൊഴികളില്‍ കൂടിയാണ് ബിനീഷിന്റെ ബിനാമി സ്വത്തുക്കളെക്കുറിച്ചുള്ള ഏകദേശ വിവരങ്ങള്‍ ഇഡിക്ക് ലഭ്യമായത്. സ്വയം കുടുങ്ങാനോ, ബിനീഷിനെ കുടുക്കാനോ ഉള്ള മൊഴിയല്ല ലത്തീഫ് നല്‍കിയത്. അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ എത്തിയപ്പോള്‍ ലത്തീഫ് വിരണ്ടുപോയി. തുടര്‍ന്ന് എല്ലാ കാര്യങ്ങളും ചോദ്യങ്ങളുടെ അകമ്ബടിയില്ലാതെ തന്നെ ലത്തീഫ് മൊഴി നല്‍കുകയായിരുന്നു. ലൈഫ് മിഷന്‍ ഇടപാട് കേസില്‍ ബിനീഷിനു കൂടി ബന്ധമുണ്ടെന്ന വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ ബിനീഷിനെ ചോദ്യം ചെയ്യാന്‍ സാധ്യതയുള്ളത് സിബിഐയാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട തട്ടിപ്പിന് സിബിഐ നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിബിഐ അന്വേഷണ നിഴലില്‍ കൂടിയാണ് നിലവില്‍ ബിനീഷ് ഉള്ളത്.

ഇഡിക്ക് പുറമേ എന്‍ഐഎ ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും എന്ന സൂചനയാണ് മറുനാടനു ലഭിച്ചത്. എന്‍ഐഎയുടെ ചോദ്യം ചെയ്യലിന് മുന്നോടിയായാണ് സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ കൈമാറാനാവശ്യപ്പെട്ട് ബിനീഷിനു ഇഡി നോട്ടീസ് നല്‍കിയത്. ബിനീഷിന്റെ വസ്തുവകകള്‍ മുന്‍കൂര്‍ അനുമതി ഇല്ലാതെ കൈമാറരുതെന്ന് സംസ്ഥാന റജിസ്‌ട്രേഷന്‍ വകുപ്പിനോടും ഇഡി ആവശ്യപ്പെട്ടത് ബിനീഷിനു മുകളില്‍ അന്വേഷണ ഏജന്‍സികളുടെ കുരുക്ക് മുറുകുന്നതിന്റെ സൂചനയാണ്. എന്‍ഐഎയുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞാല്‍ എന്‍സിബിയുടെ ചോദ്യം ചെയ്യലും ബിനീഷിനു നേര്‍ക്ക് വരും. ബിനീഷിനെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ മൊഴികള്‍ എന്‍സിബിക്ക് മുന്നിലുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ബംഗളൂര് ലഹരിമരുന്നു കടത്ത് കേസില്‍ പിടിയിലായ അനൂപിന്റെ മൊഴികള്‍ ബിനീഷിനു എതിരെ ശക്തമായ തെളിവാണ്.

