എന്തു ചെയ്യുമെന്ന് അറിയില്ല. മുടി ട്രിം ചെയ്ത സ്റ്റൈല്‍ വിഗ് വച്ചാല്‍ ശരിയാകില്ല.. സംവിധായകന്‍ എന്ന നിലയില്‍ തന്റെ മേലുള്ളത് വലിയ സമ്മര്‍ദ്ദം: വെയില്‍ സംവിധായകന്‍ ശരത്

താടിയും മുടിയും വെട്ടി പുതിയ ലുക്കില്‍ നടന്‍ ഷെയ്ന്‍ നിഗം പ്രത്യക്ഷപ്പെട്ടപ്പോള്‍ യഥാര്‍ഥത്തില്‍ ചങ്കിടിപ്പ് കൂടിയത് വെയില്‍ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കാണ്. ഷെയ്ന്‍ ഈ നിലയില്‍ നിസഹകരണം തുടര്‍ന്നാല്‍ സിനിമ എങ്ങനെ പൂര്‍ത്തീകരിക്കുമെന്ന ആശങ്കയിലാണ് സംവിധായകന്‍ ശരത്. ഷെയ്ന്‍ പല ഗെറ്റപ്പില്‍ വരുന്ന ചിത്രമാണ്.

അയാളുടെ നിസഹകരണം മൂലം പല തവണ തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തി. വലിയ സമ്മര്‍ദ്ദമാണ് സംവിധായകന്‍ എന്ന നിലയില്‍ തന്റെ മേലുള്ളതെന്നും ഇനി എന്താണ് ചെയ്യുക എന്ന് അറിയില്ലെന്നും ശരത്.

വെയില്‍ എന്ന സിനിമയുടെ തിരക്കഥ എഴുതിത്തീര്‍ന്നപ്പോള്‍ ആകെ രണ്ടു ഗെറ്റപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. ‌മെയ് 18നാണ് ഷൂട്ട് തുടങ്ങുന്നത്. അപ്പോഴാണ് ഡേറ്റ് തന്നിരുന്നത്. കൂടല്‍മാണിക്യം ഉത്സവം ലൈവ് ആയി ഷൂട്ട് ചെയ്യേണ്ടിയിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ ഒരു രംഗം ചിത്രീകരിക്കാനുണ്ടായിരുന്നു. ആ ദിവസം ചിത്രീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരുമായിരുന്നു.

ആ ഷൂട്ടിന് ഷെയ്ന്‍ എത്തിയത് മുടി ട്രിം ചെയ്ത ലുക്കിലാണ്. അയാള്‍ അപ്പോള്‍ അഭിനയിച്ചു കൊണ്ടിരുന്ന ചിത്രത്തിന്റെ ഗെറ്റപ്പില്‍! ഷൂട്ട് മാറ്റിവയ്ക്കാന്‍ പറ്റാത്തതിനാല്‍ തിരക്കഥയില്‍ ചെറിയൊരു തിരുത്തല്‍ നടത്തിയാണ് ആ രംഗം എടുത്തത്. ഒരു ചെറിയ പൊലീസ് സ്റ്റേഷന്‍ സീക്വന്‍സ് കൊണ്ടു വന്ന്, അവിടെ വച്ചു മുടി വെട്ടിക്കുന്നതായി ചേര്‍ത്താണ് ഞാന്‍ ഗെറ്റപ്പിലുണ്ടായ മാറ്റത്തെ തിരക്കഥയില്‍ ഉള്‍പ്പെടുത്തിയത്.

പക്ഷേ, ആ സീക്വന്‍സില്‍ ഒരു സംഘട്ടനരംഗം കൂടി ചിത്രീകരിക്കാനുണ്ടായിരുന്നു. അതായത് മുടി ട്രിം ചെയ്ത്, താടിയുള്ള ലുക്കില്‍ മൂന്ന് രംഗങ്ങള്‍ ഇനിയും ബാക്കിയുണ്ട്. മുടിയും താടിയുമുള്ള ലുക്കില്‍ ഒരു ഫൈറ്റ് എടുക്കാനുണ്ട്. എന്താണ് ഇനി ചെയ്യുക എന്ന് അറിയില്ല.

