എം.ജിയില്‍ നിന്ന് പേരെഴുതാത്ത 154 സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായി; വ്യാജ സര്‍ട്ടിഫിക്കറ്റിനു പിന്നില്‍ മുന്‍ എസ്‌എഫ്‌ഐ നേതാവെന്ന് സംശയം

കോട്ടയം: എം.ജി സര്‍വകലാശാല കേന്ദ്രീകരിച്ചും വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയ പ്രവര്‍ത്തിച്ചിരുന്നുവെന്ന് സംശയം.

സര്‍വകലാശാലയില്‍ നിന്ന് പേരെഴുതാത്ത 154 ബിരുദ- പി.ജി സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായി എന്നാണ് റിപ്പോര്‍ട്ട്. 100 ബിരുദ സര്‍ട്ടിഫിക്കറ്റുകളും 54 പിജി സര്‍ട്ടിഫിക്കറ്റുകളുമാണ് അതീവസുരക്ഷാ വിഭാഗമായ പരീക്ഷാഭവനില്‍ നിന്ന് നഷ്ടമായത്.

ബാര്‍ കോഡും ഹോളോഗ്രാമും പതിച്ച സര്‍ട്ടിഫിക്കറ്റുകളാണ് കാണാതായത്. ഈ ഫോര്‍മാറ്റുകളില്‍ വിദ്യാര്‍ത്ഥിയുടെ വിവരങ്ങളും രജിസ്റ്റര്‍ നമ്ബറും വൈസ് ചാന്‍സലറുടെതായ ഒപ്പും ചേര്‍ത്താല്‍സര്‍ട്ടിഫിക്കറ്റ് തയാറാകും.

ഈ ഫോര്‍മാറ്റുകള്‍ ഉപയോഗിച്ച്‌ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കാനുമാകും.

സര്‍വകലാശാലയിലെ സെക്ഷന്‍ ഓഫീസര്‍ക്കാണ് ഈ ഫോര്‍മാറ്റുകള്‍ സൂക്ഷിക്കാനുള്ള ചുമതല. 500 എണ്ണമുള്ള ഒരു കെട്ടായാണ് ഇവ സൂക്ഷിക്കുന്നത്. ഒരാഴ്ച മുന്‍പ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ സൂക്ഷിക്കുന്ന സെക്ഷനിലെ രജിസ്റ്റര്‍ കാണാതായിരുന്നു.

ഇത് അന്വേഷിക്കുന്നതിനിടെ ഒരു മേശയ്ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് ഫോര്‍മാറ്റുകള്‍ കണ്ടെത്തി. അതോടെയാണ് കൂടുതല്‍ അന്വേഷണം നടത്തിയത്. ഫോര്‍മാറ്റിന്റെ കെട്ട് പരിശോധിച്ചപ്പോള്‍ 54 എണ്ണം ഇല്ലെന്ന് ബോധ്യമായി.

സര്‍വകലാശാലയില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തയാറാക്കുന്ന എട്ട് വിഭാഗങ്ങളുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കാന്‍ സെക്ഷന്‍ ഓഫീസര്‍ ഇത് അസിസ്റ്റന്റിന് കൈമാറുകയുമാണ് പതിവ്.

ആറു ജീവനക്കാരാണ് സെക്ഷനിലുള്ളത്. പരീക്ഷാഭവനിലെ അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ ഉച്ചയോടെ വിസിക്കും രജിസ്ട്രാര്‍ക്കും കൈമാറി. ഇന്ന് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും.

സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റ് നഷ്ടപ്പെട്ട വിവരം വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ. സി.ടി അരവിന്ദകുമാര്‍ സ്ഥിരീകരിച്ചു. പോലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ എത്ര സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായി എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

അതേസമയം, സംസ്ഥാനത്ത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്കു പിന്നില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംശയം. എസ്‌എഫ്‌ഐ നേതാവ് നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നല്‍കിയത് മുന്‍ എസ്‌എഫ്‌ഐ നേതാവാണെന്നാണ് സൂചന.

മാലെ ദ്വീപില്‍ ജോലി ചെയ്യുന്ന ഈ നേതാവ് നേരത്തെ വിദ്യാഭ്യാസ ഏജന്‍സി നടത്തിയിരുന്നു. വിവിധ സര്‍വകലാശാലകളില്‍ പ്രവേശനം നേടി കൊടുത്തിരുന്നു. കായംകുളം സിപിഎമ്മിലെ ചില നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് സൂചന.

എന്നാല്‍, നിഖില്‍ തോമസിനു വേണ്ടി കായംകുളത്തെ എംഎസ്‌എം കോളജ് മാനേജ്‌മെന്റില്‍ സംസാരിച്ചിട്ടില്ലെന്ന് ആരോപണം നേരിടുന്ന ജില്ലാ കമ്മറ്റിയംഗവും

കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവുമായ കെ.എച്ച്‌ ബാബുജാന്‍ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ വിശദീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

പണം വാങ്ങി പ്രവേശനം നടത്തുന്നതിനാലാണ് സംസാരിക്കാതിരുന്നത്.

തന്റെ മകന്റെ പ്രവേശനത്തിന് പോലും ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിലാണ് വിശദീകരണം.

വിവാദത്തില്‍ തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും എല്ലാ കാര്യങ്ങളും വസ്തുതാപരമായി മാധ്യമങ്ങളോട് പ്രതികരിക്കുമെന്നും കെ.എച്ച്‌ ബാബുജാന്‍ പറഞ്ഞൂ.

തനിക്ക് പങ്കില്ലാത്ത കാര്യമാണ്. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലയില്‍ നിന്ന് ലഭിക്കണം. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞല്ലോ എന്നും അദ്ദേഹം പ്രതികരിച്ചു.

Related posts

Leave a Comment