ബിനീഷിന്റെ മുഴുവന്‍ ആസ്ഥിയും സ്വത്തുവകകളും സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ചു കൊണ്ടിരുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതികളുടെ അനധികൃത സ്വത്തിനെക്കുറിച്ച്‌ അന്വേഷണം നടത്തി വരികയായിരുന്നു. ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനായി ഈ മാസം 11ന് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ രജിസ്ട്രേഷന്‍ വകുപ്പിന് നല്‍കിയ കത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. ബിനീഷ് കോടിയേരിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും ഈ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. യുഎപിഎ വകുപ്പിന്റെ 16,17,18 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുള്ള പ്രതികളുമായി ബിനീഷിന് ബന്ധം സംശയിക്കുന്നതായും കത്തില്‍ പറയുന്നു. കൂടാതെ അതിനാല്‍ ഇദ്ദേഹത്തിന്റേതായി കണ്ടെത്തുന്ന ആസ്തിവകകള്‍ ഇഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ബിനീഷ് കോടിയേരിയെ ഈ മാസം ഒന്‍പതിന് ഇഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. സ്വര്‍ണക്കടത്തു കേസ് സംബന്ധിച്ച അന്വേഷണത്തില്‍, വിസ സ്റ്റാമ്ബിങ്ങുമായി ബന്ധപ്പെട്ട് യു.എ.എഫ്.എക്‌സ്. എന്ന സ്ഥാപനത്തിന്റെ ലാഭവിഹിതം ബിനീഷ് കോടിയേരിക്ക് ലഭിച്ചു എന്നും ഈ കമ്ബനിയുടെ ഡയറക്ടറാണ് ബിനീഷ് എന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍. വിദേശത്തുനിന്നുള്ള പണമിടപാട് സംബന്ധിച്ചായിരുന്നു ചോദ്യംചെയ്യല്‍. ഇതിനെ തുടര്‍ന്നാണ് കേസ് എടുത്തിരിക്കുന്നതെന്നാണ് വിവരം. ബിനീഷ് കോടിയേരിയുടെ ബിനാമി ബന്ധങ്ങള്‍ ഉറപ്പിക്കാനുള്ള അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയിരുന്നു. മറ്റുപലരുടേയും പേരില്‍ കമ്ബനികളുണ്ടെന്നും അതിലൊന്നാണ് തിരുവനന്തപുരം ആസ്ഥാനമായ യു.എ.എഫ്.എക്‌സ്. സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡെന്നുമാണ് അന്വേഷണസംഘം കണ്ടെത്തുകയുണ്ടായി. വിസ സ്റ്റാമ്ബിങ് സുഗമമാക്കാന്‍ യു.എ.ഇ. കോണ്‍സുലേറ്റ് കരാറില്‍ ഏര്‍പ്പെട്ട സ്ഥാപനമാണ് യു.എ.എഫ്.എക്‌സ്. ഈ കമ്ബനിയെ തിരഞ്ഞെടുത്തതിന് തനിക്ക് കമ്മിഷന്‍ ലഭിച്ചതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് വ്യക്തമാക്കിയിരുന്നു.

നേരത്തെ ചോദ്യം ചെയ്യലില്‍ സ്ഥാപനവുമായുള്ള ബന്ധം ചോദ്യംചെയ്യലില്‍ ബിനീഷ് നിഷേധിച്ചിരുന്നു. സ്ഥാപനയുടമ അബ്ദുള്‍ ലത്തീഫുമായി സൗഹൃദമുണ്ടെന്നു സമ്മതിച്ചു. തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍ ബിസിനസില്‍ ഇരുവര്‍ക്കും പങ്കാളിത്തമുള്ളത് ഇ.ഡി. കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് വരുമ്ബോള്‍ അബ്ദുള്‍ ലത്തീഫിന്റെ കാര്‍ ഉപയോഗിക്കുന്നതിനു പിന്നിലും സൗഹൃദത്തില്‍ കവിഞ്ഞൊന്നുമില്ലെന്നായിരുന്നു ബിനീഷിന്റെ മറുപടി. ഇരുവരും തമ്മിലുള്ള പണമിടപാടുകളെക്കുറിച്ച്‌ വിശദമായ അന്വേഷിക്കുകയാണ് ഇഡി ബെംഗളൂരുവില്‍ തുടങ്ങി പൂട്ടിപ്പോയ ബിനീഷിന്റെ കമ്ബനികള്‍വഴി കാര്യമായ പണമിടപാടുകളൊന്നും നടന്നിട്ടില്ലെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.

വിദേശനാണ്യ വിനിമയ കമ്ബനി തുടങ്ങിയെങ്കിലും പ്രവര്‍ത്തനത്തിന് റിസര്‍വ് ബാങ്കിന്റെ രജിസ്ട്രേഷന്‍ എടുത്തിട്ടില്ല. ആര്‍.ബി.ഐ. അനുമതിയില്ലാതെ പ്രവര്‍ത്തിക്കാനുമാവില്ല. ഇത്തരം കമ്ബനികള്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് എട്ടോളം രേഖകള്‍ സൂക്ഷിക്കുകയും മൂന്നുമാസത്തിലൊരിക്കല്‍ ആര്‍.ബി.ഐ.ക്ക് റിപ്പോര്‍ട്ട് നല്‍കുകയും വേണം. ബിനീഷിന്റെ കമ്ബനി ഈ രീതിയിലുള്ള ഒരു റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടില്ല. ഇതെല്ലാം ബിനീഷ് കോടിയേരിയെ സംശയത്തിലാക്കാന്‍ കാരണങ്ങളായി.

Related posts

Leave a Comment