ഷെയ്ന് എന്തു സംഭവിച്ചു എന്നറിയില്ല. സെറ്റില്‍ പലപ്പോഴും വൈകി വരാന്‍ തുടങ്ങി. എന്നോടു 15 ദിവസം കൊണ്ട് ഷൂട്ട് തീര്‍ക്കാനാണ് പറഞ്ഞത്. സത്യത്തില്‍ 24 ദിവസത്തെ ഷൂട്ടിങ് ചാര്‍ട്ട് ഉണ്ടായിരുന്നു. എന്നാലും, നമ്മള്‍ ഷെയ്ന് ബുദ്ധിമുട്ട് ഉണ്ടാക്കാതെ ഷൂട്ട് കൊണ്ടുപോകാന്‍ നോക്കി. അയാള്‍ ഇല്ലാത്ത രംഗങ്ങള്‍ 10 മണിക്ക് മുന്‍പ് ചെയ്തു.

എന്നാല്‍ 10 മണിക്ക് എത്തേണ്ട ഷെയ്ന്‍ വന്നത് 12 മണിക്കായിരുന്നു. അതുകൊണ്ട് ഷോട്ടുകള്‍ കുറയ്ക്കേണ്ടി വന്നു. വലിയ സമ്മര്‍ദമാണ് സംവിധായകന്‍ എന്ന നിലയില്‍ എനിക്കു മേലുണ്ടാകുന്നത്. കാരണം, പല ഗെറ്റപ്പുകളുള്ള സിനിമ ആകുമ്ബോള്‍ ഒരു സീനില്‍ മുടിയുണ്ട്… അടുത്ത സീനില്‍ മുടിയില്ല… താടിയില്ല എന്നു വരുമ്ബോള്‍ കാര്യങ്ങള്‍ പ്രേക്ഷകരുമായി കൃത്യമായി സംവദിക്കപ്പെടണ്ടേ?!

എല്ലാ ദിവസവും ഇതൊക്കെ തന്നെ. വൈകി വരലും പ്രശ്നങ്ങളും. അയാള്‍ക്കു വേണ്ടി മൊത്തം സെറ്റ് പലപ്പോഴും കാത്തിരുന്നിട്ടുണ്ട്. രണ്ടാമത്തെ ഷെഡ്യൂളില്‍ എത്തിയപ്പോള്‍ മുതല്‍ ഒട്ടും താല്‍പര്യമില്ലാതെയാണ് പെരുമാറിയിരുന്നത്. മുന്‍പത്തെ ഷെഡ്യൂളില്‍ ഓരോ ഷോട്ട് കഴിയുമ്ബോഴും വന്നിരുന്ന് ഷോട്ട് കണ്ടിരുന്ന വ്യക്തിയായിരുന്നു ഷെയ്ന്‍. പക്ഷേ, രണ്ടാമത്തെ ഷെഡ്യൂളില്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ ആകെ മാറി.

ഒരോ ഷോട്ട് കഴിയുമ്ബോഴും ഷെയ്ന്‍ കാരവനില്‍ പോയി ഇരിക്കും. പിന്നെ, ആരെങ്കിലും പോയി, പുറത്തു കാത്തു നിന്നു വേണം വിളിച്ചു കൊണ്ടു വരാന്‍! ഇതിനു തന്നെ 30-45 മിനിറ്റ് പോകും. ആവശ്യമുള്ള ഷോട്ടുകള്‍ മാത്രമെടുക്കുക എന്ന അവസ്ഥയിലായി ഞാന്‍. സാധാരണ എക്സ്ട്രാ ഷോട്സ് എടുത്തു വയ്ക്കാറുണ്ട്. എഡിറ്റിന് ഇരിക്കുമ്ബോള്‍ അതു സഹായിക്കും. പക്ഷേ, അതിനൊന്നും കഴിഞ്ഞില്ല.

