എന്നെ അടിച്ചമര്‍ത്താനുള്ള നിങ്ങളുടെ ശ്രമത്തില്‍ നിങ്ങളുടെ 63 അംഗങ്ങളെ ജനങ്ങള്‍ നിശബ്ദരാക്കി ; ആഞ്ഞടിച്ച്‌ മഹുവ മൊയ്ത്ര

18ാം ലോക്‌സഭയില്‍ ബിജെപി എംപിമാരുടെ എണ്ണം കുറഞ്ഞതില്‍ പാര്‍ട്ടിയെ കണക്കിന് പരിഹസിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര.

തന്നെ ലക്ഷ്യം വച്ചതിനുള്ള വില ബിജെപി കൊടുത്തുകഴിഞ്ഞുവെന്നാണ് മഹുവ മൊയ്ത്ര ലോക്‌സഭയിലെ പ്രസംഗത്തില്‍ പറഞ്ഞത്.

‘കഴിഞ്ഞ തവണത്തേത് പോലെ ഇനി പ്രതിപക്ഷത്തെ വിലകുറച്ചുകാണാനാകില്ല. കഴിഞ്ഞ തവണ ഞാന്‍ ഇവിടെ നിന്നു, എനിക്ക് സംസാരിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല.

എന്നാല്‍ ഒരു എംപിയെ നിശബ്ദമാക്കാന്‍ ശ്രമിച്ചതിന് ഭരണപക്ഷ പാര്‍ട്ടിക്ക് വലിയ വിലകൊടുക്കേണ്ടി വന്നു.

എന്നെ അടിച്ചമര്‍ത്താനുള്ള നിങ്ങളുടെ ശ്രമത്തില്‍ നിങ്ങളുടെ 63 അംഗങ്ങളെ ജനങ്ങള്‍ നിശബ്ദരാക്കി’ മഹുവ പറഞ്ഞു.
തന്നെ നിശബ്ദമാക്കാന്‍ ശ്രമിച്ചവരെ ജനം നിശബ്ദരാക്കി. 63 എംപിമാരെ അവര്‍ക്ക് നഷ്ടമായെന്നും മഹുവ കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭയില്‍ ചോദ്യം ചോദിക്കുന്നതിന് കോഴ വാങ്ങിയെന്നും പാര്‍ലമെന്റ് ലോഗ് ഇന്‍ വിവരങ്ങള്‍ പങ്കുവച്ചുവെന്നുമുള്ള കുറ്റങ്ങള്‍ ചുമത്തി 17ാം ലോക്‌സഭയില്‍ നിന്ന് മഹുവ മൊയ്ത്രയെ പുറത്താക്കിയിരുന്നു.

മഹുവ കുറ്റക്കാരിയെന്ന് എത്തിക്‌സ് കമ്മിറ്റി കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി.

‘രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ പ്രധാന പ്രശ്‌നങ്ങള്‍ പലതും പരാമര്‍ശിച്ചില്ല. ഇത് സുസ്ഥിര സര്‍ക്കാരല്ല.

യു ടേണ്‍ അടിക്കുന്ന ധാരാളം സഖ്യ കക്ഷികളെ ആശ്രയിച്ചാണ് ഈ സര്‍ക്കാരിന്റെ നിലനില്‍പ്പ്.

ഇത്തവണ ഞങ്ങള്‍ക്ക് 234 പോരാളികളുണ്ട്. പഴയതുപോലെ നിങ്ങള്‍ക്ക് ഞങ്ങളെ കാണാനാകില്ല’; എന്നും മഹുവ പറഞ്ഞു

Related posts

Leave a Comment