‘എന്തിനാ ഇപ്പോള്‍ വന്നത്?’; പ്രളയബാധിത മേഖല സന്ദര്‍ശിക്കാനെത്തിയ എംഎല്‍എയുടെ കരണത്തടിച്ച് സ്ത്രീ

ചണ്ഡീഗഢ്: ഹരിയാനയിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പോയ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) എം എല്‍ എ ഈശ്വര്‍ സിംഗിനെ അടിച്ച് സ്ത്രീ.

ഗുല ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ഈശ്വര്‍ സിംഗിനെ സ്ത്രീ കവിളില്‍ അടിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

ഘാഗര്‍ നദി കരകവിഞ്ഞൊഴുകിയ് മൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍ വലിയ നാശനഷ്ടമാണ് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഗ്രാമത്തിലെ ഒരു ബണ്ട് (ചെറിയ അണക്കെട്ട്) തുറന്നതിനാലാണ് വെള്ളം ജനവാസമേഖലയിലേക്ക് ഇരച്ച് കയറിയത് എന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.

ഇതേ കാര്യം ചൂണ്ടിക്കാട്ടി കൊണ്ടാണ് സ്ത്രീ എം എല്‍ എയെ അടിച്ചത്.

എം എല്‍ എക്ക് ചുറ്റും ജനക്കൂട്ടം നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

‘നിങ്ങള്‍ എന്തിനാണ് ഇപ്പോള്‍ വന്നത്?’, എന്ന് ചോദിച്ച് കൊണ്ടാണ് സ്ത്രീ എം എല്‍ എയെ അടിക്കുന്നത്.

ഗ്രാമത്തിലെ വെള്ളപ്പൊക്ക സാഹചര്യം വിലയിരുത്താന്‍ പോയപ്പോള്‍ ആളുകള്‍ തന്നെ ഉപദ്രവിച്ചതായി ജെ ജെ പി എം എല്‍ എ പിന്നീട് പറഞ്ഞു.

ഹരിയാനയില്‍ ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാരിലെ കക്ഷിയാണ് ജെ ജെ പി. തന്റെ തീരുമാനപ്രകാരമാണ് ബണ്ട് തുറന്നത് എന്നാണ് സ്ത്രീ പറഞ്ഞത് എന്നും ഈശ്വര്‍ സിംഗ് പറഞ്ഞു.

എന്നാല്‍ വെള്ളപ്പൊക്കത്തിന് കാരണം പ്രകൃതി ദുരന്തമാണെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ കനത്ത മഴയുണ്ടായിരുന്നുവെന്നും താന്‍ അവരോട്

വിശദീകരിച്ചെങ്കിലും അത് കേള്‍ക്കാന്‍ സ്ത്രീ തയ്യാറായില്ല എന്നും വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് അദ്ദേഹം പറഞ്ഞു.

അതേസമയം തന്നെ അടിച്ചതിന് സ്ത്രീക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ അവരുടെ പ്രവൃത്തിയോട് താന്‍ ക്ഷമിച്ചിട്ടുണ്ട്. അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കില്ല. അത്തരത്തില്‍ ഒരു നടപടിയും എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഘാഗര്‍ നദി കരകവിഞ്ഞൊഴുകുകയാണ്.

പഞ്ചാബിലെയും ഹരിയാനയിലെയും നിരവധി ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതത്തിലാണ്.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ബുധനാഴ്ച കനത്ത മഴയില്‍ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തിയിരുന്നു.

മഴക്കെടുതിയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 10 പേരാണ് സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചിരിക്കുന്നത്.

 

Related posts

Leave a Comment