ഞാനൊരു പുതിയ സംവിധായകനാണ്. ഒരു ക്യാമറയും വച്ച്‌ അറുപതിലധികം രംഗങ്ങളാണ് 20 ദിവസത്തിനുള്ളില്‍ തീര്‍ത്തത്. വളരെ ഇമോഷനല്‍ ആയി രംഗങ്ങളുണ്ടായിരുന്നു. ഷൂട്ട് ചെയ്തതില്‍ ഞാന്‍ പൂര്‍ണമായും ഹാപ്പിയാണ്. അതിനു ശേഷം, ഞങ്ങള്‍ ഷെയ്നിനോടു മുടിയും താടിയും വെട്ടരുതെന്ന് അഭ്യര്‍ഥിച്ചിരുന്നതാണ്. പക്ഷേ, ഷെയ്ന്‍ മുടി വെട്ടി… നിര്‍മാതാവുമായി പ്രശ്നങ്ങള്‍ തുടങ്ങി. വീണ്ടും ഞാന്‍ കോംപ്രമൈസ് ചെയ്തു. തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തി. പക്ഷേ, ഒന്നുറപ്പാണ്… ഷെയ്ന്‍ ഇതുവരെ ചെയ്തതില്‍ വച്ച്‌ ഏറ്റവും ബ്രില്യന്റ് സിനിമ ആയിരിക്കും വെയില്‍.

അത്രയും ഗംഭീര പെര്‍ഫോര്‍മന്‍സ് നല്‍കിയ രംഗങ്ങളുണ്ട്. അതെല്ലാം നല്ല രീതിയില്‍ തന്നിട്ടുണ്ട്. ഒരു ദിവസം നാലു ഷോട്ടുകളോ ഒരു രംഗമോ ആയിരിക്കാം എടുക്കുക. ‘അതു ഞാന്‍ കറക്‌ട് ആയി, വൃത്തിയായി തരും. എന്നിട്ട് 15 ദിവസം കഴിയുമ്ബോള്‍ ഞാന്‍ പോകും’ എന്നാണ് ഷെയ്ന്‍ പറയുന്നത്. പിന്നെ അയാള്‍ക്ക് എപ്പോഴാണോ ഡേറ്റ് ഉള്ളത് അപ്പോള്‍ കാശു തന്നാല്‍ ഷൂട്ട് ചെയ്യാമെന്നും പറഞ്ഞു.

കൃത്യമായി സഹകരിച്ചാല്‍ 18 ദിവസത്തിനുള്ളില്‍ സിനിമ തീര്‍ക്കാം. ഇതു ബ്രെയ്ക്ക് ചെയ്തേ എടുക്കാന്‍ കഴിയൂ. പല ഗെറ്റപ്പുകളായതാണ് പ്രശ്നം. സ്കൂളില്‍ എടുക്കേണ്ട രംഗങ്ങള്‍ ഞായറാഴ്ചകളിലെ ചെയ്യാന്‍ പറ്റൂ. കാരണം സ്കൂളിന്റെ ലൊക്കേഷന്‍ ലഭിക്കുന്നത് ഞായറാഴ്ചകളിലാണ്. അതിന് ക്ലീന്‍ ഷേവ് ഗെറ്റപ്പ് വേണം. മുടിയുള്ള ഫൈറ്റ് സീക്വന്‍സും മുടി ട്രിം ചെയ്ത രംഗങ്ങളും എടുക്കാനുണ്ട്. എന്തു ചെയ്യുമെന്ന് അറിയില്ല. വിഗ് വച്ചു ചെയ്താല്‍ ശരിയാകില്ല. മുടി ട്രിം ചെയ്ത സ്റ്റൈല്‍ വിഗ് വച്ചാല്‍ ശരിയാകില്ല. വലിയ സ്ക്രീനില്‍ പ്രേക്ഷകര്‍ കാണുന്നതാണ്. അവര്‍ക്ക് അതു മനസിലാകും. ഞാന്‍ ഷെയ്ന് ഒരു തരത്തിലുള്ള സമ്മര്‍ദവും നല്‍കിയിട്ടില്ല. അയാള്‍ എപ്പോള്‍ വരുന്നോ, അപ്പോള്‍ പറ്റുന്ന പോലെ ചിത്രീകരിക്കുകയായിരുന്നു ചെയ്തത്.

Related posts

Leave a Comment